ബിനോയ് കോടിയേരിക്ക് ശാരീരിക അവശത; ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കിയില്ല
മുംബൈ: വിവാഹ വ്ഗാദനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണം എന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ടും.
ബിനോയ് കോടിയേരിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു... ഡിഎന്‍എ പരിശോധന വേണം; രക്തസാമ്പിൾ നൽകാൻ തയ്യാർ
കോടതി നിര്‍ദ്ദേശ പ്രകാരം ഒരു മാസം എല്ലാ തിങ്കളാഴ്ചയും ബിനോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കഴിഞ്ഞ തവണ എത്തിയപ്പോള്‍ ആയിരുന്നു ഡിഎന്‍എ പരിശോധന നടത്തണം എന്ന് മുംബൈ പോലീസ് പറഞ്ഞത്.
അന്ന് അത് അംഗീകരിച്ച് മടങ്ങിപ്പോയതായിരുന്നു ബിനോയ്. എന്നാല്‍ ജൂലായ് 15 ന് വീണ്ടും ഹാജരായപ്പോള്‍ പരിശോധനയ്ക്കാവശ്യമായ രക്തസാമ്പിള്‍ നല്‍കിയത്. ശാരീരിക അവശതയാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.
ബിനോയ് കോടിയേരി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ആയ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയാണ് പരാതി നല്‍കിയിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നും ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നും ആണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഈ ആരോപണം ബിനോയ് നിഷേധിക്കുകയായിരുന്നു.
ഡിഎന്‍എ പരിശോധന
ബിനോയ് കോടിയേരിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആയിരുന്നു ഡിഎന്‍എ പരിശോധന നടത്തണം എന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടത്. ഇതിന് വേണ്ട രക്തസാംപിളുകള്‍ നല്‍കാമെന്ന് കഴിഞ്ഞ തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായപ്പോള്‍ ബിനോയ് സമ്മതം അറിയിക്കുകയും ചെയ്തിരുന്നു.
ശാരീരിക അവശത
എന്നാല്‍ ജൂലായ് 15, തിങ്കളാഴ്ച വീണ്ടും പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍ ബിനോയ് രക്ത സാംപിള്‍ നല്‍കിയില്ല. ശാരീരിക അവശതയാണ് കാരണം എന്നാണ് പറയുന്നത്. അസുഖമാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ ആയിരുന്നു ബിനോയ് ഇക്കാര്യം ബോധിപ്പിച്ചത്.
പിതൃത്വം ഏറ്റെടുക്കില്ല
ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന യുവതിയെ അറിയാം എന്ന് നേരത്തേ തന്നെ ബിനോയ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ആരോപണം ശരിയല്ലെന്നാണ് ബിനോയുടെ വാദം. യുവതി പറയുന്ന കുട്ടിയുടെ പിതാവ് താന്‍ അല്ലെന്നും ബിനോയ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
Recommended Video
ഒരാഴ്ചയ്ക്ക് ശേഷം
എന്തായാലും ഇത്തവണ ഡിഎന്‍എ പരിശോധന നടക്കില്ല. പക്ഷേ, അടുത്ത ആഴ്ച എത്തുമ്പോള്‍ നിര്‍ബന്ധമായും രക്ത സാംപിളികള്‍ ശേഖരിക്കും എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരിക്കും രക്തസാംപിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തുക. ഇതോടെ കേസിലെ പുകമറകള്‍ ഇല്ലാതാവുകയും ചെയ്യും.