ബിഷപ്പ് ഫ്രാങ്കോ പാലാ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ, കൂട്ടിന് പെറ്റി കേസ് പ്രതികൾ, കിടപ്പ് തറയിൽ
പാലാ: അരമനയില്‍ നിന്നും ചെങ്കോലും കിരീടവുമൊന്നുമില്ലാതെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒടുവില്‍ അഴിക്കുള്ളിലായി. പാല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടുത്ത മാസം 16 വരെ റിമാന്‍ഡ് ചെയ്തതോടെയാണ് ബിഷപ്പിന് ജയില്‍വാസം ഉറപ്പായത്. മാത്രമല്ല ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ് കോടതി. കോടതി തീരുമാനം വരുന്നത് വരെ ബിഷപ്പ് ജയിലിലെ കൊതുകു കടി കൊള്ളേണ്ടതായി വരും.
കോടതി നടപടികള്‍ക്ക് ശേഷം പാലാ സബ് ജയിലിലേക്കാണ് ബിഷപ്പിനെ എത്തിച്ചിരിക്കുന്നത്. ഇവിടുത്തെ മൂന്നാം നമ്പര്‍ സെല്ലിലാണ് ഇനി ഫ്രാങ്കോ മുളയ്ക്കലിന്റെ താമസം. കൂടെ ഉള്ളത് രണ്ട് പെറ്റി കേസ് പ്രതികളാണ്.
സി ക്ലാസ് ജയിലായത് കൊണ്ട് തന്നെ കട്ടില്‍ ഉള്‍പ്പെടെയുള്ള സുഖസൗകര്യങ്ങള്‍ ബിഷപ്പിന് ലഭിക്കില്ല. രാത്രിയില്‍ തറയില്‍ കിടന്ന് വേണം ബിഷപ്പ് ഉറങ്ങാന്‍. ഇറ്റാലിയന്‍ ഭക്ഷണവും സ്‌കോച്ച് വിസ്‌കിയും പ്രിയപ്പെട്ടതായിരുന്ന ബിഷപ്പ് ഇനി കുറച്ച് ദിവസം ജയില്‍ ചപ്പാത്തി കഴിച്ച് കിടന്നുറങ്ങണം. ഉച്ചയ്ക്ക് രണ്ടരയോട് കൂടിയാണ് ബിഷപ്പിനെ പോലീസ് പാലാ ജയിലില്‍ എത്തിച്ചത്.
മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും അടക്കം വന്‍ സംഘമാണ് ജയിലിന് മുന്നില്‍ തടിച്ച് കൂടിയിരുന്നത്. വന്‍ സുരക്ഷയ്ക്ക് നടുവിലൂടെ ബിഷപ്പ് ജയിലിന് അകത്തേക്ക് പ്രവേശിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിഷപ്പ് മുഖം നല്‍കിയില്ല. അറസ്റ്റിലായ ശേഷം ബിഷപ്പിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ചിരുന്നു. ശേഷമാണ് കോടതി റിമാന്‍ഡ് ചെയ്തത്. താന്‍ നിരപരാധി ആണെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമാണ് ബിഷപ്പിന്റെ വാദം.