വൈദികനില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയിലേക്കുള്ള പടവുകള്‍... ഫ്രാങ്കോ വളര്‍ന്നത് ഈ നീക്കങ്ങളിലൂടെ!!
കൊച്ചി: നിര്‍ണായമായ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. കന്യാസ്ത്രീകളുടെ സമരത്തിനുള്ള വിജയമാണിത്. എന്നാല്‍ എന്തുകൊണ്ട് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഇത്രയും സമയം എടുത്തു എന്നത് പോലീസിന് പറയാന്‍ സാധിച്ചിട്ടില്ല. സഭയ്ക്കും വിശ്വാസികള്‍ക്കുമിടയിലുള്ള സ്വാധീനമാണ് ഇതിന് പ്രധാന കാരണം. അതിലുപരി പുറം ലോകമറിയാത്ത ഫ്രാങ്കോയുടെ അതിവേഗ വളര്‍ച്ചയും മറ്റൊരു കാരണമാണ്. വെറുതെ ബിഷപ്പ് പട്ടം അദ്ദേഹത്തെ തേടിയെത്തിയതല്ല.
അത് നേടിയെടുത്തതാണ്. സഭയ്ക്കുള്ളില്‍ അദ്ദേഹം നടത്തിയ കളികളും എതിരാളികളെ ഇല്ലാതാക്കിയതും സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായിരുന്നു. മറ്റൊരു പേരിലായിരുന്നു സഭയ്ക്കുള്ളില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും ഉറ്റസുഹൃത്തായും അദ്ദേഹം വളരുകയായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ അറസ്റ്റ് ഇത്രത്തോളം വൈകിയതിന് പ്രധാന കാരണവും അത് തന്നെയാണ്.
ഫ്രാങ്കോ ഐപ്പുണി മുളയ്ക്കല്‍
വെറുമൊരു വൈദികനായ ഫ്രാങ്കോ ഐപ്പുണ്ണി മുളയ്ക്കലായിരുന്നു ബിഷപ്പ് സഭയില്‍. തൃശൂര്‍ മറ്റം സുറിയാനി കത്തോലിക്കാ ഇടവകയില്‍ നിന്നും ദൈവവിളി കേട്ട് ജലന്ധറില്‍ എത്തിയതായിരുന്നു അദ്ദേഹം. പിന്നീട് ഘട്ടം ഘട്ടമായിട്ടാണ് അദ്ദേഹത്തിന്റെ വളര്‍ച്ച. ഒടുവില്‍ ജലന്ധര്‍ ബിഷപ്പ് എന്ന സഭയ്ക്കുള്ളിലെ ശക്തനായി അദ്ദേഹം വളരുകയായിരുന്നു. ഒരുപക്ഷേ ഇന്ന് അദ്ദേഹത്തെ സഭയ്ക്കുള്ളില്‍ എതിര്‍ക്കാന്‍ പറ്റിയവരില്ല എന്നതും വാസ്തവമാണ്.
സഭ സംരക്ഷിക്കുന്നത് എന്തുകൊണ്ട്?
കത്തോലിക്കാ സഭ എന്തുകൊണ്ടാണ് ബിഷപ്പിനെ സംരക്ഷിക്കുന്നത്. അതിനുമുണ്ട് കാരണങ്ങള്‍. സഭയെ വിരല്‍ത്തുമ്പില്‍ നിര്‍ത്താനുള്ള സാമ്പത്തിക, രാഷ്ട്രീയ സ്വാധീന ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. സിബിസിഐ വടക്കന്‍ മേഖല സെക്രട്ടറി, റോമിലെ ഇന്റര്‍ റിലീജ്യസ് ഡയലോഗ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ കണ്‍സല്‍ട്ടര്‍ എന്നിങ്ങനെ ഒട്ടനവധി നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിക്കുന്നുണ്ട്. അടുത്ത സിബിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് പോലും അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്നു.
വളര്‍ച്ച ഇങ്ങനെ.....
പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കവേയാണ് ഫ്രാങ്കോ ഐപ്പുണ്ണിക്ക് സഭയില്‍ ചേരുന്നത്. ജലന്ധര്‍ രൂപതയ്ക്ക് അക്കാലത്ത് സ്വന്തമായി സെമിനാരികള്‍ ഇല്ലാത്തതിാല്‍ ഫ്രാങ്കോയെ നാഗ്പൂര്‍ സെമിനാരിയിലേക്ക് അയച്ചു. തുടര്‍ന്ന് 1990ലാണ് അദ്ദേഹം രൂപതയിലെ വൈദികനാവുന്നത്. ഒരു ഇടവകയുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ബിഷപ്പിനെ കുറിച്ച് പരാതികള്‍ ലഭിക്കാന്‍ തുടങ്ങി. അന്നത്തെ ബിഷപ്പായിരുന്ന സീംഫോറിയന്‍ കീപ്രത്തുമായി ഫ്രാങ്കോ ഇടഞ്ഞിരുന്നു. തുടര്‍ന്ന് ഫ്രാങ്കോയെ ഒതുക്കുന്നതിന് വേണ്ടി ഉപരിപഠനത്തിനായി അദ്ദേഹത്തെ റോമിലേക്ക് അയക്കുകയായിരുന്നു.
റോമില്‍ നിന്ന് തന്ത്രങ്ങള്‍...
തന്നെ ഒതുക്കിയവര്‍ക്ക് കാര്യമായിട്ടുള്ള പണി കൊടുക്കുന്നതിനായിരുന്നു ബിഷപ്പിന് ഇക്കാലത്തും താല്‍പര്യം. റോമിലെ പഠനം കഴിഞ്ഞ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തെ കുറിച്ച് വൈദികര്‍ക്ക് മോശം അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ആഗോള കത്തോലിക്കാ സഭയുടെ ഇടവക വികാരിമാരുടെ സംഘടനയുടെ കാര്യാലയത്തിന്റെ ചുമതല ലഭിച്ചതോടെ വീണ്ടും അദ്ദേഹം റോമില്‍ തിരിച്ചെത്തി. എന്നാല്‍ ബിഷപ്പ് പദവിയും സ്വന്തമാക്കി കൊണ്ടായിരുന്നു ഫ്രാങ്കോ തിരിച്ചുവന്നത്.
റോമിലെ സ്വാധീനം
വത്തിക്കാനില്‍ ഇക്കാലത്ത് വലിയ സ്വാധീനമാണ് ഫ്രാങ്കോയ്ക്കുണ്ടായിരുന്നത്. ഇതോടൊപ്പം സീറോ മലബാര്‍ വിശ്വാസികള്‍ക്കിടയില്‍ വന്ന പ്രശ്‌നങ്ങളും ഫ്രാങ്കോയെ സഹായിച്ചു. ദില്ലി സഹായ മെത്രാനായിട്ടായിരുന്നു നിയമനം. 2013ല്‍ ജലന്ധര്‍ ബിഷപ്പായി നിയമിച്ച് മാര്‍പ്പാപ്പ കല്‍പ്പനയിറക്കുകയായിരുന്നു. സ്വന്തമായി രൂപതയും ഇടവകയും വൈദികരും വേണമെന്ന സീറോ മലബാറിന്റെ ആവശ്യത്തില്‍ ബിഷപ്പ് സിംഫോറിയന്റെ നിര്‍ദേശ പ്രകാരമാണ് ഫ്രാങ്കോ ആ സ്ഥാനത്തെത്തുന്നത്. അക്കാലത്ത് ബ്രിട്ടീഷ് മിഷണറിയുടെ ദുരൂഹ മരണത്തില്‍ ബിഷപ്പ് സിംഫോറിയനെ ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഹിറ്റ്‌ലറുടെ സ്വാധീനം
ഹിറ്റ്‌ലറുടെ പാതയാണ് ജലന്ധര്‍ ബിഷപ്പ് പിന്തുടര്‍ന്നിരുന്നതെന്ന് രൂപതയിലെ വൈദികര്‍ തന്നെ പറയുന്നു. ബിഷപ്പിനെ വിമര്‍ശിക്കുന്നവരെയോ എതിര്‍ക്കുന്നവരെയോ ഏത് വിധേനയും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതായിരുന്നു പ്രധാന ശീലം. ഇവര്‍ക്കെതിരെ ഊമക്കത്തുകളയക്കുകയും ചെയ്തിരുന്നു. ഇതിനായി വലിയൊരു അനുയായി വൃന്ദത്തെ അദ്ദേഹം ഉണ്ടാക്കിയെടുത്തിരുന്നു. പല വൈദികര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ വരെ ബിഷപ്പ് ഉന്നയിച്ചിരുന്നു. അതേസമയം ആരെങ്കിലും ഊമക്കത്തിന് പരാതിയുമായി വന്നാല്‍ ഇതിന് നടപടിയെടുക്കാനാവില്ല എന്ന നിലപാടാണ് സ്വീകരിക്കുക. ദില്ലി സഹായ മെത്രാനായിരുന്നപ്പോഴും ഇതേ രീതിയായിരുന്നു ഉണ്ടായിരുന്നത്.
