'ജുനൈസിനെ തല്ലി, അഖില്‍ മാരാർ ബിഗ് ബോസില്‍ നിന്നും പുറത്ത്': പ്രചരണത്തിലെ സത്യമെന്ത്
മത്സരാർത്ഥികള്‍ തമ്മിലുള്ള വഴക്കുകളും ഏറ്റുമുട്ടലുമാണ് ഏത് ഭാഷയിലെ ബിഗ് ബോസിലും ടി ആർ പി റേറ്റ് കൂട്ടാന്‍ സഹായിക്കുന്ന പ്രധാന ഘടകം. ഇതിനായുള്ള അവസരങ്ങള്‍ ബിഗ് ബോസ് അണിയറ പ്രവർത്തകർ തന്നെ പരമാവധി ഒരുക്കി നല്‍കുകയും ചെയ്യും. വാക്ക് തർക്കം എത്രയൊക്കെ ആകാമെങ്കിലും ശാരീരികമായി ഏതെങ്കിലും രീതിയിലുള്ള അതിക്രമത്തിലേക്ക് കടന്നാല്‍ അത് ബിഗ് ബോസിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ താരങ്ങളെ ഉടന്‍ തന്നെ ബിഗ് ബോസ് പുറത്താക്കുകയും ചെയ്യും.
ശാരീരിക ആക്രമത്തിന്റെ പേരില്‍ മലയാളം ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ താരം രജിത് കുമാറായിരുന്നു. സീസണ്‍ രണ്ടില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അന്ന് ആരാധക പിന്തുണയില്‍ മുന്നിട്ട് നിന്ന രജിത് കുമാറിനെ പുറത്താക്കിയത്. ടാസ്കിനിടയില്‍ സഹമത്സരാർത്ഥിയുടെ 'കണ്ണില്‍ മുളക് തേച്ചു' എന്നതായിരുന്നു രജിത് കുമാറിനെതിരായ കുറ്റം.

സീസണ്‍ 3 യില്‍ ആരും ശാരീരിക ആക്രമണത്തിന്റെ പേരില്‍ പുറത്തായില്ലെങ്കിലും മറ്റ് ചില കാരണങ്ങളാല്‍ ഫിറോസും സജ്നയും പുറത്ത് പോവേണ്ടി വന്നു. എന്നാല്‍ സീസണ്‍ ഫോറില്‍ താരങ്ങള്‍ തമ്മില്‍ വീണ്ടും തർക്കം ഉണ്ടാവുകയും അത് ശാരീരിക അക്രമത്തിലേക്ക് പോവുകയും ചെയ്തു. തർക്കത്തിനിടയില്‍ റിയാസ് സലീമിനെ കഴുത്തിന് പിടിച്ച് തള്ളിയെന്ന കുറ്റത്തിന് റോബിന് പുറത്തേക്ക് വരേണ്ടി വരികയും ചെയ്തു.
സീസണ്‍ ഫൈവിലും തർക്കങ്ങള്‍ക്ക് യാതൊരു കുറവും ഇല്ലെങ്കിലും ആരും ഇതുവരെ ശാരീരികമായി ആക്രമിക്കുന്നതിലേക്ക് പോയിട്ടില്ല. മറ്റ് സീസണുകളെ അപേക്ഷിച്ച് ടാസ്കിനിടയില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും അത് അതിന്റെ രീതിയിലാണ് താരങ്ങള്‍ എടുത്തിട്ടുള്ളു. എന്നാല്‍ ഈ സീസണിലും ശരിക്കും അടിപൊട്ടിയെന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
സീസണ്‍ ഫൈവിലെ ആസ്ഥാന എതിരാളികളായ അഖില്‍ മാരാറും ജുനൈസും തന്നെയാണ് ഈ കഥയിലേയും കഥാപാത്രങ്ങള്‍. സീസണിന്റെ തുടക്കം മുതല്‍ തന്നെ ഇരുചേരികളിലായി നിലയുറപ്പിച്ചവരാണ് ഇരുവരും. നിലവിലെ ടാസ്കായ ബിബി ഹോട്ടലിലും ഇരുവരും പലപ്പോഴായി വാക്ക് തർക്കങ്ങളില്‍ ഏറ്റമുട്ടുന്നുണ്ട്. ഇതിനെല്ലാം ഒടുവില്‍ മാരാർ ജുനൈസിനെ അടിച്ചെന്നും ഇതേ തുടർന്ന് അദ്ദേഹത്തിന് ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വരികയും ചെയ്തെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹം.

ഈ പ്രചരണത്തിന് ശക്തി പകരുന്ന രീതിയിലുള്ള ഒരു പ്രമോയും ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ജുനൈസും അഖിലും പതിവ് പോലെ പരസ്പരം തർക്കത്തില്‍ ഏർപ്പെടുന്നതാണ് പ്രമോയിലുള്ളത്. ഇതോടെയാണ് ജുനൈസിനെ അടിച്ച് അഖില്‍ മാരാർ പുറത്തായെന്ന അഭ്യൂഹം ശക്തമായത്. ചില യൂട്യൂബ് ചാനലുകളും ഇത്തരമൊരു കണ്ടന്റ് പുറത്ത് വിട്ടിട്ടുണ്ട്.
എന്നാല്‍ അഖില്‍ മാരാർ പുറത്തായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ വ്യക്തമാക്കുന്നത്. അഖില്‍ മാരാറിന്റെ വോട്ടുകള്‍ കുറയ്ക്കാനുള്ള നീക്കമാണ് ഇതിലൂടെ എതിരാളികള്‍ നടത്തുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇത്തരം പ്രചരണങ്ങളില്‍ വീഴാതെ അദ്ദേഹത്തിനുള്ള വോട്ടിങ് തുടരാനുള്ള അഭ്യർത്ഥനയും ആരാധകർ നടത്തുന്നു. മാരാർ പുറത്തായില്ലെന്ന് വ്യക്തമാക്കി ബിഗ് ബോസില്‍ നിന്നും പുറത്തായ വൈബർ ഗുഡ് ദേവുവും രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം ഒരു 80-85 ദിവസം കഴിഞ്ഞാല്‍ മാരാറുടെ പുറത്താവല്‍ പ്രതീക്ഷിക്കാമെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്. ' 50 എപ്പിസോഡ് ആയതേയുള്ളു. ഏറ്റവും കൂടുതൽ കണ്ടെന്റ് തരുന്ന ആ ബിഗ് ബോസ് മുന്നോട്ടുകൊണ്ടുപോകുന്ന മാരാരെ ഇപ്പോൾ പുറത്താക്കില്ല. 100% ഉറപ്പ്. അയാൾ പുറത്തുപോകില്ല എന്ന് ഞാൻ ഒരിക്കലും പറയില്ല. ഇപ്പോൾ പോകില്ല.. ഒരു 80 - 85 ദിവസം കഴിഞ്ഞ് വേണമെങ്കിൽ പ്രതീക്ഷിക്കാം. അല്പം ലോജിക്ക് ഉപയോഗിച്ചാലും മനസ്സിലാകും'- ഒരു ആരാധകന്‍ കുറിച്ചു.












Click it and Unblock the Notifications