'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍
കൊച്ചി: ബിഗ് ബോസ് സീസണ് 2ലെ മുളക് വിവാദം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്. ബിഗ് ബോസിലെ മത്സരാര്‍ത്ഥി ആയിരുന്ന രജിത് കുമാറിന് എതിരെ രേഷ്മ രാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ രജിത് കുമാറിന്റെ പ്രതികരണവും പുറത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
പച്ചമുളക് ഉടച്ച് തേച്ചു
ബിഗ് ബോസ് സീസണ് ടുവിലെ ഒരു ടാസ്കിനിടെയാണ് രേഷ്മ രാജന്റെ കണ്ണില്‍ രജിത് കുമാര്‍ പച്ചമുളക് ഉടച്ച് തേച്ചത്. ഇത് വലിയ വാര്‍ത്തയും വിവാദവും ആയിരുന്നു. തുടര്‍ന്ന് രജിത് കുമാര്‍ പരിപാടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇതോടെ രജിത് കുമാര്‍ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ രേഷ്മയ്ക്ക് എതിരെ വലിയ ആക്രമണം ആണ് അഴിച്ച് വിട്ടത്.
മാനനഷ്ടക്കേസ് നല്‍കും
ഇതോടെയാണ് രേഷ്മ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. രേഷ്മയുടെ അഭിമുഖം ഒരു മാധ്യമം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് രജിത് കുമാറും പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. മൂപ്പന്‍സ് വ്ളോഗര്‍ ആണ് രജിത് കുമാറിന്റെ പ്രതികരണം പുറത്ത് വിട്ടിരിക്കുന്നത്. എന്തുവന്നാലും മാനനഷ്ടക്കേസ് നല്‍കും എന്നാണ് രജിത് കുമാറിന്റെ പ്രതികരണം.
പല ചതിക്കുഴികളും വരുന്നു
കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നുവെന്ന് രജിത് കുമാര്‍ പറയുന്നു. താന്‍ അറിയാതെയും തെറ്റ് ചെയ്യാതെയും തന്നെ പല ചതിക്കുഴികളും വരുന്നു. എയര്‍പോര്‍ട്ടില്‍ താന്‍ മനസാ വാചാ അറിയുക പോലും ചെയ്യാതെ നടന്ന സംഭവത്തിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തത്. താന്‍ തെറ്റ് ചെയ്യാതിരുന്നിട്ടും തന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയെന്നും രജിത് കുമാര്‍ പറഞ്ഞു.
തനിക്കെതിരെ അപവാദ പ്രചാരണം
നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ഒരു സാമൂഹ്യ പ്രവര്ത്തകന് ആയിട്ട് പോലും തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ് എന്നും രജിത് കുമാര്‍ ആരോപണം ഉന്നയിച്ചു. നിലവിലെ പ്രശ്നങ്ങളെ നിയമത്തിന്റെ വഴിയിലൂടെ നേരിടുമെന്നും രജിത് കുമാര്‍ അറിയിച്ചു. അക്കാര്യം താന്‍ വക്കീലുമായി സംസാരിച്ചിട്ടുണ്ട്.
നിയമപരമായി നേരിടും
തന്റെ വക്കീലായ വിനീത് കുമാര്‍ വളരെ പ്രഗത്ഭനാണ് എന്നും രജിത് കുമാര്‍ പറഞ്ഞു. ആറ്റിങ്ങല്‍ കൊലക്കേസ് അടക്കം കൈകാര്യം ചെയ്ത വക്കീലാണ് വിനീത് കുമാര്‍. തന്റെ പേര് മറ്റ് പലരുടേയും പേരിനോട് ചേര്‍ത്ത് വെച്ചാണ് അപമാനിക്കുന്നത്. തന്റെ അറിവോടെ അല്ലാതെയുളള കാര്യങ്ങളെ കുറിച്ച് പ്രചാരണം നടത്തുന്ന ആളുകളെ നിയമപരമായി നേരിടുമെന്നും രജിത് കുമാര്‍ പറഞ്ഞു.
