ഡബ്ല്യൂസിസിക്ക് ഇല്ലാത്ത പിന്തുണ പുതിയ സംഘടനയ്ക്ക്.. ഡബ്ല്യൂസിസിയെ കൊട്ടി ഭാഗ്യലക്ഷ്മി!
bhagyalakshmi, cinema, woman, wcc, women in cinema collective,
കൊച്ചി: പുരുഷന്മാര്‍ വാഴുന്ന മലയാള സിനിമാ രംഗത്ത് വിപ്ലവകരമായ ഒരു ചുവടുവെയ്പ്പായിരുന്നു വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവമാണ് ഡബ്ല്യൂസിസിയുടെ രൂപീകരണത്തിന് പെട്ടെന്നുണ്ടായ കാരണമെന്ന് പറയാം. സിനിമയിലെ തമ്പ്രാക്കളുടെ മുഖത്തടി കിട്ടിയതിന് തുല്യമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഡബ്ല്യൂസിസി സിനിമയിലെ ഭൂരിപക്ഷത്തിന്റെ പൊതു ശത്രുകൂടിയാണ്.
രൂപീകരിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഡബ്ല്യൂസിസിയിലേക്ക് പുതിയ സ്ത്രകളാരും കടന്ന് വരുന്നില്ല. സിനിമയിലെ പ്രമുഖരെ ഭയന്നിട്ട് തന്നെയാവണമത്. വിരലില്‍ എണ്ണാവുന്നവരുമായി പൊരുതുന്ന സംഘടനയ്ക്ക് ബദല്‍ എന്ന തരത്തിലാണ് ഫെഫ്കയുടെ കീഴില്‍ പുതിയ വനിതാ കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നത്. നേതൃസ്ഥാനത്തുള്ള ഭാഗ്യലക്ഷ്മി ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്തെന്ന് പറയുന്നു.
സ്ത്രീകളുടെ മുന്നേറ്റം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പം ഉറച്ച് നില്‍ക്കുന്നവരാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍. ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തവര്‍. ഈ വിഷയത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാത്തവരാണ് അമ്മ അടക്കമുള്ള സിനിമാ സംഘടനകള്‍. ഈ സംഘടനകളിലെ ദിലീപിന്റെ ശക്തി തന്നെയാണ് അതിന് മുഖ്യ കാരണം.
പിന്തുണയ്ക്കാതെ ഭൂരിപക്ഷം
ഈ അനീതിയില്‍ പ്രതിഷേധിച്ചാണ് മഞ്ജു വാര്യരും റിമ കല്ലിങ്കലും അടക്കമുള്ളവര്‍ ചേര്‍ന്ന് സിനിമയിലെ സ്ത്രീകള്‍ക്കായി വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിക്കുന്നത്. എന്നാല്‍ വിരലില്‍ എണ്ണാവുന്നവര്‍ ഒഴിച്ച് സിനിമയിലെ സ്ത്രീകളില്‍ ഭൂരിപക്ഷവും ഇവര്‍ക്കൊപ്പം നിന്നില്ല. ഭവിഷ്യത്തുകളെക്കുറിച്ച് ഭയമുള്ളത് കൊണ്ട് തന്നെയാണ് സംഘടനയോടുള്ള ഈ അയിത്തമെന്ന് വേണം കരുതാന്‍.
പുതിയ കൂട്ടായ്മ
ഫെഫ്ക വൈസ് പ്രസിഡണ്ട് കൂടിയായ ഭാഗ്യലക്ഷ്മിയെ ഡബ്ല്യൂസിസിയില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിനിമയിലെ ''സവര്‍ണ ഫെമിനിച്ചികള്‍'' മാത്രമാണ് ഡബ്ല്യൂസിസിയില്‍ എന്ന് ഫാന്‍സ് ആക്ഷേപം ഉന്നയിക്കുകയും ചെയ്യുകയുണ്ടായി. അതിനിടെയാണ് സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി പുതിയൊരു കൂട്ടായ്മയുടെ പിറവി.
ഇത് മത്സരമല്ല
വിമന്‍ ഇന്‍ സിനിമ കലക്ടീവുമായി മത്സരിക്കാനല്ല ഫെഫ്കയുടെ കീഴിലെ പുതിയ സംഘടനയെന്ന് അധ്യക്ഷയായ ഭാഗ്യലക്ഷ്മി പറയുന്നു. അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. അത്തരമൊരു വിഷയത്തിലേക്ക് പോകുന്നില്ല. ഇത് ഫെഫ്കയുടെ നേതൃത്വത്തിലുള്ള ഒരു ട്രേഡ് യൂണിയനാണ് എന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
പുരുഷന്മാരുടെ പിന്തുണ
ഈ സംഘടനയ്ക്ക് പുരുഷ സിനിമാ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. സിനിമയെന്നത് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യേണ്ടുന്ന ഒരു മേഖലയാണ്. അതുകൊണ്ട് സംഘടനകള്‍ രൂപീകരിക്കുമ്പോള്‍ പുരുഷന്മാരെ അതില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
തുറന്ന് പറയാനുള്ള വേദി
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് പറയാനുള്ളൊരു വേദി വേണം എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. അഭിനയം ഒന്ന് മാത്രമല്ല, മലയാള സിനിമയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന മേഖല. സംവിധാനം, തിരക്കഥ, മേക്കപ്പ്, ഡബ്ബിംഗ്, ഹെയര്‍ ഡ്രെസ്സിംഗ്, എഡിറ്റിംഗ്, കോസ്റ്റിയൂം ഡിസൈനിംഗ്, സഹസംവിധാനം അങ്ങനെ പല മേഖലകളുണ്ട്.
പരിഗണന ലഭിക്കാത്തവർ
നടിമാരെയും സംവിധായികമാരെയുമാണ് നമുക്ക് കൂടുതല്‍ അറിയാവുന്നത്. ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വിഭാഗമുണ്ട്. അര്‍ഹിക്കുന്ന പരിഗണന ചെയ്യുന്ന ജോലിക്ക് ലഭിക്കാത്തവരാണ് അവര്‍. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ പൊതുവേ സുരക്ഷിതരാണ്. എന്നാല്‍ മറ്റുള്ളവരുടെ സ്ഥിതി അങ്ങനെ അല്ല.
തുറന്ന് പറയാൻ വേദി
സാധാരണ ഫെഫ്കയുടെ ജനറല്‍ ബോഡിയിലാണ് ഇവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ ഭയം കൊണ്ട് പലരും തുറന്ന് സംസാരിക്കാറില്ല. അത്തരമൊരു തുറന്ന് പറയലിനുള്ള വേദി ഒരുക്കുകയാണ് പുതിയ വനിതാ കൂട്ടായ്മയുടെ ഉദ്ദേശം. രൂപീകരണ യോഗത്തിന് അറുപതോളം സ്ത്രീകളെത്തിയിരുന്നു. നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ഭാഗ്യലക്ഷ്മി മാതൃഭൂമിയോട് വ്യക്തമാക്കി.
ഫെഫ്ക തലപ്പത്ത്
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് ഫെഫ്കയുടെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചത്. ഭാഗ്യലക്ഷ്മി അധ്യക്ഷയായ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗവും ചേര്‍ന്നു. ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണിക്കൃഷ്ണന്റെയും സിബി മലയിലിന്റെയും സാന്നിധ്യത്തിലായിരന്നു യോഗം. യോഗത്തിന് എത്തിയില്ലെങ്കിലും ഭാഗ്യലക്ഷ്മിയെ അധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു