വൻകിട പണക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുന്നു: കെ സുരേന്ദ്രന്‍

ആലപ്പുഴ: വൻകിട പണക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎജി റിപ്പോർട്ടിനെ കുറിച്ച് കള്ളക്കണക്കാണ് മുഖ്യമന്ത്രി നിരത്തുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കുറിച്ചും കടത്തെ കുറിച്ചും വസ്തുതകൾക്ക് നിരക്കാത്ത ന്യായീകരണമാണ് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നത്. കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ നികുതി വിഹിതവും സഹായവും സർവ്വകാല റെക്കോഡാണ്. കേരളത്തിന്റെ ചരിത്രത്തിൽ കേന്ദ്രസർക്കാരിൽ നിന്നും മറ്റൊരു മുഖ്യമന്ത്രിക്കും കിട്ടാത്ത പരി ഗണന നരേന്ദ്രമോദി പിണറായി വിജയന് നൽകിയിട്ടുണ്ട്. കേരളത്തിന് നികുതി വിഹിതം കുറഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 15ാം ധനകാര്യ കമ്മീഷനാണ് നികുതി വിഹിതം തീരുമാനുക്കുന്നത്. യുപിക്ക് കൂടുതൽ കൊടുത്തു കേരളത്തിന് ഒന്നും കൊടുക്കുന്നില്ലെന്നത് വ്യാജപ്രചരണമാണ്. യുപിഎ സർക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാൾ കുറവാണ് ഇപ്പോൾ യുപിക്ക് ലഭിക്കുന്ന വിഹിതം.

കേന്ദ്ര സഹായത്തെ കുറിച്ചുള്ള ധവളപത്രം പുറത്തുവിടാൻ സർക്കാർ എന്താണ് തയ്യാറാവാത്തതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. കേന്ദ്രം നൽകിയ കോടികൾ പിടിപ്പുകേട് കാരണം സംസ്ഥാനം പാഴാക്കുകയാണ്. കേരളത്തിൽ കടക്കെണി മൂലം ആത്മഹത്യ നടക്കുകയാണ്. കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തത് എട്ട് മാസമായി ശമ്പളം മുടങ്ങിയിട്ടാണ്. സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി കാരണം കോട്ടയത്ത് കർഷകൻ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന ആത്മഹത്യകളെ പറ്റി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. തുർക്കിക്ക് 10 കോടി കൊടുക്കുന്നതിന് മുമ്പ് സ്വന്തം ജനങ്ങളുടെ ആത്മഹത്യ തടയാനാണ് മുഖ്യന്ത്രി തയ്യാറാവേണ്ടത്. ശമ്പളം കൊടുക്കാൻ കാശില്ലാത്തവർ അഹങ്കാരം കാണിക്കാനാണ് തുർക്കിക്ക് 10 കോടി പ്രഖ്യാപിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്താന്‍ വേണ്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതികള്‍ വര്‍ദ്ധിപ്പിച്ചത് ധൂര്‍ത്തും കൊള്ളയും തുടരാന്‍ വേണ്ടിയാണ്. ഗുണകരമായ ഒരു പദ്ധതിയും ബജറ്റിലില്ല. ഭൂമിയുടെ ന്യായവില, കെട്ടിടനികുതി, മോട്ടോര്‍വാഹന നികുതി തുടങ്ങി എല്ലാം വര്‍ദ്ധിപ്പിച്ചു. പിടിച്ചുപറിക്കാരുടെ സര്‍ക്കാരായി മാറിയിരിക്കുകയാണിത്. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തരീതിയില്‍ 13 രൂപ പെട്രോളിന് കുറയ്‌ക്കേണ്ടതാണ്. എന്നാല്‍ അതിനുപകരം രണ്ട് രൂപ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായവും ലഭിച്ചിട്ടും കേന്ദ്രത്തെ കുറ്റം പറയുകയാണ്. പത്ത് വര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 50,000 കോടി രൂപമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications