'അഖിൽ മാരാർക്ക് അക്കാര്യം പിടികിട്ടിയില്ലെങ്കില്‍ കേരളം നേരിടേണ്ട മറ്റൊരു ദുരന്തമാണ് അയാൾ'; മറുപടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ അഖില്‍ മാരാറും ഇടത് അണികളും തമ്മില്‍ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് സൈബർ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇടത് സൈബർ അണികള്‍ മാത്രമല്ല, എന്‍ എസ് മാധവനെപ്പോലുള്ള സാഹിത്യകാരന്മാർ മുതല്‍ മുഖ്യമന്ത്രി വരെ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടു വന്നിട്ടുണ്ട്.
വിവാദത്തിന്റെ മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയെങ്കിലും ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട തന്റെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് അഖില്‍ മാരാർ. മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കില്‍ പിശകുകള്‍ ഉണ്ടെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ അഖില്‍ മാരാർ ലൈം ലൈറ്റില്‍ നില്‍ക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ മാത്രമാണ് ഇതെന്നാണ് നേരത്തെ തന്നെ ഈ വിഷയത്തില്‍ മറുപടി നല്‍കിയിട്ടുള്ള ദീപക് പച്ച കുറിക്കുന്നത്.

'ഇനിയൊരു പോസ്റ്റ് ഈ വിഷയത്തിൽ ഇടേണ്ടിവരില്ല എന്ന് കരുതിയതാണ്. തൂറി മെഴുകിയിട്ടും മാരാർ ജി ലൈം ലൈറ്റിൽ നില്ക്കാൻ വീണ്ടും നുണയുമായി ഇറങ്ങി ഇരിക്കുകയാണ്. മൂപ്പരിത് കൊണ്ട് വ്യൂസ് കൂട്ടി കാശുണ്ടാക്കുന്നുണ്ടാകും. രണ്ടു പദ്ധതികളുടെ പേരിൽ ഉള്ള സാമ്യതകൾ മുതലെടുത്താണ് ഈ കൺഫ്യൂഷൻ മൊത്തം ഉണ്ടാക്കുന്നത്' ദീപക് പച്ച ഫേസ്ബുക്കില്‍ കുറിക്കുന്നു.
രണ്ടു പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ടുള്ളതെന്നും ദീപക് ചൂട്ടിക്കാട്ടുന്നു.
1. കെ എസ് എഫ് ഇ-കുടുംബശ്രീ നേതൃത്വത്തിൽ ചിട്ടി തുക ഉപയോഗിച്ച് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാശ്രീ പദ്ധതി. ഇതിൽ പലിശ മാത്രമാണ് സർക്കാർ കൊടുക്കുന്നത്.
2. കൈറ്റ് മുഖേന ലാപ്ടോപ്പ് സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്ക് കൊടുക്കുന്ന വിദ്യാകിരണം. കോവിഡ് സമയത്ത് ആദ്യ ഘട്ടത്തിൽ 45313 ലാപ്ടോപ്പ്പുകൾ കൈറ്റ് ആണ് ഇങ്ങനെ വിതരണം ചെയ്തത്. അപ്പോൾ കെ എസ് എഫ് ഇ ഇതിൽ എവിടെ വന്നു. കെ എസ് എഫ് ഇ വിദ്യാശ്രീ പദ്ധതിക്കായി ഓർഡർ ചെയ്ത ലാപ്ടോപ്പുകളാണ് സർക്കാർ അവരുടെ കയ്യിൽ നിന്നും വാങ്ങി കുട്ടികൾക്ക് കൊടുത്തത്.
കെ എസ് എഫ് ഇ യുടെ കാര്യത്തിൽ ഇത് വിദ്യാശ്രീ പദ്ധതിയിൽ പെട്ട ലാപ്‌ടോപ്പാണ്. പക്ഷെ ആ സ്‌കീമിൽ അല്ല കുട്ടികൾക്ക് അത് കിട്ടിയത്.
ഈ ലാപ്ടോപ്പ് വിതരണത്തെയും ചിലവാക്കിയ 81 കോടിയേയും കുറിച്ച് 2021 ഒക്ടോബർ 25 നു മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പ് ഇട്ടുണ്ട്.
