ബിനോയ് എവിടെയെന്ന് അറിയില്ല, കേസിന് ശേഷം കണ്ടിട്ടില്ല! ഫോണിൽ പോലും വിളിച്ചിട്ടില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ ആദ്യമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. ബിനോയി കോടിയേരിക്ക് എതിരെ ഉയര്‍ന്ന പരാതിയുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി.
ബിനോയിയെ താനോ പാര്‍ട്ടിയോ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. യുവതിയെ കണ്ടിരുന്നു എന്നതടക്കമുളള ആരോപണങ്ങള്‍ കോടിയേരി നിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമായിരുന്നു കോടിയേരിയുടെ വാര്‍ത്താ സമ്മേളനം. വിശദാംശങ്ങള്‍ ഇങ്ങനെ:
ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല
മകന് ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പീഡന ആരോപണം സിപിഎമ്മിനെ വന്‍ പ്രതിസന്ധിയിലാക്കിയപ്പോഴും ഇതുവരെ കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചിരുന്നില്ല. താന്‍ ആയുര്‍വേദ ചികിത്സയില്‍ ആയിരുന്നുവെന്നും തന്നെ മാധ്യമങ്ങള്‍ തേടി നടക്കുന്നത് കൊണ്ടാണ് നേരെ വന്ന് കാണുന്നത് എന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ല.
ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തി
ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. വേറെ കുടുംബമായി താമസിക്കുന്ന ആളാണ്. ബിനോയിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതിയില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. പാരാതിയുടെ നിജസ്ഥിതി നിയമപരമായി അന്വേഷിച്ച് കണ്ടെത്തണം. പാര്‍ട്ടിയോ താനോ ബിനോയിയെ സംരക്ഷിച്ചിട്ടില്ലെന്നും ഇനി സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
ഇപ്പോള്‍ എവിടെയാണെന്ന് തനിക്കറിയില്ല
ബിനോയ് ഇപ്പോള്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നും കോടിയേരി പറഞ്ഞു. താന്‍ അവന്റെ പിന്നാലെ പോകാറില്ല. പോയിരുന്നുവെങ്കില്‍ ഇത്തരമൊരു പ്രശ്നം ഉണ്ടാകുമായിരുന്നില്ല. പരാതി കോടതിക്ക് മുന്നില്‍ എത്തിയ ശേഷം ബിനോയിയെ കണ്ടിട്ടില്ല. ആയുര്‍വേദ ചികിത്സയില്‍ കഴിയവേ ബിനോയ് വന്ന് കണ്ടിരുന്നു. മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
ആരോപണം ബിനോയി നിഷേധിച്ചിട്ടുണ്ട്
കേസ് വന്ന ശേഷം ബിനോയിയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും ശ്രമിച്ചിട്ടില്ല. ഈ രാജ്യത്തൊരു സംവിധാനമുണ്ട്. ബിനോയ് എവിടെ എന്ന് അവര്‍ കണ്ടെത്തട്ടെ. ബിനോയിയെ കണ്ടെത്താന്‍ താന്‍ മുംബൈ പോലീസിന്റെ ഭാഗമല്ല. ആരോപണം ബിനോയി നിഷേധിച്ചിട്ടുണ്ട് മാത്രമല്ല മകന് ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.
തെറ്റായ വാര്‍ത്ത
പരാതിക്കാരിയായ പെണ്‍കുട്ടി തന്നെ കണ്ട് സംസാരിച്ചിരുന്നു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് കോടിയേരി പറഞ്ഞു. തനിക്ക് ഈ സംഭവത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ കോടിയേരിയെ തളളി പരാതിക്കാരിയായ യുവതി രംഗത്ത് വന്നു. കോടിയേരിയുടെ ഭാര്യ വന്ന് കണ്ടിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ കോടിയേരിക്ക് അറിയാമെന്നും യുവതി വ്യക്തമാക്കി. മറിച്ചുളള വാദം കളളമാണെന്നും യുവതി പറയുന്നു.