മനിതി സംഘം മലകയാറാതെ തിരിച്ചു മടങ്ങുന്നു; സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ മടങ്ങുന്നതെന്ന് പോലീസ്
പമ്പ: ശബരിമല ദര്‍ശനത്തിന് തമിഴ്നാട്ടില്‍ നിന്ന് എത്തിയ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. അയ്യപ്പ ദര്‍ശനം നടത്തിയെ തിരിച്ചുപോകുകയുള്ളു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തമിഴ്നാട്ടില്‍ നിന്ന് എത്തിയ മനിതി സംഘം. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി പ്രവര്‍ത്തകര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
ദര്‍ശനത്തിനായി എത്തിയ സംഘം സ്വയമാണ് കെട്ടുനിറച്ചത്. 11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടിക്കെട്ടു നിറച്ചത്. അടുത്ത സംഘവും ഉടന്‍തന്നെ പമ്പയില്‍ എത്തുമെന്നാണ് മനിതി പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.
പുറപ്പെട്ടത് മുതല്‍
തമിഴ്നാട്ടില്‍ നിന്ന് ഇന്നലെ ഉച്ചയോടെ സംഘം പുറപ്പെട്ടത് മുതല്‍ തന്നെ വഴികളിലുടനീളം പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇവര്‍ കുമളി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്നത്.
സുരക്ഷ
ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ടതോടെ യാത്രയ്ക്കുള്ള വഴി ഒരുങ്ങുകയായിരുന്നു.പിന്നീട് കേരള അതിര്‍ത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു.
പ്രതിരോധം
തീര്‍ത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയായിരുന്നു.
സ്വയം കെട്ട് നിറ
പുലര്‍ച്ചെ മൂന്നോടെ പമ്പയിലെത്തിയ മനിതി സംഘം കെട്ടുനിറയ്ക്കാനായി പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികളെ സമീപിച്ചെങ്കിലും അവര്‍ വിസ്സമതം അറിയിച്ചതോടെ 11 പേരടങ്ങുന്ന സംഘത്തിലെ ആറ് പേര് സ്വയം ഇരുമുടിക്കെട്ട് നിറയ്ക്കുകയായിരുന്നു.
നടയടയ്ക്കണം
അതേസമയം ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആചാരലംഘനമുണ്ടായാല്‍ തുടര്‍ നടപടി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിക്കുന്നു. നേരത്തെ തമിഴ്നാട്ടില്‍ നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പാറക്കടവില്‍ വെച്ച് ശ്രമം നടന്നിരുന്നു. എന്നാല്‍ അവിടെ നിന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
യാത്ര തിരിച്ചു
ഇതോടൊപ്പം തന്നെ ശബരിമല കയറാനായി വയനാട്ടില്‍ നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കോട്ടയത്തുനിന്നാണ് അമ്മിണി പുറപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാര്‍ തന്റെ യാത്ര തടഞ്ഞാല്‍ പമ്പയില്‍ നിരാഹാമിരിക്കുമെന്നും അമ്മിണി വ്യക്തമാക്കുന്നു.
സാഹചര്യം ഒരുക്കണം
ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാറാണ്. സുരക്ഷിതമായി മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. അത് സര്‍ക്കാര്‍ ചെയ്യുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. ആരോടും പറയാതെയല്ല, ആദ്യമെ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചതെന്നും അമ്മിണി പറഞ്ഞു.
വിശ്വാസികളാണ്
ആക്ടിവിസ്റ്റുകളല്ലെന്നും തങ്ങള്‍ വിശ്വാസികളാണെന്നും മനിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വിശ്വാസികളുടെ മറ്റൊരു സംഘം ഉടന്‍ എത്തുമെന്ന് മനിതി നേതാവ് സെല്‍വി പറഞ്ഞു. അവര്‍ കെട്ടുനിറച്ച് മലകയറുമെന്നും സെല്‍വി അവകാശപ്പെട്ടു.
ഇവിടെ ഇരിക്കും
സുരക്ഷ നല്കിയാല് സന്നിധാനത്തേക്ക് പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും ചര്‍ച്ചയില്‍ പോലീസിനെ അറിയിച്ചു. മനിതിയുടെ കൂടുതല്‍ പ്രവര്‍ത്തകര്‍ പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തിരിച്ചു പോവില്ലെന്നും ശെല്‍വി മാധ്യമങ്ങളോട് വ്യക്തമാക്കി.
കൂടുതല്‍ പ്രതിഷേധക്കാർ
അതേസമയം തന്നെ കൂടുതല്‍ പ്രതിഷേധക്കാരും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മനിതി പ്രവര്‍ത്തകര്‍ എത്തിയത് പുലര്ച്ചെയായിരുന്നതില് അപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ പമ്പയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രാവിലെ മുതല്‍ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവര്‍ റോഡില്‍ കുത്തിയിരുന്നു ശരണം വിളിക്കുകയാണ്.