നടിയെ ആക്രമിച്ചതിന് പിന്നിലും ബിനീഷ് കോടിയേരി? വേട്ടയാടപ്പെടാന്‍ 'ഒരു മകന്‍'... ഇതാ മാനനഷ്ടം വരുന്നു
കൊച്ചി: കൊച്ചിയില്‍ പ്രമുഖ സിനിമ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ ഇടത് നേതാവിന്റെ മകനും പങ്കുണ്ട് എന്ന രീതിയില്‍ വാര്‍ത്ത വന്നത് ദേശീയ പത്രമായ ഡിഎന്‍എയില്‍ ആയിരുന്നു. അതിന് ശേഷമാണ് ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ട 'മകന്‍' എന്ന വിശേഷണം ചേരുന്ന ആളാണ് ബിനീഷ് കോടിയേരി. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്ന നിലയില്‍ ഒരുപാട് വിവാദ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട് ബിനീഷ്. എന്നാല്‍ ഏതെങ്കിലും ആരോപണത്തില്‍ ബിനീഷ് കുറ്റക്കാരനാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടും ഇല്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എഎന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണ് ബിനീഷ് കോടിയേരി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നു എന്നാണ് ബിനീഷ് കോടിയേരി പറയുന്നത്. സംഭവം രാഷ്ട്രീയ വത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിനീഷ് പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ബിനീഷ് വ്യക്തമാക്കുന്നത്. ഗാന്ധിജിയെ വെടിവച്ച് കൊന്ന പാര്‍ട്ടിക്കാരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. അതിൽ കൗതുകം തോന്നേണ്ട കാര്യമില്ലെന്നും ബിനീഷ് പ്രതികരിച്ചു.
തനിക്കെതിരെ അനാവശ്യമായ ആരോപണം ഉന്നയിച്ച ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിലെ വിവാദ പുത്രന്‍ എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന ആളാണ് ബിനീഷ് കോടിയേരി. ബിനീഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പലപ്പോഴും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടും ഉണ്ട്.
കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരിനാഥനുമായു ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം ഉണ്ടെന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം. പക്ഷേ ബിനീഷിനെതിരെ അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയില്ല.
മുത്തൂറ്റ പോള്‍ വധക്കേസിലും ബിനീഷ് കോടിയേരിയുടെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഓംപ്രകാശും പുത്തന്‍പാലം രാജേഷും എല്ലാം ബിനീഷിന്റെ സുഹൃത്തുക്കളാണെന്നും അവര്‍ക്ക് രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും ഒത്താശ ചെയ്തത് ബിനീഷ് ആണെന്നും പോലും ചിലര്‍ വാര്‍ത്തകളെഴുതി. ഒടുവില്‍ അതിലും ഒന്നും സംഭവിച്ചില്ല.
ബെംഗളൂരിവിലെ ഒരു ടിവി ചാനല്‍ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ റഷ്യന്‍ മോഡലിന്റെ ലാപ് ടോപ്പില്‍ നിന്ന് ബിനീഷിന്റെ ചിത്രങ്ങള്‍ ലഭിച്ചതായിരുന്നു മറ്റൊരു വിവാദം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കേ ആയിരുന്നു ഇത്. മോഡലും ബിനീഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പോലും അന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
ബിനീഷ് കോടിയേരി പഠനത്തിന് ശേഷം വിദേശത്ത് രവി പിള്ളയുടെ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. രവി പിള്ളയുടെ സ്ഥാപനത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്താണ് ബിനീഷ്. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ബിനീഷ് പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇക്കാലത്ത് പല കേസുകളിലും പെട്ടിട്ടും ഉണ്ട്. ഇതും പിന്നീട് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു,
ബിനീഷ് കോടിയേരി പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത് നിയമവിരുദ്ധമായിട്ടാണെന്ന് പോലും ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്.
സിനിമ നടന്‍ എന്ന രീതിയില്‍ പേരെടുത്തതോടെ അവിടേയും ബിനീഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ താത്പര്യങ്ങളാണ് ബിനീഷിന് അവസരങ്ങള്‍ നല്‍കാന്‍ സിനിമാക്കാരെ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു ആക്ഷേപം.
ഒരുപാട് സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സില്‍ അംഗമായിരുന്നു ബിനീഷ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സംബന്ധിച്ചും ബിനീഷിനെതിരെ ചിലര്‍ വിവാദങ്ങള്‍ കുത്തിപ്പൊക്കിയിരിന്നു.
വിദേശത്ത് രവി പിള്ളയുടെ സ്ഥാപനത്തില്‍ വൈസ് പ്രസിഡന്റ് ആയി ജോലി ചെയ്യുന്ന ബിനീഷിന് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം എങ്ങനെയാണ് ഇത്രയധികം അവധി ലഭിക്കുന്നത് എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നു.