കൂടത്തായിക്ക് പിന്നാലെ ഭരതന്നൂരിലെ നിഗൂഢതയും പുറത്ത് വരും; ആദർശിന്റെ വസ്ത്രത്തിൽ കണ്ട ബീജം ആരുടേത്?
തിരുവനന്തപുരം: കേരളത്തെ മൊത്തം ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായിലേത്. ആദ്യ കൊലപാതകം നടന്നിരുന്നത് 2002ലായിരുന്നു. പിന്നീട് പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന് ശേഷം കല്ലറകൾ പൊളിച്ച് മൃതശരീരങ്ങൾ പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോർട്ടത്തിന് ഒരുങ്ങുകയായിരുന്നു.
ഇന്ത്യയുടെ വളർച്ച നിരക്ക് കുറയുന്നു; ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളേക്കാൾ പിന്നിൽ!!
കൂടത്തായിക്ക് സമാനമായി പത്ത് വർഷത്തിന് ശേഷം മറ്റൊരു കേസ് കൂടി തെളിയിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. പത്ത് വർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ കൊല്ലപ്പെട്ട പതിനാല് വയസ്സുകാരൻ ആദർശിന്റെ മരണത്തിലെ നിഗൂഡതയാണ് ക്രൈംബ്രാഞ്ച് പുറത്ത് കൊണ്ടുവരാൻ ഒരുങ്ങുന്നത്. ആദർശിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടത്തിനായി തിങ്കളാഴ്ച പുറത്തെടുക്കും.
മരണത്തിൽ അവ്യക്തത
മരണകാരണങ്ങൾ സംബന്ധിച്ച അവ്യക്തത നീക്കാനാണ് ക്രൈംബ്രാഞ്ച് വീണ്ടും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നത്. പാൽ വാങ്ങാൻ പുറത്ത് പോയ ആദർശിനെ പിന്നീട് വീടിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 2009 ഏപ്രിൽ 5നാണ് വീട്ടിൽ നിന്നും പാൽ വാങ്ങാൻ പോയ ഭരതന്നൂർ സ്വദേശി ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളത്തിൽമരിച്ച നിലയിൽ
കുളത്തിൽ മരിച്ച നിലയിൽ കണ്ടത്തിയ ആദർശിനെ ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്താനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. മരണപ്പെട്ട സമയത്ത് പാങ്ങോട് പോലീസ് സംഭവത്തിൽ കേസെടുത്തിരുന്നു. എന്നാൽ അന്വേഷണം നടന്നില്ല. ആദർശിന്റെ തലയ്ക്കും നട്ടെല്ലിനും ഏറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട് വന്നിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്ന പരാതിയാണ് കേസ് ക്രൈംബ്രാഞ്ചിന്റെ കൈയ്യിലെത്താൻ ഇടയായത്.
പുരുഷ ബീജം കണ്ടെടുത്തു
ആദർശിന്റെ വസ്ത്രത്തിൽ നിനന് പുരുഷ ബീജവും കണ്ടെടുത്തിരുന്നു. പീഡനത്തെ തുടർന്നാണ് ആദർശ് മരണപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ചട് പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ പത്ത് വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
പോസ്റ്റ്മോർട്ടത്തിൽ വീഴ്ച?
ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്നെടുത്ത ഫോട്ടോയും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമെല്ലാം ഫോറൻസിക് വിദഗ്ധർക്ക് കൈമാറുകയും നിരവധി തവണ ചർച്ച നടത്തുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയതിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൂടുതൽ ശാസ്ത്രീയ തെളിവുകൾ...
ഇത് വരെ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ആദർശിന്റേത് കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിതികരിച്ചിരുന്നു. കുളക്കടവിൽ നിന്നും ലഭിച്ച ആദർശിന്റെ വസ്ത്രത്തിൽ പുരുഷ ബീജവും രക്തവും കലർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച കുഴിമാടം തുറന്ന് പരിശോധിക്കുന്നത്. പരിശോധനയിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. കൂടത്തായിക്ക് സമാനമായി കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് ബന്ധുക്കളും അന്വേഷണ സംഘവും.