അമ്മയെ അച്ഛന്‍ കൊന്നു-ബിജുവിന്റെ മകന്‍
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെതിരെ സ്വന്തം മകന്‍ തന്നെ മൊഴി നല്‍കി. ബിജുവിന്റെ ആദ്യ ഭാര്യയായ രശ്മിയെ കൊലപ്പെടുത്തി എന്ന കേസിലാണ് നിർണായക മൊഴി.
11 വയസ്സുകാരനായ മകന്‍ ബിജുവിനെ അച്ഛന്‍ എന്ന് പോലും അല്ല സംബോധന ചെയ്തത്. അയാള്‍ എന്ന് മാത്രമായിരുന്നു. അമ്മയെ കൊന്ന ആളെ, അച്ഛന്‍ എന്ന് വിളിക്കാനാകില്ലെന്നാണ് ആ 11 വയസ്സുകാരന്‍ കോടതിയില്‍ പറഞ്ഞത്.
അമ്മ കൊല്ലപ്പെട്ട രാത്രി കുട്ടി കൃത്യമായി ഓര്‍ത്തെടുത്ത് കോടതിക്ക് മുന്നില്‍ വിശദീകരിച്ചു. രശ്മിയെ ബിജു ക്രൂരമായി മര്‍ദ്ദിച്ചു. മൂക്കില്‍ നിന്നു രക്തം വന്നു. വായില്‍ നിറമുള്ള ഒരു ദ്രാവകം ഒഴിച്ചു. പിന്നെയും മര്‍ദ്ദിച്ചു. ഒടുവില്‍ വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി- ബിജുവിന്റെ മകന്‍ ഓര്‍ത്തെടുത്തു.
കരഞ്ഞ് തളര്‍ന്നുറങ്ങിയ താന്‍ രാവിലെ കാണുന്നത് കുളിമുറിയില്‍ മരിച്ചുകിടക്കുന്ന അമ്മയെ ആണെന്നും കുട്ടി പറഞ്ഞു.
കുട്ടിക്ക് നാല് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് കൊലപാതകം നടക്കുന്നത്. 2006 ഫെബ്രുവരി മൂന്നിന് രാത്രിയിലാണ് രശ്മി കൊല്ലപ്പെട്ടത്. മദ്യം നല്‍കി ബോധം കെടുത്തി, കുളിമുറിയില്‍ കൊണ്ടുപോയി ശ്വാസം മുട്ടിച്ച് രശ്മിയെ കൊന്നു എന്നതാണ് ബിജു രാധാകൃഷ്ണന് എതിരെയുള്ള കേസ്. ബിജുവിന്റെ അമ്മക്കെതിരേയും കേസുണ്ട്. തെളിവ് നശിപ്പിക്കല്‍, സ്ത്രീ പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും പിടിയില്‍ ആയതോടെയാണ് പഴയ കൊലപാതക കേസ് വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്.