ഷാനിമോള്‍ക്ക് തെളിവ് നല്‍കാമെന്ന് ബിജുരാധാകൃഷ്ണന്‍
കൊല്ലം: കെസി വേണുഗോപാല്‍- സരിത എസ് നായര്‍ ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഷാനിമോള്‍ ഉസ്മാന് എല്ലാ പിന്തുണയും നല്‍കുമെന്ന് സരിതയുടെ മുന്‍ ഭര്‍ത്താവ് ബിജു രാധാകൃഷണന്‍. കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടുപോകും വഴിയാണ് ബിജുവിന്റെ പ്രതികരണം.
വേണുഗോപാലും സരിതയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ മുഴുവന്‍ നല്‍കാമെന്നാണ് ബിജു രാധാകൃഷ്ണന്റെ വാഗ്ദാനം. സരിതക്ക് പണം എത്തിക്കുന്നത് ഒരു കോണ്‍ഗ്രസ് എംഎല്‍എ ആണെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു.
സരിതക്ക് കേന്ദ്ര മന്ത്രി ഉള്‍പ്പെടെ ഭരണ പക്ഷത്തെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇത് തെളിയിക്കാനുള്ള ദൃശ്യങ്ങള്‍ തന്റെ കയ്യില്‍ ഉണ്ടെന്നാണ് ബിജു അവകാശപ്പെടുന്നത്. എന്നാൽ സരിത എസ് നായര്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു.
കെസി വേണുഗോപാലിനേയും സരിത എസ് നായരേയും ചേര്‍ത്ത് ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസില്‍ വന്‍ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇത് ഒടുവില്‍ സുധീരന്‍- ഷാനിമോള്‍ നേരിട്ടുള്ള തര്‍ക്കങ്ങളിലേക്കും നീങ്ങി. ആരോപണം ഉന്നയിച്ചാല്‍ പോര, തെളിവുകള്‍ ഹാജരാക്കണം എന്നാണ് സുധീരന്‍ ആവശ്യപ്പെട്ടത്.
തൃശൂര്‍ ജില്ലയിലെ മണലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആണ് സരിതക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതെന്നാണ് ബിജു രാധാകൃഷ്ണന്‍ ഏറ്റവും ഒടുവില്‍ ഉന്നയിച്ച ആരോപണം.