ബിഷപ്പ് ഫ്രാങ്കോ അല്ല, നമ്പർ 5968! ഇറ്റാലിയൻ ഭക്ഷണവും സ്കോച്ചും ഇല്ല, പുളിശേരിയും ചോറും
പാലാ: ആര്‍ഭാടത്തിന്റെ അരമനയില്‍ നിന്നുമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാലായിലെ ജയിലിലെ സിമന്റ് തറയിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത മാസം ആറാം തിയ്യതി വരെയാണ് ബിഷപ്പിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അതിനിടെ വ്യാഴാഴ്ച ഹൈക്കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. കോടതി ജാമ്യം അനുവദിച്ചാല്‍ ബിഷപ്പിന് പുറത്ത് കടക്കാം. അതല്ലെങ്കില്‍ ഇറ്റാലിയന്‍ ഭക്ഷണത്തിനും സ്‌കോച്ചിനും പകരം ജയില്‍ ഭക്ഷണം കഴിച്ച് കുറച്ച് ദിവസങ്ങള്‍ കൂടി തറയില്‍ കിടക്കേണ്ടതായി വരും. ബിഷപ്പിന്റെ ജയിലിലെ ദിനചര്യ ഇങ്ങനെയാണ്:
ആഢംബര ജീവിതം
ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ എല്ലാവിധ ആഢംബരങ്ങളോടും കൂടിയായിരുന്നു ഇതുവരെ ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതം. ഇറ്റാലിയന്‍ ഭക്ഷണം ആയിരുന്നു ബിഷപ്പിന് പ്രിയപ്പെട്ടത്. പഞ്ചാബി, കേരളീയ ഭക്ഷണം ബിഷപ്പിന്റെ ഇഷ്ടത്തിന് അനുസരിച്ച് വെച്ച് നല്‍കുന്ന അടുക്കള ജോലിക്കാരുണ്ട് ബിഷപ്പ് ഹൗസില്‍.
നമ്പർ 5968
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തേനൊഴിച്ച ഗ്രീന്‍ ടീ നിര്‍ബന്ധമാണ്. കേരളത്തില്‍ വന്നാല്‍ ഇഷ്ടം സാമ്പാറിനോടാണ്. വൈകിട്ടാവട്ടെ വിദേശ സ്‌കോച്ച് വിസ്‌കി പതിവാണ്. ഈ പതിവെല്ലാമാണ് ജയിലില്‍ എത്തിയതോടെ ബിഷപ്പിന് സ്വപ്‌നമായി മാറിയിരിക്കുന്നത്. പാലാ സബ് ജയിലില്‍ മൂന്നാം നമ്പര്‍ സെല്ലിലാണ് ബിഷപ്പിന്റെ താമസം. 5968 ആണ് ബിഷപ്പിന്റെ നമ്പർ.
ജയിൽ ഭക്ഷണം
ഉച്ചയോടെ ജയിലില്‍ എത്തിയ ബിഷപ്പ് മീന്‍ കറിയും അവിയലും തോരനും പുളിശേരിയും കൂട്ടി ഉച്ചഭക്ഷണം കഴിച്ചു. വൈകിട്ട് മൂന്നരയോടെ ചായ കുടിച്ചു. രാത്രി ചോറും കപ്പയും അച്ചാറും അടങ്ങുന്ന അത്താഴം. സെല്ലിലേക്കായി ഒരു പ്ലേറ്റും പായയും ഗ്ലാസും കമ്പിളിപ്പുതപ്പും ബിഷപ്പിന് നല്‍കിയിട്ടുണ്ട്.
മൂന്നാം നമ്പര്‍ സെല്‍
ജയിലിലെ ഏറ്റവും നല്ല സെല്ലാണ് ബിഷപ്പിന് നല്‍കിയ മൂന്നാം നമ്പര്‍ സെല്‍. ജയിലിലെ ലൈബ്രറിയില്‍ ബൈബിള്‍ അടക്കമുള്ള ഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ ബിഷപ്പ് പുസ്തകങ്ങളൊന്നും ഉപയോഗിച്ചില്ല. വലിയ ക്രിമിനല്‍ പശ്ചാത്തലം ഒന്നും ഇല്ലാത്ത പ്രതികള്‍ക്കൊപ്പമാണ് ബിഷപ്പിന്റെ താമസം.
വൻ സുരക്ഷ
ഒരാള്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് റിമാന്‍ഡ് പ്രതിയായ ആളും രണ്ടാമന്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ കേസിലെ പ്രതിയുമാണ്. ബിഷപ്പ് ജയിലിലേക്ക് വരുമ്പോള്‍ ഉപയോഗിച്ചിരുന്ന പാന്റും ജുബ്ബയും തന്നെ ധരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. ബിഷപ്പിനെ താമസിപ്പിച്ചിരിക്കുന്ന സെല്ലിന്റെ സുരക്ഷാ ചുമതല രണ്ട് ജയിലര്‍മാര്‍ക്കാണ്.
പിന്തുണയുമായി ബിഷപ്പുമാര്‍
ആദ്യ ദിവസം ബിഷപ്പിന് ജയിലില്‍ സന്ദര്‍ശകരൊന്നും ഇല്ലായിരുന്നു. എന്നാല്‍ രണ്ടാം ദിവസം ബിഷപ്പിന് പിന്തുണയുമായി ബിഷപ്പുമാര്‍ ജയിലില്‍ എത്തി. പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍ എന്നിവരാണ് ജയിലില്‍ എത്തി ബിഷപ്പിനെ കണ്ടത്. ഏകദേശം 15 മിനിറ്റോളം ഇവര്‍ ഫ്രാങ്കോ മുളയ്ക്കലുമായി കൂടിക്കാഴ്ച നടത്തി.