ഇതു പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും വരാതിരിക്കാന്‍ ശ്രമിക്കും... വീണ്ടും ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞാഴ്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഭാഗ്യലക്ഷ്മി. സ്ത്രീകളെ അപമാനിച്ച യുട്യൂബര്‍ വിജയ് പി നായരെ താമസസ്ഥലത്തെത്തി കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റു രണ്ടുപേരുടെയും നടപടി വലിയ വാര്‍ത്തയായിരുന്നു. അനുകൂലിച്ചും എതിര്‍പ്പ് പ്രകടിപ്പിച്ചും ആളുകള്‍ രംഗത്തെത്തി.
വിജയ് പി നായര്‍ക്കും ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. എന്നാല്‍ ഈ സംഭവത്തിന് ശേഷം പരിചയമുള്ള ചില വ്യക്തികള്‍ സ്വീകരിച്ച ഇരട്ട നിലപാട് അവര്‍ തുറന്നെഴുതിയിരിക്കുകയാണിപ്പോള്. ഇനിയും ഇവിടെ വരാതിരിക്കാന്‍ ശ്രമിക്കുമെന്നും ഭാഗ്യലക്ഷ്മി സൂചിപ്പിക്കുന്നു. അവരുടെ കുറിപ്പ് ഇങ്ങനെ...
പരദൂഷണം പറയാനുള്ളൊരു ഇടം
ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേള്‍ക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവര്‍ക്ക് ആരാധകര്‍ ഏറി വരുന്നതും.
അതില്‍ പുരുഷന്മാര് മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന് ശേഷം കുറേക്കൂടി വ്യക്തമായി..
പിറ്റേ ദിവസം
ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്നവരാണവര്‍, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കള് ഉണ്ട്, അവര്‍ പറഞ്ഞു അമ്മ ആന്റീയെ വിളിക്കണം സപ്പോര്‍ട്ട് അറിയിക്കണം, ഞങ്ങള്‍ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോണ്‍ വെച്ച അവര്‍ നേരെ പോയി ഫേസ്ബുക്കില്‍ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വര്‍ഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ പ്രൊഫൈല്‍ പിക്ചര്‍ പോലും ഞങ്ങള്‍ ഒന്നിച്ചു നില്ക്കുന്ന ഫോട്ടോയാണ്.
എന്റെ സുഹൃത്തുക്കള്‍ അല്ല
ഇതെന്ത് തരം സമീപനമാണ്, ഞാന്‍ പരാതിപ്പെട്ട 2 വ്യക്തികള്‍ എന്റെ സുഹൃത്തുക്കള്‍ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവര്‍. പക്ഷെ ഇവര്‍ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ്നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നവര്‍ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?
എന്നെ പ്രേരിപ്പിച്ചവര്‍
ഞാന്‍ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ് ഇട്ടവരെ അവര്‍ ബ്ലോക്ക് ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്.എന്നെ ആക്രമിക്കുന്നവര്‍ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വര്‍ഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്... എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഞാന്‍. ആ എന്നെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
സ്ത്രീകള്‍ക്ക് പോലും സാധിക്കുന്നില്ലെങ്കില്‍
നാളെ ഓരോരുത്തര്‍ക്കും ഇതരത്തിലൊരു സൈബര്‍ ആക്രമണം വരുമ്പോള്‍ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാന്‍ വേണ്ടിയാണ് ഞാന്‍ പോരാടിയത്.. അത് മനസിലാക്കാന്‍ സ്ത്രീകള്‍ക്ക് പോലും സാധിക്കുന്നില്ലെങ്കില്‍.
ഇത് പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാന്‍ ശ്രമിക്കും.
പിന്തുണയ്ക്ക് വേണ്ടിയല്ല
ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്.. ഒരുപാടു പേരുടെ കണ്ണുനീര് കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.
