കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം
കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ പോലീസ് അന്വേഷണം. കന്യാസ്ത്രീയുടെ കേസില്‍ ബിഷപ്പിന് അനുകൂലമായി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം കൂടുതല്‍ പേരിലേക്ക് പോലീസ് വ്യാപിപ്പിക്കുന്നത്. ജലന്തര്‍ രൂപതയിലെ പിആര്‍ഒ ആയ പീറ്റര്‍ കാവുംപുറം, ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ എന്നിവരെയാണ് പോലീസ് ഇക്കാര്യത്തില്‍ പ്രധാനമായും അന്വേഷണത്തിന് വിധേയരാക്കിയിരിക്കുന്നത്.
ഇവര്‍ രണ്ട് പേരും കൊച്ചിയിലെത്തി താമസിച്ച ഹോട്ടലില്‍ നിന്നും വിവിധ രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ കുടുംബത്തെ പണം നല്കി വശത്താക്കാന്‍ ഫാദര്‍ എര്‍ത്തയില്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ നേരത്തെ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് വേണ്ടി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ ഭാഗമായി ജലന്തര്‍ രൂപതാധ്യക്ഷന്റെ ചുമതല ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി ഒഴിഞ്ഞു. ഫാദര്‍ മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് ഭരണപരമായ ചുമതല കൈമാറിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്രാങ്കോ മുളയ്ക്കല്‍ രൂപതാംഗങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്.
രൂപതയ്ക്ക് പുറത്തേക്ക് പോകുമ്പോഴുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും കത്തില്‍ പറയുന്നു. 19നാണ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടത്. പീഡനപരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നതായും വാര്‍ത്തകളുണ്ട്. അതേസമയം സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ സമരം ചെയ്യാനാണ് കന്യാസ്ത്രീകളുടെ തീരുമാനം.