സുരേഷ് ഗോപി തിരിഞ്ഞ് നോക്കിയില്ല.. ബിജെപി കാല് വാരി.. ആരോപണങ്ങളുമായി ഭീമൻ രഘു
Recommended Video
കോഴിക്കോട്: പത്തനാപുരം ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ ശ്രദ്ധ നേടിയത് സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകത കൊണ്ട് കൂടിയായിരുന്നു. നടന്മാരായ ഗണേഷ് കുമാറും ജഗദീഷും ഭീമന്‍ രഘുവും ആയിരുന്നു സ്ഥാനാര്‍ത്ഥികള്‍. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലായിരുന്നു നടന്‍ ഭീമന്‍ രഘു. പത്തനാപുരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഭീമന്‍ രഘു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും കസബ വിവാദത്തിലും ഭീമന്‍ രഘു നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ വന്‍ ട്വിസ്റ്റ്.. നടിയും നിര്‍മ്മാതാവും ഭീഷണിപ്പെടുത്തുന്നുവെന്ന് മാർട്ടിൻ!
പത്തനാപുരത്തെ തോൽവി
പത്തനാപുരത്ത് താന്‍ തോല്‍ക്കാനുണ്ടായ കാരണം ബിജെപി കാല് വാരിയതാണ് എന്നാണ് ഭീമന്‍ രഘു ഉന്നയിക്കുന്ന ആരോപണം. മല്‍സരത്തിന്റെ തുടക്കത്തില്‍ ജയിക്കാന്‍ ശക്തമായ സാധ്യതയുണ്ടായിരുന്നു. ആദ്യത്തെ പത്ത് ദിവസം നല്ല രീതിയില്‍ പ്രചാരണം നടന്നു. ജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണവും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മാറി.
പ്രവർത്തകർ കാല് വാരി
പ്രചാരണത്തിന് കൂടെ വന്ന ബിജെപി പ്രവര്‍ത്തകരില്‍ പലരും കാല് വാരിയതായും ഭീമന്‍ രഘു ആരോപിച്ചു. പ്രവര്‍ത്തകര്‍ തന്നോട്ട് അത്തരത്തില്‍ പെരുമാറിയത് ആരുടെയെങ്കിലും സ്വാധീനം മൂലമാവാം എന്നും ഭീമന്‍ രഘു വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ദിവസം അടുത്ത് വന്നതോടെ പ്രചാരണത്തിന് പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ ഇല്ലാത്ത അവസ്ഥയായെന്നും ഭീമന്‍ രഘു പറഞ്ഞു.
സുരേഷ് ഗോപി വന്നില്ല
നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്ക് എതിരെയും ഭീമന്‍ രഘു തുറന്നിടിച്ചു. പത്തനാപുരത്ത് തനിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പല തവണ വിളിച്ചിട്ടും സുരേഷ് ഗോപി വന്നില്ല. ഒരു ദിവസം പത്ത് തവണ വരെ വിളിച്ചിട്ടും സുരേഷ് ഗോപി പത്തനാപുരത്ത് മാത്രം വന്നില്ലെന്നും ഭീമന്‍ രഘു പറഞ്ഞു. അക്കാര്യത്തില്‍ വലിയ വിഷമം തോന്നി.
മോദിയോട് താൽപര്യം
തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചപ്പോള്‍ തനിക്ക് വോട്ട് നല്‍കിയത് കൂടുതലും മുസ്ലീം സുഹൃത്തുക്കളായിരുന്നു. പത്തനാപുരത്ത് മുസ്ലീംങ്ങളുമായി തനിക്ക് കൂടുതല്‍ അടുപ്പമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസിനോടാണ് താല്‍പര്യം. ബിജെപി സ്ഥാനാര്‍ത്ഥിയാവാനുള്ള കാരണം നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ താല്‍പര്യമാണെന്നും ഭീമന്‍ രഘു വ്യക്തമാക്കി.
ഇനി നേതാവാകാനില്ല
താന്‍ ഇപ്പോഴും ബിജെപിയില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും നേതാവാകാന്‍ താല്‍പര്യമില്ല. ബിജെപി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നില്ല. അതിനുള്ള പരിശ്രമം നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ സാധിക്കാത്തതും അതുകൊണ്ടാണ്. ബിജെപി സ്ഥാനാര്‍ത്ഥി ആയത് കൊണ്ട് സിനിമയില്‍ അവസരം കുറഞ്ഞുവെന്നും ഭീമന്‍ രഘു വ്യക്തമാക്കി.
സിനിമയാണ് പ്രധാനം
ബഹ്‌റൈനില്‍ ഒരു കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ബിജെപി സ്ഥാനാര്‍ത്ഥി ആയതിനാലുള്ള ദുരനുഭവങ്ങള്‍ ഭീമന്‍ രഘു തുറന്ന് പറഞ്ഞത്. ഇനി രാഷ്ട്രീയമല്ല സിനിമയാണ് പ്രധാനമെന്നും ഭീമന്‍ രഘു പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഭീമന്‍ രഘു മറുപടി നല്‍കി.
തെറ്റ് ചെയ്തെങ്കിൽ ശിക്ഷ ലഭിക്കും
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കും എന്നാണ് ദിലീപ് കേസിനെക്കുറിച്ച് ഭീമന്‍ രഘു പ്രതികരിച്ചത്. അക്കാര്യം കോടതി തീരുമാനിക്കേണ്ടതാണ്. കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വ്വതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും ഭീമന്‍ രഘു പറഞ്ഞു. അഭിപ്രായം പറഞ്ഞ് കോലാഹലങ്ങള്‍ക്ക് തലവെച്ച് കൊടുക്കാനില്ലെന്നും ഭീമന്‍ രഘു വ്യക്തമാക്കി.