സൗഹൃദം എന്നാല്‍ മുന്പില് നിന്ന് ചിരിച്ചിട്ട് പിന്നില്‍ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി. ഇത്തിരി സങ്കടം വന്നു. 30 വര്‍ഷത്തെ കള്ളത്തരം ഓര്‍ത്ത്. തളര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നത് പോലെ തളരാതിരിക്കാന്‍ ഞാനും ശ്രമിക്കുന്നു.- ഇങ്ങനെയാണ് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു
അതേസമയം, വിജയ് പി നായര്‍ക്കും ശാന്തിവിള ദിനേശിനുമെതിരെ പരാതി നല്കിയ ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. തന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യലക്ഷ്മി പോലീസിന് കൈമാറി. കേസിന് ആസ്പദമായ സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന ശ്രീലക്ഷ്മിക്കെതിരെ പുതിയ പരാതി ലഭിച്ചിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ വീഡിയോകള്‍ അശ്ലീലത നിറഞ്ഞതാണ് എന്ന് ആരോപിച്ച് ഫേസ്ബുക്ക് കൂട്ടായ്മ മെന്‍സ് റൈറ്റ്സ് അസോസിയേഷന് ആണ് പരാതി നല്‍കിയത്.
ആ സംഭവം ഇങ്ങനെ
കഴിഞ്ഞാഴ്ചയാണ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും വിജയ് പി നായരുടെ താമസസ്ഥലത്തെത്തിയതും ഇയാളെ മര്‍ദ്ദിച്ചതും. വിജയ് പി നായര്‍ വളരെ മോശമായി സ്ത്രീകളെ അധിക്ഷേപിച്ച സാഹചര്യത്തിലായിരുന്നു ഇത്. വീഡിയോ കണ്ട വേളയില്‍ വിജയ് പി നായരെ ഫോണില്‍ വിളിച്ചു ഭാഗ്യലക്ഷ്മി സംസാരിച്ചിരുന്നു. നേരിട്ട് വന്ന് ചര്‍ച്ച ചെയ്യാമെന്നായിരുന്നുവത്രെ ഇയാള്‍ പറഞ്ഞത്.
ഇരുവരുടെയും പ്രതികരണം
ഇതുപ്രകാരമാണ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും വിജയ് പി നായരുടെ താമസസ്ഥലത്തെത്തിയത്. എന്നാല്‍ വളരെ മോശമായിട്ടാണ് ഇയാള്‍ പ്രതികരിച്ചതെന്നും പിന്നീടാണ് മറ്റു സംഭവങ്ങളുണ്ടായതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഭാഗ്യലക്ഷ്മി ബോധിപ്പിച്ചുരുന്നു. എന്നാല്‍ വിജയ് പി നായര്‍ പറഞ്ഞത് മറ്റൊന്നാണ്.
മാഡം എന്നാണ് വിളിച്ചത്
തന്റെ താമസസ്ഥലത്തെത്തി മര്‍ദ്ദിച്ചു. അവരെ മാഡം എന്നാണ് ഞാന്‍ അഭിസംബോധന ചെയ്തത്. എന്നാല്‍ എന്നെ ചീത്ത വിളിച്ചു. വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു. മഷി ദേഹത്ത് ഒഴിച്ചു. തന്റെ മൊബൈലും മറ്റും കവര്‍ന്നു... തുടങ്ങിയ കാര്യങ്ങളാണ് വിജയ് പി നായര്‍ നല്കിയ പരാതിയിലുള്ളത്.
പോലീസ് വീഴ്ച
ഭാഗ്യലക്ഷ്മിയുടെ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്തുവന്നു. നിയമം കൈയ്യിലെടുത്തതാണ് മിക്കയാളുകളും ചോദ്യം ചെയ്തത്. വിമര്‍ശിച്ച് രംഗത്തുവന്നതില്‍ പ്രധാന പിസി ജോര്‍ജ് എംഎല്‍എ ആയിരുന്നു. അതേസമയം, പോലീസ് കൃത്യ സമയത്ത് നിയമ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്രയും സംഭവങ്ങളുണ്ടായത് എന്ന അഭിപ്രായവും ഉയര്‍ന്നു.
കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?
ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞു