ബിനോയ് കോടിയേരി കേരളം വിട്ടു? വിട്ടുകൊടുക്കാതെ മുംബൈ പോലീസ്... കൈയ്യില്‍ കിട്ടിയാല്‍ പിടി വീഴും
തിരുവനന്തപുരം/ മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കേരളം വിട്ടെന്ന് സൂചന. ബിനോയ് എവിടെയാണെന്ന് ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. മകന്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനും പറഞ്ഞത്.
കോടിയേരിക്ക് എല്ലാം അറിയാം, ഇല്ലെന്ന് പറയുന്നത് കള്ളം; വിനോദിനി മുംബൈയിൽ വന്ന് കണ്ടു- പരാതിക്കാരി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ മുംബൈ പോലീസ് തിരയുകയാണ് ബിനോയ് കോടിയേരിയെ. ബിഹാര്‍ സ്വദേശിനിയാണ് ബിനോയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ബിനോയുമായുള്ള ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു കുഞ്ഞും ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
മകനെ സംരക്ഷിക്കില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ വിഷയത്തില്‍ താനോ പാര്‍ട്ടിയോ ഇടപെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. എന്തായാലും ബിനോയ് കോടിയേരിക്കുള്ള തിരച്ചില്‍ മുംബൈ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
ബിനോയ് കുടങ്ങി
പരാതി ഉന്നയിച്ച യുവതിയുമായി അത്തരത്തിലുള്ള ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ബിനോയ് കോടിയേരി ആദ്യം പ്രതികരിച്ചിരുന്നത്. ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമം എന്നും അഞ്ച് കോടി രൂപ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും ബിനോയ് പറഞ്ഞിരുന്നു. യുവതിയെ അറിയാമെന്നും ബിനോയ് വ്യക്തമാക്കിയിരുന്നു.
തെളിവുകള്‍
ബിനോയും യുവതിയും തമ്മിലുള്ള ബന്ധത്തിന് തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. മുംബൈയില്‍ ചെല്ലാറുണ്ടായിരുന്ന ബിനോയ് യുവതിയ്‌ക്കൊപ്പം ഹോട്ടലിലും ഫ്‌ലാറ്റിലും താമസിച്ചതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മുംബൈ പോലീസ് പറയുന്നത്. യുവതി തന്നെയാണ് ഈ തെളിവുകള്‍ കൈമാറിയത്.
ബാങ്ക് രേഖകള്‍
2015 വരെ ബിനോയ് യുവതിക്ക് എല്ലാ മാസവും ചെലവിന് കൊടുത്തിരുന്നു എന്നാണ് പറയുന്നത്. മാസം എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ആയിരുന്നത്രെ ഇങ്ങനെ കൊടുത്തിരുന്നത്. ബാങ്ക് വഴി പണം കൈമാറിയതിന്റെ രേഖകളും യുവതി പോലീസിന് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
പോലീസ് എത്തിയപ്പോള്‍ മുങ്ങി
മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയത് മുതല്‍ ബിനോയ് അപ്രത്യക്ഷനാണ്. പിന്നീട് തിരുവനന്തപുരത്തെ വീട്ടിലും എകെജി സെന്ററിന്റെ ഭാഗമായ ഫ്‌ലാറ്റിലും ബിനോയ് ഉണ്ടോ എന്ന് മുംബൈ പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഇവിടേയും ബിനോയ് ഇല്ലെന്നാണ് വിവരം. ഫോണിലും ലഭ്യമല്ല.
കേരളം വിട്ടു?
കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നായിരുന്നു മുംബൈ പോലീസ് നല്‍കിയ സൂചന. ഈ സാഹചര്യത്തില്‍ ബിനോയ് കേരളം വിട്ടിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ബിനോയ്ക്ക് വേണ്ടി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് മുംബൈ പോലീസ് ഇപ്പോള്‍. വിമാനത്താവളങ്ങളും നിരീക്ഷിക്കുന്നുണ്ട്.
മുന്‍കൂര്‍ ജാമ്യം
മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ബിനോയ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 24 തിങ്കളാഴ്ചയാണ് കോടതി അപേക്ഷ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കേസില്‍ ബിനോയ് അകത്ത് കിടക്കേണ്ടി വരും എന്ന് ഉറപ്പാണ്.