അഖില്‍ മാരാർ കുടുങ്ങുമോ: കോടതിയില്‍ താരം പറഞ്ഞത് ഇങ്ങനെ, മുന്‍കൂർ ജാമ്യാപേക്ഷ തേടി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയെന്ന കേസില്‍ മുന്‍കൂർ ജാമ്യാപേക്ഷ തേടി സംവിധായകനും മുന്‍ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാർ. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് അഖില്‍ മാരാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അഖിലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നും താന്‍ വ്യക്തിപരമായി സഹായം നല്‍കുമെന്നും അഖില്‍ മാരാർ വ്യക്തമാക്കിയിരുന്നു.

ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റി ചിലവഴിച്ചെന്ന ആരോപണവും അഖില്‍ മാരാർ നടത്തിയിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വരികയും ചെയ്തു. സി എം ഡി ആർഎഫിൽ നിന്നും കെ എസ് എഫ് ഇ ക്ക് ലാപ്ടോപ് വാങ്ങാൻ 81.43 കോടി രൂപ അനുവദിച്ചു എന്നത് വ്യാജപ്രചരണമാണെന്നാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയ വഴി വലിയ രീതിയിലാണ് ഈ പ്രചരണം നടക്കുന്നത്.തികച്ചും തെറ്റായ പ്രചരണമാണത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണു ഇത്തരം പ്രചരണങ്ങൾ. ആ തുക കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇക്ക് നൽകിയ തുകയാണ്.
കുടുംബശ്രീ പ്രവർത്തകരുടെ വിദ്യാർഥികളായ മക്കൾക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സർക്കാർ 81.43 കോടി രൂപ കെ എസ് എഫ്ഇയ്ക്ക് നൽകി. ഇതുവഴി ആകെ നാൽപത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ( 47,673 ) വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയർ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. നിലവിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ രവീന്ദ്രകുമാർ അഗർവാൾ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരൻ.
ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകൾ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂൾ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓൺലൈൻ പോർട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂൾ അക്കൗണ്ടുകൾ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.
റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷൻ നിർവഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നർത്ഥം. ഈ അക്കൗണ്ടുകൾ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമേ സാധിക്കുകയുളളൂവെന്നും മുഖ്യന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications