ബിനീഷിന്റെ വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ;ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ബന്ധുക്കൾ..തടഞ്ഞ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം; ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുന്നില് നാടകീയ രംഗങ്ങൾ. ബിനീഷിന്റെ ഭാര്യയേയും അമ്മയേയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് വീടിന് മുന്നിൽ പ്രതിഷേധമിരിക്കുകയാണ് ബന്ധുക്കൾ. ഇവരെ കാണാൻ അനുവദിക്കണമെന്നും കണ്ടില്ലേങ്കിൽ സത്യാഗ്രഹമിരിക്കുമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
വീടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് തങ്ങൾക്ക് അറിയണം. മണിക്കൂറുകളോളമായി ബിനീഷിന്റെ ഭാര്യയേയും അമ്മയേയും കുഞ്ഞിനേയും അന്വേഷണ ഉദ്യോഗസ്ഥർ തടങ്കലിൽ ആക്കിവെച്ചിരിക്കുകയാണ്. അവരെ കണ്ട് സംസാരിക്കണമെന്നും ബന്ധുക്കൾ അറിയിച്ചു. എന്നാൽ ബന്ധുക്കളെ കടത്തിവിടാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.എന്നാൽ അനുമതി ലഭിക്കുന്നത് വരെ വീടിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
അതേസമയം പ്രതിഷേധം ശക്തമായതോടെ ബന്ധുക്കളെകാണാൻ ഇപ്പോൾ താത്പര്യമില്ലെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞതായി ഇഡി ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ബന്ധുക്കൾ ഇത് തള്ളി. വീട്ടുകാരെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണിതെന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്.
കഴിഞ്ഞ 23 മണിക്കൂറായി ബിനീഷിന്റെ വീട്ടിൽ ഇഡി സംഘം പരിശോധന നടത്തുകയാണ്. രാത്രിയോടെ റെയ്ഡ് അവസാനിച്ചിരുന്നുവെങ്കിലും കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തിയ മഹ്സർ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ സമ്മതിച്ചില്ല. ഇതോടെ മഹ്സറിൽ ഒപ്പിടിക്കാതെ മടങ്ങില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് അനൂപിന്റെ ക്രഡിറ്റ് കാർഡ് ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി സംഘം അറിയച്ചത്.
എന്നാൽ ഇത് ഇഡി ഉദ്യോഗസ്ഥർ കൊണ്ടുവെച്ചതാണെന്ന് ബിനീഷിന്റെ ഭാര്യയുടെ ആരോപണം.അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി. ബന്ധുക്കളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ഇഡി ഉദ്യോഗസ്ഥർക്കൊപ്പം കർണാടക പോലീസും സിആർപിഎഫും ബിനീഷിൻറെ വീട്ടിലുണ്ട്.
Recommended Video