സി എം ഡി ആർ എഫ് ലേക്ക് പണം കൊടുക്കാതിരിക്കാൻ ചെറിയ കാരണം തേടുന്നവർക്ക് മാരാറിനെ പോലുള്ളവരുടെ നുണകൾ ധാരാളമാണ്. മാരാർക്ക് ഇത് വിസിബിലിറ്റി കൂട്ടി പണം ഉണ്ടാക്കാനുള്ള ഏർപ്പാട് മാത്രമാണ്. പക്ഷേ വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ തീരുമാനിച്ചവരെ പിന്തിരിപ്പിക്കാൻ ഈ നുണബോംബുകൾക്കൊന്നും സാധിക്കില്ലെന്നും ദീപക് കൂട്ടിച്ചേർക്കുന്നു.
സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകന്‍ ടിഎം ഹർഷനും രംഗത്ത് വന്നിട്ടുണ്ട്. ഒന്നുകിൽ വിദ്യാകിരണവും വിദ്യാശ്രീയും രണ്ടു പദ്ധതികളാണെന്ന് അഖിൽ മാരാർക്ക് പിടികിട്ടിയിട്ടില്ല. അല്ലെങ്കിൽ കേരളം നേരിടേണ്ട മറ്റൊരു ദുരന്തമാണ് അയാളെന്നും ഹർഷന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അഖിൽ മാരാർ എന്ന സിനിമാ സംവിധായകൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേയും കെ എസ് എഫ് ഇയുടേയും വിശ്വാസ്യത തകർക്കാൻ ഒരു ലാപ് ടോപ് കഥയുമായി കറങ്ങി നടക്കുന്നുണ്ട്. അയാളുടെ വസ്തുതാ വിരുദ്ധമായ പ്രചാരണത്തിന് സകല കണ്ണാപ്പികളുടേയും കയ്യടി കിട്ടുന്നു എന്നതുകൊണ്ട് ലാപ്ടോപ്പിൻ്റെ സത്യകഥ ഒന്ന് വിശദീകരിക്കാം.
- കോവിഡ് കാലത്ത് കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ലാപ്ടോപ്പ് കൊടുക്കുന്നതിന് കെ എസ് എഫ് ഇ 'വിദ്യാ ശ്രീ' എന്ന പദ്ധതിയുണ്ടാക്കുന്നു.
- 18000 രൂപ വിലയുള്ള ലാപ്ടോപ്പുകൾ കൊടുക്കും. 500 രൂപ വെച്ച് 36 മാസം കൊണ്ട് അടച്ചു തീർത്താൽ മതി, പലിശയില്ല.
- ഇതിന് വേണ്ടി കെഎസ്എഫ്ഇ പണം മുടക്കി ലാപ്ടോപ്പുകൾ വാങ്ങി. ഒന്നിന് 18000 രൂപ വെച്ച്.
- ഇതേ സമയം ' വിദ്യാകിരണം ' എന്ന പേരിൽ sc/st വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്ടോപ്പുകള്‍ കൊടുക്കാൻ സർക്കാർ തീരുമാനിച്ചു.
- അതിനു വേണ്ടി, കെ എസ് എഫ് ഇ യിൽ സ്റ്റോക്കുള്ള 45313 ലാപ്ടോപ്പുകൾ സർക്കാർ വാങ്ങി. അതിൻ്റെ തുകയായ 81.43 കോടി രൂപ സർക്കാർ കെ എസ് എഫ് ഇ യ്ക്ക് കൊടുത്തു.
- ആ ലാപ്ടോപ്പുകൾ ' സൗജന്യമായി ' സർക്കാർ എസ് സി/ എസ് ടി വിദ്യാർത്ഥികൾക്ക് കൊടുത്തു.
- അതായത് സർക്കാർ ഫ്രീ ആയാണ് എസ് സി/ എസ് ടി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് നൽകിയത്.
- അതിനുള്ള ലാപ്പ്ടോപ്പ് നേരത്തെ കെ എസ് എഫ് ഇ വാങ്ങി വെച്ചിരിക്കുന്ന സ്റ്റോക്കിൽ നിന്നും സർക്കാർ പണം നൽകി വാങ്ങിയെന്ന് മാത്രം. ഒന്നുകിൽ വിദ്യാകിരണവും വിദ്യാശ്രീയും രണ്ടു പദ്ധതികളാണെന്ന് അഖിൽ മാരാർക്ക് പിടികിട്ടിയിട്ടില്ല.അല്ലെങ്കിൽ കേരളം നേരിടേണ്ട മറ്റൊരു ദുരന്തമാണ് അയാൾ.












Click it and Unblock the Notifications