'റോബിനുമായി അടുത്ത ബന്ധം, ബിഗ് ബോസിൽ കയറിപറ്റാൻ വ്ലോഗർ സായിയുടെ ശ്രമം'; ആരോപണവുമായി സംവിധായകൻ
ഉണ്ണി മുകുന്ദനെ കൂവാൻ റോബിൻ പണം കൊടുത്ത് ആളെ ഏർപ്പാടാക്കിയെന്നും സംവിധായകൻ ആരോപിച്ചു

കൊച്ചി: റോബിൻ രാധാകൃഷ്ണനുമായി ചേർന്ന് സീക്രട്ട് ഏജന്റ് എന്നറിയിപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ ബിഗ് ബോസിൽ കയറിപ്പറ്റാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ. ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനം ടിവിയിൽ നടന്ന ചർച്ചയിലാണ് അഖിൽ സായിക്കെതിരേയും റോബിനെതിരേയും രംഗത്തെത്തിയത്.

ഉണ്ണി മുകുന്ദനെതിരെ കൂവാൻ
ഈയിടെ കോഴിക്കോട് മാളിൽ 'ബ്രൂസിലി' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ എത്തിയപ്പോൾ അദ്ദേഹത്തെ കൂവാൻ പണം കൊടുത്ത് ഏർപ്പാടാക്കിയിരുന്നുവെന്നും ഇതിന് പിന്നിൽ റോബിൻ ആണെന്നുമാണ് റോബിന്റെ പേരെടുത്ത് പറയാതെ അഖിൽ വിമർശിച്ചത്. 'അലറൽ വീരൻ', എന്നാണ് അഖിൽ റോബിനെ വിശേഷിപ്പിച്ചത്. ഉണ്ണി എത്തുമ്പോൾ കൂവാനും താൻ വരുമ്പോൾ കൈയ്യടിക്കാനും അയാൾ 20,000 രൂപ നൽകിയെന്നാണ് ആരോപണം.

സായിയുടെ അടുത്ത കൂട്ടുകാരനാണ് റോബിൻ
സിനിമയിൽ നിന്ന് തന്നെയുള്ള ആളാണ് തന്നോട് ഇത് പറഞ്ഞത്. സായിയുടെ അടുത്ത കൂട്ടുകാരനാണ് ഈ ബിഗ് ബോസ് താരം. ഉണ്ണി മുകുന്ദന്റെ സിനിമ 50 കോടി ക്ലബിൽ വിറ്റ് പോകുന്ന സമയത്ത് സിനിമയക്കെതിരെ വരുന്ന ഉദ്ദേശം എന്താണെന്ന് വെച്ചാൽ ഒരു ചെറുപ്പക്കാരനെ തകർക്കുക, മലയാള സിനിമയെ തകർക്കുകയെന്നതാണ് എന്ന് അഖിൽ ആരോപിച്ചു.

റോബിനുമായുള്ള അടുപ്പത്തെ കുറിച്ച്
റോബിനുമായി ചേർന്ന് ബിഗ് ബോസിൽ കയറിപറ്റാനുള്ള ശ്രമങ്ങളും സായി കൃഷ്ണ നടത്തുന്നുണ്ടെന്നാണ് അറിഞ്ഞതെന്നും അഖിൽ മാരാർ പറഞ്ഞു. താരങ്ങളേയെല്ലാം കടത്ത അധിക്ഷേപം നടത്തി എന്ത് തരത്തിലുള്ള സിനിമാ നിരൂപണമാണ് യുട്യൂബർമാർ നടത്താൻ ഉദ്ദേശിക്കുന്നതെന്നും ഇവർക്ക് അനാവശ്യ പ്രമോഷൻ കൊടുകേണ്ട കാര്യമില്ലെന്നും അഖിൽ തുറന്നടിച്ചു. അതേസമയം റോബിനുമായുള്ള അടുപ്പത്തെ കുറിച്ച് അഖിൽ നടത്തിയ ആരോപണങ്ങൾ ചർച്ചയിൽ പങ്കെടുത്ത സായ് കൃഷ്ണ തള്ളി. റോബിൻ രാധാകൃഷ്ണനെ വളരെ അധികം വിമർശിച്ചിട്ടുള്ള യുട്യൂബറാണ് താൻ എന്നും സായ് കൃഷ്ണ പറഞ്ഞു. ഉണ്ണി മുകുന്ദന്റെ മാതാപിതാക്കളെ താൻ ആക്ഷേപിച്ചിട്ടില്ലെന്നും ചർച്ചയിൽ സായ് കൃഷ്ണ ആവർത്തിച്ചു.

