ബിനോയ് നാട്ടിലേക്ക് വരാന്‍ ശ്രമിച്ചിട്ടില്ല, എയര്‍പോര്‍ട്ടില്‍ തടഞ്ഞ് വെച്ചെന്ന വാര്‍ത്ത വ്യാജം
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സഹോദരന്‍ ബിനീഷ് കോടിയേരി. യാത്രവിലക്ക് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്നത് വ്യാജ വാര്‍ത്തയാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലാണ് ബിനീഷ് പോസ്റ്റിട്ടത്.
ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പരാതിയിലാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിക്ക് യാത്രാവിലക്കേർപ്പെടുത്തിയത്. ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങാനിരുന്ന ബിനോയിയെ പോലീസ് നിർദേശപ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചെന്നായിരുന്നു വാര്‍ത്ത.
സത്യാവസ്ഥ ഇങ്ങനെ
ബിനോയ് കോടിയേരിക്ക് എതിരായി വരുന്ന പുതിയ മാധ്യമ വാര്‍ത്തകളുടെ സത്യാവസ്ഥ ഇതാണ്. ബിനോയിക്ക് യാത്രാ വിലക്ക് ഉണ്ട് എന്നും കേസ് ഉണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ വന്ന സമയത്ത് അയാളുടെ പേരില്‍ ഇവയൊന്നും തന്നെ നിലവിലുണ്ടായിരുന്നില്ല. ഇത് വ്യക്തമാക്കിയിട്ടുള്ളതും അതിന്‍റെ രേഖകള്‍ അന്ന് ഹാജരാക്കിയിട്ടുള്ളതാണെന്നും പോസ്റ്റില്‍ പറയുന്നു.
ക്രിമിനല്‍ കേസ് ഇല്ല
ഒരു മില്യണ്‍ ദിര്‍ഹത്തിന് അതായത് ഒരു കോടി 72 ലക്ഷം രൂപയ്ക്ക് സമാനമായ തര്‍ക്കമാണ് ഉണ്ടായിരുന്നതെന്നും അതിന് 60000 ദിര്‍ഹം പിഴയായി അടച്ച് ക്രിമിനല്‍ കേസ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നതായി ബിനീഷ് പറയുന്നു.
എയര്‍ പോര്‍ട്ടിലേക്ക് പോയിട്ടില്ല
ദുബായ് നിയമപ്രകാരം സിവില്‍ കേസ് കൊടുക്കുവാന്‍ എതിര്‍ കക്ഷിയ്ക്ക് അവകാശം ഉണ്ട് . അത് പ്രകാരം അവര്‍ ഫെബ്രു.1 ന് കേസ് ഫയല്‍ ചെയ്തപ്പോള്‍ യാത്ര വിലക്ക് ആവശ്യപ്പെട്ടു. അതാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. അല്ലാതെ ബിനോയ് നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയോ പാസ്പോര്‍ട്ട് പിടിച്ചുവെയ്ക്കുകയോ ഉണ്ടായില്ലെന്നും ബിനീഷ് വ്യക്തമാക്കി.
കാര്യങ്ങള്‍ മറച്ചു വെക്കുന്നു
13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണെന്നായിരുന്നു ആദ്യം വാര്‍ത്ത. എന്നാല്‍ ഒരു കോടി 72ലക്ഷം രൂപയുടെ സിവില്‍ വ്യവഹാരം മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അക്കാര്യം മനപ്പൂര്‍വ്വമായി മറച്ചു പിടിക്കുന്നു. തുടക്കത്തില്‍ പ്രചരിപ്പിച്ചിരുന്ന ഓഡി കാറും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണെന്നും ബിനീഷ് പറയുന്നു.
അച്ഛനെ വലിച്ചിഴയ്ക്കരുത്
പ്രായപൂര്‍ത്തിയായ മക്കള്‍ ചെയ്യുന്ന ബിസിനസ്സുകളെ അച്ഛന്റെ സ്വാധീനമുപയോഗിച്ചാണ് ചെയ്യുന്നത് എന്ന് പ്രചരിപ്പക്കരുത്. ഇത് പൂര്‍ണ്ണമായും രാജ്യത്തിന് പുറത്ത് രണ്ട് വ്യക്തികള്‍ തമ്മില്‍ ബിസിനസ്സ് ആവശ്യത്തിനായി കടമെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ്.
സ്വയം വിലയിരുത്തലിന് വിധേയമാവൂ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ അറബ് വംശജനായിട്ടുള്ള ഒരു വ്യക്തിയെ ഏത് തരത്തില്‍ സ്വാധീനിച്ചു എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വാര്‍ത്ത പടച്ചുവിട്ടവര്‍ക്കുണ്ട്. തെറ്റായ വാര്‍ത്തകളാണ് നല്‍കിയതെന്ന് തിരിച്ചറിഞ്ഞാല്‍ അത് തിരുത്താന്‍ തയ്യാറാകണമെന്നും ബിനീഷ് കുറിച്ചു.
കേസ് വന്ന വഴി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയാണ് സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി നൽകിയത്. സിപിഎം നേതാക്കൾ ഇടപെട്ട് പണം തിരികെ ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം.