കന്യാസ്ത്രീയെ കരിവാരിത്തേച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.. സ്വഭാവദൂഷ്യമെന്ന് വരുത്താൻ ശ്രമം
ജലന്ധര്‍: കോട്ടയം കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് വന്‍ പ്രചാരണമാണ് നടക്കുന്നത്. ബിഷപ്പിന് വേണ്ടി വിശ്വാസ സമൂഹം പ്രാര്‍ത്ഥിക്കുന്നു എന്ന തരത്തിലുള്ള നോട്ടീസ് പ്രചാരണങ്ങള്‍ വരെ നടക്കുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ പരാതി ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്ത് വന്നിരിക്കുകയാണ്.
കന്യാസ്ത്രീക്കെതിരെ പരാതി
തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ മോശക്കാരിയാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്ത് നിന്നുള്ളത്. ഈ കന്യാസ്ത്രീയ്ക്കെതിരെ 2016ല്‍ ഒരു സ്ത്രീ മദര്‍ സുപ്പീരിയറിന് പരാതി നല്‍കിയിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തന്റെ കുടുംബം നശിപ്പിക്കാന്‍ സിസ്റ്റര്‍ ശ്രമിക്കുന്നു എന്നായിരുന്നു പരാതി. ഈ ആരോപണം ശരിവെക്കുന്നതായിരുന്നു വൈദ്യപരിശോധനാ ഫലം.
ഒരുമിച്ച് പരിപാടികളിൽ
2014 മുതല്‍ 2016 വരെയുള്ള കാലത്താണ് പീഡിപ്പിച്ചത് എന്നാണ് പരാതി. ഈ കാലയളവിലൊക്കെയും കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ അമ്മ പരിച്ചപ്പോഴും ആ ചടങ്ങളില്‍ കന്യാസ്ത്രീ പങ്കെടുത്തിരുന്നു. പീഡിപ്പിച്ചുവെന്ന ആരോപണം ശരിയായിരുന്നുവെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോ എന്നും ബിഷപ്പ് ചോദിക്കുന്നു.
വധഭീഷണിയെന്ന് പരാതി
തനിക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത് താന്‍ നേരത്തെ പോലീസിന് പരാതി നല്കിയിരിക്കുന്നതില് ഉള്‍പ്പെടുന്ന കന്യാസ്ത്രീമാരാണ്. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ചായിരുന്നു പരാതി. പീഡന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. ആരോപണത്തിന് പിന്നില്‍ കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എന്ന് കരുതുന്നില്ല.
ഒളിച്ച് താമസിക്കുകയല്ല
താന്‍ ജാമ്യത്തിന് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ്. വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്നും ജലന്ധറില്‍ ഒളിച്ച് താമസിക്കുകയാണ് എന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേരള പോലീസ് ഇതുവരെ തന്നെ ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു.
അന്വേഷണത്തോട് സഹകരിക്കും
കേസന്വേഷിക്കുന്ന പോലീസ് സംഘം ജലന്ധറില്‍ എത്തിയാല്‍ അവരോട് പൂര്‍ണമായും സഹകരിക്കുമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തിന്റെ സത്യം പുറത്ത് കൊണ്ടുവരേണ്ടത് തന്റെ കൂടി ആവശ്യമാണ്. നിരപരാധിയാണ് എന്ന് പറയുക മാത്രം ചെയ്താല്‍ പോര, അത് തെളിയിക്കുക കൂടി വേണം. ബിഷപ്പ് പദവിയില്‍ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.