സായ് കൃഷ്ണയുമായി ഉണ്ടായ വിവാദത്തിൽ
അതിനിടെ സായ് കൃഷ്ണയുമായി ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. സിനിമാ താരങ്ങളും മനുഷ്യൻമാരാണെന്ന ചിന്ത സിനിമ എടുക്കുന്നവരുടെ ഭാഗത്ത് നിന്നും ആസ്വദിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ നല്ലതായിരിക്കുമെന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. വിഷയത്തിൽ കണ്ണൂരിൽ വെച്ച് നടന്ന പരിപാടിക്കിടെ ഉണ്ണി നടത്തിയ പ്രതികരണം ഇങ്ങനെ-'എന്റെ കുടുംബം കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പേരിൽ സിനിമ മേഖലയിൽ നിന്നും പുറത്താക്കിയാലും സന്തോഷത്തോടെ ഞാൻ പോകും.എന്റെ കുടുംബത്തിനെതിരെ പറഞ്ഞാൽ ഇനിയും പ്രതികരിക്കും. കുടുംബത്തെ മാറ്റി നിർത്തിയുള്ള ഏത് രീതിയിലുള്ള വിമർശനമാണെങ്കിലും ഞാൻ സ്വീകരിക്കും. ഉണ്ണി മുകുന്ദന്റെ രീതികൾ മാറില്ല. പക്ഷേ പ്രതികരണം മാന്യമായ രീതിയിലായിരിക്കും. ഞാനൊരു സാധാരണ വ്യക്തിയാണ്. നടനായതിന് ശേഷം എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ച് എനിക്കൊരു ധാരണ ഉണ്ടെങ്കിലും അത് പൂർണമായും സാധിക്കുന്നുണ്ടോയെന്ന് അറിയില്ല.

തിരിച്ച് തെറി പറയും
'കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാര്യങ്ങളിൽ വാക്കു കൊണ്ട് ഞാൻ ചിലരെ വേദനിപ്പിച്ച് കാണും. പക്ഷേ പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. ആളുകൾ എന്നെ ഇഷ്ടപ്പെടുന്നത് ഉണ്ണി മുകുന്ദൻ എന്ന നടനെ മാത്രമല്ല ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനിയും എനിക്ക് തെളിയിക്കേണ്ടതില്ലെന്നാണ് വിശ്വാസം. എന്റെ അച്ഛനേയും അമ്മയേയും എന്റെ ഒപ്പം അഭിനയിച്ച ആ ചെറിയ കുട്ടിയേയും ആര് തെറി പറഞ്ഞാലും ഞാൻ തിരിച്ച് തെറി പറയും. ഇനി ആര് ആയാലും വിഷയമല്ല'

അച്ഛനും അമ്മയും എനിക്ക് ദൈവങ്ങളാണ്
എന്നെ വളർത്തിയ അച്ഛനും അമ്മയും എനിക്ക് ദൈവങ്ങളാണ്. ഈ സംഭവത്തിൽ ഞാൻ നടത്തിയ സംഭാഷണം പുറത്ത് വിട്ടിട്ടൊന്നും ഒരു കാര്യവുമില്ല. ഞാൻ ഇങ്ങനെയാണ്. എനിക്ക് ഒരു പരിധി വരെയൊക്കെ ഞാൻ ക്ഷമിക്കും. എന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ഞാൻ അങ്ങനെ ഒരു വ്യക്തിയാണ്. എനിക്ക് വ്യക്തികളെ വേദനിപ്പിച്ചിട്ട് എനിക്ക് ഒന്നും നേടാനില്ല'.
ദിലീപിന് കൊടുത്ത അതേ പണിയാണ് ഉണ്ണി മുകുന്ദനും കൊടുത്തിരിക്കുന്നത്: ഗുഢാലോചനയെന്ന് സജി നന്ത്യാട്ട്












Click it and Unblock the Notifications