ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് വീട്ടിൽ, ബിനോയ് ഒളിവിലെന്ന് സൂചന!
കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. ബിനോയ് കോടിയേരിക്ക് എതിരെ ദുബായില്‍ ഡാന്‍സ് ബാറില്‍ നര്‍ത്തകിയായ യുവതി നല്കിയ പീഡന പരാതിയില്‍ അന്വേഷണത്തിന് മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തങ്ങുകയാണ്. ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനുദ്ദേശിച്ചാണ് പോലീസ് സംഘമെത്തിയത് എന്നാണ് സൂചന.
എന്നാല്‍ കണ്ണൂരിലെ രണ്ട് വീടുകളില്‍ പരിശോധന നടത്തിയിട്ടും പോലീസിന് ബിനോയിയെ കണ്ടെത്താന്‍ സാധിച്ചില്ല. ബിനോയിക്കെതിരെ ഫോട്ടോകളും രേഖകളും അടക്കമുളള തെളിവുകളുമായാണ് പോലീസ് എത്തിയത്. അതേസമയം ബിനോയ് കണ്ണൂരില്‍ നിന്ന് ഒളിവില്‍ പോയാതായി സംശയിക്കുന്നു. വിശദാംശങ്ങളിലേക്ക്..
മുംബൈ പോലീസ് കണ്ണൂരിൽ
ബീഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി അന്വേഷണം നേരിടുന്നത്. എന്നാല്‍ പീഡന പരാതി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് എന്നാണ് ബിനോയ് വാദിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ നിന്നും കേസന്വേഷിക്കുന്ന പോലീസ് സംഘം കണ്ണൂരില്‍ എത്തിയത്.
ബിനോയ് ഒളിവിലെന്ന് സൂചന
ബിനോയ് കോടിയേരിയുടെ തിരുവങ്ങാട്ടെയും മൂഴിക്കരയിലേയും വീടുകള്‍ പോലീസ് എത്തി. എന്നാല്‍ ബിനോയിയെ കാണാന്‍ സാധിച്ചില്ല. അതേസമയം ബിനോയിക്കെതിരെ തെളിവുണ്ടെന്ന് പോലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബിനോയിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആണ്. ഇയാള്‍ ഒളിവിലാണ് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ്
ബിനോയിയുടെ വീട് സ്ഥിതി ചെയ്യുന്ന ന്യൂ മാഹിയില്‍ പോലീസ് സംഘം അന്വേഷണം നടത്തിയിട്ടുണ്ട്. ന്യൂമാഹി പോലീസ് സ്റ്റേഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബിനോയിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടില്‍ മുംബൈ പോലീസ് നോട്ടീസ് കൈമാറിയിട്ടുണ്ട്. മാത്രമല്ല ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്താമെന്ന് പോലീസ് കുടുംബത്തോട് വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം
പോലീസ് ഇന്‍സ്പെക്ടര്‍മാരായ വിനായക് യാദവ്, ദേവാനന്ദ് പവാര്‍ എന്നിവരടക്കമുളളവരാണ് അന്വേഷണത്തിന് കേരളത്തിലെത്തിയിരിക്കുന്നത്. ഇവര്‍ അന്വേഷണത്തിനായി കണ്ണൂരില്‍ തങ്ങുകയാണ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ രഹസ്യമാക്കി വെയ്ക്കണം എന്ന് നിര്‍ദേശം ഉളളതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങളൊന്നും പുറത്ത് വിടുന്നില്ല. അതേസമയം അറസ്റ്റ് ചെയ്യപ്പെടാനുളള സാധ്യത കണക്കിലെടുത്ത് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയേക്കും.
തെളിവുകൾ കൈമാറി
കണ്ണൂര്‍ എസ്പിയുമായി കഴിഞ്ഞ ദിവസം പോലീസ് സംഘം കേസിന്റെ വിവരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓഷിവാര പോലീസ് സ്റ്റേഷനില്‍ 33കാരിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയത്. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചുവെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും അടക്കമുളള രേഖകള്‍ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.