കരുതിക്കൂട്ടി മുളക് തേച്ചു
രജിത് കുമാറിന് എതിരെ രൂക്ഷമായി പ്രതികരിച്ചാണ് നേരത്തെ രേഷ്മ രാജൻ രംഗത്ത് വന്നത്. കണ്ണില്‍ മുളക് തേച്ച സംഭവത്തിന് ശേഷവും രജിത് കുമാര്‍ പല വേദികളിലും തന്നെ അപമാക്കുന്ന തരത്തില്‍ സംസാരിച്ചെന്നും രേഷ്മ ആരോപിക്കുന്നു. മാത്രമല്ല തന്റെ കണ്ണില്‍ രജിത് കുമാര്‍ കരുതിക്കൂട്ടി മുളക് തേക്കുകയായിരുന്നുവെന്നും ഇപ്പോഴും കണ്ണിന് പ്രശ്നങ്ങള്‍ ഉണ്ടെന്നും കാഴ്ച പൂര്‍ണമായും ശരിയായിട്ടില്ലെന്നും രേഷ്മ പറയുന്നു.
വധഭീഷണി അടക്കം
ഷോ അവസാനിച്ചതിന് ശേഷവും രജിത് കുമാര്‍ ഫാന്സില് നിന്നും തനിക്ക് വധഭീഷണി അടക്കം നേരിടേണ്ടി വന്നതായി രേഷ്മ പറയുന്നു. സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആയിരുന്നു ആക്രമണം. കുടുംബാംഗങ്ങളേയും രജിത് ഫാന്‍സ് ആക്രമിച്ചുവെന്ന് രേഷ്മ ആരോപിക്കുന്നു. ബിഗ് ബോസിന് ശേഷം രജിത് കുമാറിന് എതിരെ കേസുമായി മുന്നോട്ട് പോകേണ്ടതില്ല എന്നായിരുന്നു തീരുമാനിച്ചിരുന്നത്.
കേസുമായി മുന്നോട്ട്
എന്നാല്‍ തനിക്ക് നേരേ രൂക്ഷമായ ആക്രമണാണ് പുറത്ത് നടന്നത്. ആസിഡ് ഒഴിക്കണമെന്നും കണ്ണില്‍ കുരുമുളക് ഇടണം എന്നും അടക്കമുളള ആഹ്വാനങ്ങളാണ് രജിത് ഫാന്‍സ് നടത്തിയത്. മാനസികമായി തന്നെ വളരെ അധികം പ്രശ്നത്തിലാക്കി ഇത്തരം സംഭവങ്ങളെന്നും രേഷ്മ പറഞ്ഞു. തല്ക്കാലം കേസ് വേണ്ട എന്ന് കരുതിയപ്പോഴാണ് രജിതും ഫാന്‍സും ചെയ്ത കാര്യങ്ങള്‍ നിസ്സാരവല്ക്കുന്നതായി കണ്ടത്. ഇതോടെയാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
കാഴ്ച പഴയത് പോലെ ആകുന്നില്ല
രജിതിനെതിരെ കേസ് കൊടുക്കുന്നതിന് മുന്നോടിയായി കണ്ണ് പരിശോധന നടത്തിയിരുന്നു. മരുന്ന് ഉപയോഗിച്ചിട്ടും കണ്ണട ധരിച്ചിട്ടും കാഴ്ച പഴയത് പോലെ ആകുന്നില്ലെന്നും രേഷ്മ പറയുന്നു. തന്റെ കണ്ണില്‍ അല്ല, കവിളില്‍ ആണ് മുളക് തേച്ചത് എന്നാണ് രജിത് കുമാര്‍ അടുത്തിടെ പറഞ്ഞത് എന്നും രേഷ്മ രാജന് ആരോപിച്ചു.