കടലിൽ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കല്ലേ.. രൂക്ഷപ്രതികരണവുമായി ബിനീഷ് കോടിയേരി!
Recommended Video
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനായ ബിനീഷ് കോടിയേരിയും പല തരത്തിലുള്ള വിവാദങ്ങളിൽ നേരത്തെ അകപ്പെട്ടിട്ടുള്ളവരാണ്. ഇത്തവണ സിപിഎം നേതാവിന്റെ മകനെതിരെ ആരോപണം എന്ന് പേര് വെളിപ്പെടുത്താതെ വാർത്തകൾ വന്നപ്പോൾ ആദ്യം എല്ലാവരുടേയും നോട്ടം പോയതും ബിനീഷിലേക്കാണ്. എന്നാൽ മറ്റൊരു മകനായ ബിനോയ് കോടിയേരിക്ക് എതിരെ ആയിരുന്നു തട്ടിപ്പ് ആരോപണം. എന്നാൽ ബിനോയ് കോടിയേരിക്ക് എതിരെ കേസില്ലെന്ന് ദുബായ് പോലീസ് സാക്ഷ്യപത്രം നൽകിക്കഴിഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ മനപ്പൂർവ്വം വേട്ടയാടുകയാണ് എന്നാരോപിച്ച് ബിനീഷ് കോടിയേരി തന്നെ രംഗത്ത് വന്നിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിനീഷിന്റെ രൂക്ഷ പ്രതികരണം.
ഭാവനയുടെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിച്ചില്ല.. നൈസായി ഒഴിവാക്കപ്പെട്ടതിൽ ഇന്നസെന്റിന്റെ പ്രതികരണം
വർഷങ്ങളുടെ വേട്ടയാടൽ
ബിനീഷ് കോടിയേരി പറയുന്നു: വർഷങ്ങൾ ആയി തുടർന്ന് വരുന്ന വേട്ടയാടലുകളുടെ ഭാഗമായി ഒരെണ്ണം കൂടെ. രാഷ്ട്രീയപ്രവർത്തകന്റെ ജീവിതവും, കുടുംബജീവിതവും ചർച്ചയാക്കപ്പെടേണ്ടതു തന്നെയാണ്. അവരുടെ ജീവിതരീതികളും ചർച്ചയാക്കാം. എന്നാൽ ആ കുടുംബത്തിലെ വ്യക്തി അതു ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്ന് നോക്കി സത്യസന്ധമായി വാർത്ത കൊടുക്കേണ്ടതാണ് ഒരു മാധ്യമധർമം. അവർക്കും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശവും ഉണ്ട്.
തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു
വസ്തുതകൾക്ക് നിരക്കാത്ത വാർത്തകൾ നൽകി, അതു പലതരത്തിലുള്ള ചർച്ചകൾക്കു വിധേയമാക്കി വ്യക്‌തിഹത്യ നടത്തി കൊണ്ടിരിക്കയാണ് ; അതുപോലെ നവ മാധ്യമങ്ങളും. കാലാകാലങ്ങളായി സിപിഎം സമ്മേളനങ്ങൾ നടക്കുമ്പോൾ പല വിധത്തിലുള്ള തെറ്റായി വാർത്തകൾ നേതാക്കന്മാരുടെയും, കുടുംബത്തെയും പറ്റി പ്രചരിപ്പിച്ചു അതിന്റെ നിറം കെടുത്തുന്ന രീതി തുടർന്നു വരുന്നതാണ് എന്ന് ജനങ്ങൾ തിരിച്ചറിയേണ്ടതാണ്.
ചർച്ചകൾ തിരിച്ചെടുക്കാനാവില്ല
ഒരു ദിവസത്തെ ചർച്ചകൾ അത് ശരിയായിരുന്നില്ല എന്ന് മനസിലാക്കിയാലും നടത്തിയ ചർച്ചകളും ജനങ്ങളിൽ ഉളവാക്കിയ സംശയവും ആർക്കും തിരിച്ചെടുക്കാൻ സാധിക്കുകയില്ലല്ലോ. എന്റെ അനുഭവം തന്നെ പറയാം വിദ്യാർത്ഥിരാഷ്ട്രീയം തുടങ്ങിയ 1997 മുതൽ ഇന്നുവരെയും എന്നെ പല രീതിയിലും പൊതുസമൂഹത്തിനു മുന്നിൽ വളരെ മോശമായി ചിത്രീകരിച്ചും, വൃത്തികെട്ടതും കേട്ടാൽ അറയ്ക്കുന്നതുമായ വാർത്തകൾ ചമച്ചു എന്നെ നിരന്തരം വേട്ടയാടികൊണ്ടിരുന്നു. ദിവസേന ഉള്ള ചർച്ചകൾ നടത്തി.
ഉന്നയിച്ചവർ തെളിയിക്കട്ടെ
മലയാളികളുടെ ചായയുടെ കൂടെ ഉള്ള സ്നാക്സ് ആണ് ഞാൻ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ അവ ഒന്നും പോലും സത്യത്തിനു നിരക്കാത്തതു ആയതുകൊണ്ട് തന്നെയാണ് ഞാൻ ഇപ്പോഴും പൊതു സമൂഹത്തിന്റെ മുൻപിൽ നില്കുന്നത്. എനിക്കെതിരെ ഒന്നും ഇന്ന് വരേ തെളിയിക്കാൻ കഴിയാതെ പരാജയം സമ്മതിച്ചവരാണ് ആരോപണം ഉന്നയിച്ചവർ. ആരോപണം ഉന്നയിച്ചവർക്ക് അത് തെളിയിക്കുവാനുള്ള ബാധ്യതയും ഉണ്ട്.
കാര്യങ്ങൾ വിശദമാക്കിയതാണ്
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏതു നിയമ നടപടിക്കും വിധേയമാകാൻ ബിനോയ് തയ്യാറാണ് എന്ന് അവൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവൻ തന്നെ വ്യക്തമാക്കിയിട്ടും ഉണ്ട് . മാനസികമായി തളർത്തുക അതാണ് ലക്ഷ്യം. പലപ്പോഴും പൊതുജനങ്ങൾ അതു മനസിലാക്കിയിട്ടും ഉണ്ടെന്നാണ് വിശ്വാസം. പക്ഷെ എത്ര ആളുകളൊട് ഞങ്ങൾക്ക് ഇത് പറഞ്ഞ് മനസിലാക്കാൻ പറ്റും. അല്ലെങ്കിൽ എത്ര പേർ ഇത് മനസിലാക്കും ഇതൊന്നും വസ്തുതകൾ മനസിലാക്കാതെ സംസാരിക്കുന്നവർക് ഒരു വിഷയമേ അല്ല.
വിഷമം ഞങ്ങളുടേത് മാത്രം
ഞങ്ങളുടെ വിഷമം ഞങ്ങളുടേത് മാത്രമാണെന്ന് തിരിച്ചറിയുന്നു . ആരോടും പരാതി പറയുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതു ആരായാലും ഞങ്ങളാണെങ്കിലും മറ്റു രാഷ്ട്രീയകാരുടെ മക്കളായാലും നിയമ നടപടികൾക്കു വിധേയമാകണം. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കുന്നത് ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ല .അയാളുടെ വ്യക്തമായ വിശദീകരണവും ഡോക്യുമെന്റ് സഹിതം ഹാജരാക്കിയിട്ടും ഉണ്ട് . പിന്നെ എന്റെ ചേട്ടനെകുറിച്ച് പറയുകയാണെങ്കിൽ വളരെ വർഷങ്ങളായി പ്രവാസജീവിതം നയിച്ചു അവിടെ ജീവിക്കുന്ന ഒരാൾ ആണ്.
തളർത്താൻ സാധിക്കില്ല
ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം, ഉണ്ടായിട്ടുമുണ്ട്. എല്ലാവരെയും പോലെ തന്നെ. അതിൽ വരുന്ന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ചർച്ചകളും മറ്റു പ്രചാരണങ്ങളും നടത്തി ഞങ്ങളെ മാനസികമായി തളർത്തി കളയാം എന്നതാണ് ഉദ്ദേശമെങ്കിൽ ഇത് നടത്തുന്നവർക്ക് തെറ്റി. വസ്തുതകൾക്ക് നിരക്കാത്ത ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് മനസിലാക്കുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു.
ട്രോളുകൾ ഉൾക്കൊള്ളുന്നു
ഇല്ലെങ്കിലും വിഷമമില്ല; കാരണം ഞങ്ങൾ സത്യമാണെന്നു വിശ്വസിക്കുന്ന ഞങ്ങളെ അറിയുന്നവർ ഞങ്ങളുടെ കൂടെ ഉണ്ട് എന്ന വിശ്വാസം. ഇങ്ങനെ ഒരു വാർത്ത വന്നാൽ സമൂഹത്തിൽ ചർച്ചകൾ ഉണ്ടാകും, പല തരത്തിലുള്ള ട്രോളുകൾ ഉണ്ടാകും അതിനെയെല്ലാം അതിന്റെതായ സ്പിരിറ്റിൽ തന്നെയാണ് കാണുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത്. എന്നാൽ വസ്തുതകൾ മനസിലാക്കി കഴിഞ്ഞാൽ അതു തുടരുന്നത് നിർത്തും എന്ന് വിശ്വസിക്കുന്നു.
പേടിപ്പിക്കാൻ നോക്കല്ലേ
ദുബായ് കോടതിയിൽ നിന്നുമുള്ള സർട്ടഫിക്കറ്റും ദുബായ് പോലീസിന്റെ ക്ലീറൻസ് സർട്ടിഫിക്കറ്റും ഇതോടൊപ്പം ചേർക്കുന്നു. ഒറ്റ ഒരു ചോദ്യം മാത്രം:വിദേശത്തു ഒരു കേസ് ഉണ്ട് എന്ന് തന്നെ വെക്കുക. ആ കേസ് കോടതിയിലും പോലീസിന്റെ കയ്യിലും ആണ് ഉള്ളതെന്നും വെക്കുക. അതിന്റെ ഏത് തരത്തിലുള്ള നടപടികളും ആയി മുന്നോട് പോകേണ്ടത് ആ രാജ്യത്താണോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തെ പത്രക്കാർക്കും മറ്റൊരു രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അടുത്തും ആണോ ?" കടലിൽ കുളിക്കുന്നവനെ കുളത്തിന്റ ആഴം കാട്ടി പേടിപ്പിക്കാൻ നോക്കരുത് " എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്