സത്യസന്ധരെ ഒതുക്കി
ബേസില്‍ മൂക്കന്‍ത്തോട്ടം എന്ന വൈദികന്‍ പണ്ട് ജലന്ധറില്‍ ഉണ്ടായിരുന്നു. പ്രാര്‍ത്ഥനാഭാവന്‍ എന്ന ധ്യാനകേന്ദ്രവും ചാനലും സ്ഥാപിച്ച് നല്ല നിലയില്‍ നടത്തിക്കൊണ്ടുപോയ ബേസില്‍ മൂക്കന്‍തോട്ടത്തെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജലന്ധറില്‍ നിന്ന് ഓടിച്ചത്. പിന്നീട് അദ്ദേഹം മറ്റൊരു സ്ഥലത്ത് ധ്യാനം നടത്തിയപ്പോള്‍ ഗുണ്ടകളെ അയച്ച് ആക്രമിക്കുകയുണ്ടായിരുന്നു. പിന്നീട് പോലീസ് അന്വേഷിച്ചപ്പോള്‍ ബിഷപ്പിന് വേണ്ടി പോയ ഗുണ്ടാസംഘമാണെന്ന് കണ്ടെത്തിയിരുന്നു.
ക്രിമിനല്‍ സംഘങ്ങള്‍
പഞ്ചാബ് ക്രിസ്ത്യന്‍ യുനൈറ്റഡ് ഫ്രണ്ട് എന്ന സംഘടന സിഎസ്ടി വൈദികര്‍ ഫിറോസ്പുരില്‍ നിന്ന് പോകണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ഇവര്‍ ക്രിമിനല്‍ സംഘങ്ങളാണ്. ഇവരെ നിയന്ത്രിക്കുന്നത് ബിഷപ്പാണ്. ഇതില്‍ പീഡന കേസുകള്‍ ഉയര്‍ത്തിയാണ് സഭയിലെ പലരെയും ബിഷപ്പ് ഒതുക്കിയിരുന്നത്. ഇതിനായി യുവതികളെയും അദ്ദേഹം സജ്ജമാക്കാറുണ്ട്. ശിരോമണി അകാലിതദള്‍ മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകന്‍ സുഖ്ബൂര്‍ സിംഗ് ബാദലുമായും അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു.
ബിഷപ്പ് കുടുങ്ങിയത് ഇങ്ങനെ
വത്തിക്കാനില്‍ പല കര്‍ദിനാള്‍മാരുമായും അടുത്ത ബന്ധമായിരുന്നു ബിഷപ്പ് ഫ്രാങ്കോയ്ക്കുണ്ടായിരുന്നത്. കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണിയുമായുള്ള ബന്ധമാണ് ഇത്രയും കാലം ഫ്രാങ്കോയെ രക്ഷിച്ചിരുന്നത്. എന്നാല്‍ കന്യാസ്ത്രീകള്‍ നിരാഹാര സമരത്തിലേക്ക് കടന്നതോടെ ഫ്രാങ്കോ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടാനും കേസ് അട്ടിമറിക്കാനും നടത്തിയ നീക്കങ്ങള്‍ മാധ്യമങ്ങള്‍ പൊളിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ വത്തിക്കാനും കൈവിടുകയായിരുന്നു.
കര്‍ണാടകത്തില്‍ രാഷ്ട്രീയ പോര് കടുക്കുന്നു... കുമാരസ്വാമിയെ പുറത്താക്കാന്‍ ബിജെപി ഗവര്‍ണറെ കണ്ടു!!
വിയറ്റ്നാം പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി 3 ട്വീറ്റ്, കശ്മീർ വിഷയത്തിൽ മോദിക്ക് മൗനം