ആരാണ് പ്രവീണ്‍ റാണ: സിനിമ നടന്‍ മുതല്‍ രാഷ്ട്രീയക്കാരന്‍ വരെ, തട്ടിയത് നൂറ് കോടിയിലേറെ
തൃശ്ശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പിലെ പ്രതിയായ തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് ഉടമ പ്രവീണ്‍ റാണയ്ക്കായി തിരച്ചില്‍ ഊർജ്ജിതമാക്കി പൊലീസ്. അന്വേഷണം ശക്തമാക്കിയതോടെ പ്രതി കേരളം വിട്ടെന്നാണ് സംശയം. പുണൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ബിസിനസ് ബന്ധമുള്ള പ്രവീണ്‍ ഇവിടങ്ങളിലേക്ക് മാറാനുള്ള സാധ്യത കണക്കിലെടുത്ത് ഇതുവഴിയും പൊലീസ് അന്വേഷണം തുടരുന്നുണ്ട്. രാജ്യം വിടുന്നത് ഒഴിവാക്കുന്നതിന് വേണ്ടി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് ഒരുങ്ങുകയാണ്.

ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തിരിക്കാമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെയന്ന തോതിലായിരുന്നു ഇയാള്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ചത്. സേഫ് ആൻഡ് സ്ട്രോങ് എന്ന നിധി (ചിട്ടി) കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു കെപി പ്രവീണെന്ന പ്രവീണ്‍ റാണ.

ഏഴ് വർഷം മുമ്പ് കമ്പനി തുടങ്ങിയ പ്രവീണ്‍ 48% വരെ പലിശ വാഗ്ദാനം ചെയ്തതോടെയായിരുന്നു കോടികള്‍ നിക്ഷേപമായി ഒഴുകാന്‍ തുടങ്ങിയത്. എന്നാല്‍ പലിശ പോയിട്ട് മുതല്‍ പോലും തിരികെ ലഭിക്കാതായതോടെയാണ് നിക്ഷേപകർ നിയമനടപടികളിലേക്കു നീങ്ങി. പ്രവീണ്‍ റാണയുടെ പേരില്‍ തൃശൂർ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 18 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

സിനിമ, പൊലീസ്, രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യക്തി കൂടിയാണ് പ്രവീണ്‍ റാണ. റാണ നായകനായ ചോരന്‍ സിനിമ സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ ആയ സാന്‍റോ തട്ടിലാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫെയിം രമ്യ പണിക്കറായിരുന്നു ചിത്രത്തിലെ നായിക. സിനിമ പുറത്തുവന്നതിന് പിന്നാലെ റൂറല്‍ പൊലീസ് ആസ്ഥാനത്തുനിന്നും സാന്‍റോയെ വലപ്പാടേക്ക് മാറ്റിയിട്ടുണ്ട്.

വിരമിച്ച ചില ഉന്നത പൊലീസുകാരും റാണയ്ക്കൊപ്പം ജീവനക്കാരായി സേവനം അനുഷ്ഠിച്ചിരുന്നു. വിജിലന്‍സ് ഓഫീസർമാർ എന്ന പദവിയിലാണ് ഇവർ പ്രവീണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്ത് വന്നിരുന്നത്. പരാതികളുമായി എത്തുന്ന നിക്ഷേപരെ കൈകാര്യം ചെയ്യുന്നത് ഇവരായിരുന്നു. ഇത് മാത്രമല്ല, പൊലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതികള്‍ ഒത്തുതീർപ്പാക്കുന്നതിലും ഇവർക്ക് പങ്കുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയും പ്രവീണ്‍ റാണ സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ഥ സാമ്പത്തിക ശേഷിയും കേസുകളും മറച്ചുവച്ചുകൊണ്ട് റോയല്‍ പീപ്പിള്‍സ് പാര്‍ട്ടിയെന്ന കക്ഷി രൂപീകരിച്ച പ്രവീണ്‍ റാണ പാർട്ടിയുടെ ചെയർമാനുമായിരുന്നു. രാജ്യത്തെ മണി പവറിനും മസില്‍ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലാണ് കഴിഞ്ഞ ഏപ്രിലില്‍ റോയല്‍ ഇന്ത്യാ പീപ്പിള്‍സ് പാര്‍ട്ടി രൂപവത്കരിച്ചത്.

ബിസിനസിലും സിനിമയിയിലും സ്വയം പ്രഖ്യാപിത താരമായി മാറിയ റാണ രാഷ്ട്രീയത്തിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുകയായിരുന്നു. രാഷ്ട്രീയ ബന്ധങ്ങളിലൂടെ തനിക്കെതിരായ നടപടികളിലൂടെ തടയാമെന്നായിരുന്നു പ്രവീണ്‍ റാണ ലക്ഷ്യമിട്ടത്. കോടികളുടെ ആസ്ഥിയുണ്ടെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി രൂപവത്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകളില്‍ കാണിച്ച സാമ്പത്തികം തീരെ കുറവായിരുന്നു.

അഞ്ച് ലക്ഷമായിരുന്നു ബാങ്ക് അക്കൌണ്ടിലെ സമ്പാദ്യമായി കാണിച്ചിരിക്കുന്നത്. ഇതിന് പുറമെ ഭാര്യയുടെ പേരില്‍ ഒരു ലക്ഷം രൂപയാണുള്ളതെന്നും തനിക്കും ഭാര്യക്കും കൂടി ആകെയുള്ളത് ഏഴ് പവന്റെ സ്വര്‍ണമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകളില്‍ കാട്ടിയിട്ടുണ്ട്. അതോടൊപ്പം തന്നെ സേഫ് ആന്‍ഡ് സ്‌ട്രോങ് അടക്കം നിരവധി കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്ന റാണ തനിക്ക് കമ്പനിയില്‍ ഷെയർ ഇല്ലെന്നും കാട്ടിയിട്ടുണ്ട്.












Click it and Unblock the Notifications