ബിജെപി കൊടുത്ത പരാതിയായിട്ടും ആദ്യം വിളിച്ച് പിന്തുണച്ചത് സുരേഷ് ഗോപി'; വെളിപ്പെടുത്തി അഖിൽ മാരാർ
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസിൽ ബിഗ് ബോസ് താരം അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുകയാണ്. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസിലെ അന്വേഷണവുമായി സഹകരിക്കണമെന്നും ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നുമടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇപ്പോഴിതാ ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഖിൽ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'എനിക്കെതിരെ കൊട്ടാരക്കര പോലീസ് എടുത്ത 152BNS രാജ്ദ്രോഹ കേസിൽ ബഹു കേരള ഹൈകോടതി മുൻ കൂർ ജാമ്യം അനുവദിച്ചു. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറം എന്താണ് കേസെടുക്കാനുള്ള കാരണം എന്ന് വ്യക്തമാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ഇന്നലെ വരെ എന്നെ വ്യക്തമായി അറിഞ്ഞിട്ടുള്ള പലരും ഞാൻ ഡിലീറ്റ് ചെയ്ത ലൈവിന്റെ പേരിൽ എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു.

ഈ വിഷയത്തിൽ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും എന്നെ തിരിച്ചറിഞ്ഞു ചേർത്ത് പിടിച്ചത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാവിന്റെ പബ്ലിസിറ്റി മോഹം തള്ളി കളഞ്ഞു. ഇനിയൊരു മണ്ഡലം കമ്മിറ്റിയും ഇത്തരം പരാതികൾ ഉണ്ടെങ്കിൽ സംസ്ഥാന നേതൃത്വത്തെ അറിയിക്കുക എന്നും തീരുമാനം എടുത്തു. പേര് പറയണ്ട ഒപ്പമുണ്ട് എന്ന് വിളിച്ചു പറഞ്ഞ ബിജെപി സംസ്ഥാന നേതാക്കൾ.
തുടക്കം മുതൽ കട്ടയ്ക്ക് കൂടെ നിന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ സാർ തിരക്കിനിടയിലും എന്നെ വിളിച്ചു ധൈര്യം നൽകി. ജാമ്യം കിട്ടിയ ശേഷവും വിളിച്ചു. നിരന്തരം ഫോളോ അപ്പ് ചെയ്ത ശ്രീ രമേശ് ചെന്നിത്തല സാർ. അദ്ദേഹം എന്നും എനിക്കൊപ്പമുണ്ട് എന്നത് ഒരു ധൈര്യമാണ്, ജാമ്യം കിട്ടി എന്ന് ആദ്യം എന്നെ വിളിച്ചു പറഞ്ഞ പ്രിയപ്പെട്ട ഹൈബി ഈഡൻ എംപി. സുപ്രീം കോടതിയിൽ പോയാലും ജാമ്യം എടുക്കും അഖിലേ എന്ന് പറഞ്ഞു വിളിച്ച ചാണ്ടി ഉമ്മൻ, മാത്യു കുഴൽ നാടൻ, കൊടിക്കുന്നിൽ സുരേഷ്, മേജർ രവി, എനിക്ക് വേണ്ടി കട്ടയ്ക്ക് ഒപ്പം നിന്ന പ്രിയപ്പെട്ട സന്ദീപ് വാര്യർ എന്നിവർക്ക് ഒരായിരം നന്ദി.
എനിക്ക് വേണ്ടി ഹാജർ ആയത് എന്നേക്കാൾ ജൂനിയർ ആയ ഒരു മിടുക്കി ആയിരുന്നു. ഇത്രയും ഗൗരവം ഉള്ള കേസ് സീനിയർ വക്കീലന്മാരെ ഏല്പിക്കാൻ പലരും പറഞ്ഞപ്പോഴും വിമല മതി എന്നത് എന്റെ തീരുമാനമായിരുന്നു.. എന്റെ വിശ്വാസം വിമല കാത്തു. Thank you dear. "നീ ധൈര്യമായി വാദിച്ചോ കിട്ടിയില്ലെങ്കിൽ ഞാൻ ജയിലിൽ കിടന്നോളാം.. "ഇതിലും നല്ല കക്ഷിയെ വക്കീലിന് എവിടെ നിന്ന് കിട്ടും.
അന്നും എന്നും എന്നും എന്നെ നയിക്കുന്നത് എന്നെ എതിർക്കുന്നവരേക്കാൾ എത്രയോ വലിയ ശക്തിയാണ്. എന്റെ ശെരികളിൽ സത്യത്തെ മുറുകെ പിടിച്ചു യാത്ര ഇനിയും തുടരും. ഓരോ ഇറക്കവും അവസാനിക്കുന്നത് കയറ്റത്തിന്റെ മുന്നിലാണ്. അടുത്ത വർഷം ഇതേ സമയം കുറിച്ച് വെച്ചോളൂ. മനസ് കൊണ്ട് ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. സത്യമേവ ജയതേ', അഖിൽ മാരാർ കുറിച്ചു.
ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി ജെ പി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയായിരുന്നു അഖില്‍ മാരാർക്കെതിരെ കേസ് കൊടുത്തത്. അഖിലിന്റെ പ്രതികരണം രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യതയെയും അഖണ്ഡതയെയും വൃണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.












Click it and Unblock the Notifications