സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി പദവി: ബിജെപി ലക്ഷ്യമിടുന്നത് തൃശ്ശൂർ സീറ്റ്, നീക്കം വിജയിക്കുമോ?
തൃശ്ശൂർ: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും രണ്ടുപേർ ഇടം പിടിച്ചേക്കുമെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ ശ്രീധരനും സുരേഷ് ഗോപിയുമാണ് സാധ്യതയുള്ള ആ രണ്ടുപേർ. തൃശ്ശൂർ ലോക്സഭ സീറ്റിലെ വിജയം ലക്ഷ്യമിട്ടാണ് സുരേഷ് ഗോപിയെ അവസാന നിമിഷം മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തല്‍. നേരത്തെ പലതവണ സുരേഷ് ഗോപിയുടെ പേര് മന്ത്രി പദവിയിലേക്ക് ഉയർന്ന് വന്നിരുന്നുവെങ്കിലും കേന്ദ്രത്തില്‍ നിന്നും അനുകൂല സമീപനമുണ്ടായിരുന്നില്ല.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന പാർട്ടി വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി പദവി കൂടുതല്‍ ഉണ്ടെങ്കില്‍ വിജയ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യസഭ എംപിയായിരുന്ന സമയത്തും അതിന് ശേഷവും തൃശ്ശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപി നടത്തുന്ന പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിന്റ തീരുമാനത്തില്‍ നിർണ്ണായകമായെന്നാണ് സൂചന.

പാർട്ടി വോട്ടുകള്‍ക്ക് പുറത്തുള്ള വോട്ടുകളും സമാഹരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രധാന്യം വർധിപ്പിക്കുന്നത്. ക്രിസ്ത്യൻ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂർ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. ക്രിസ്ത്യന്‍ സഭകളുമായി മികച്ച ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് സുരേഷ് ഗോപി.
ആർഎസ്എസും സുരേഷ് ഗോപിയെ തൃശ്ശൂരില്‍ ഇറക്കാന്‍ ഏറെ താല്‍പര്യപ്പെടുന്നുണ്ട്. സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ ആര്‍എസ്എസ് നേതാവിനോട് തൃശ്ശൂരിലെത്തിയ സര്‍സംഘചാലക് മോഹന്‍ ഭാഗവത് നിര്‍ദേശം നല്‍കിയെന്ന തരത്തിലുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി.
ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചില സർവ്വേകളില്‍ തൃശ്ശൂരില്‍ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ശക്തമായ മത്സരം മണ്ഡലത്തില്‍ നടന്നെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സി പി ഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, 43317 വോട്ടുകളുമായി പത്മജ വേണുഗോപാല്‍ രണ്ടാമതും എത്തി.
അതേസമയം, കോണ്‍ഗ്രസിന് വേണ്ടി ടിഎന്‍ പ്രതാപന്‍ തന്നെ വീണ്ടും മത്സരിച്ചേക്കും. ലോക്സഭയിലേക്ക് ഇനി മത്സരിക്കാൻ ഇല്ലെന്നും നിയമസഭയാണ് താല്പര്യമെന്നും ടി എൻ പ്രതാപൻ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നേതൃതലത്തില്‍ നിന്നും സമ്മർദ്ദം ശക്തമായതോടെ പ്രതാപന്‍ തീരുമാനം മാറ്റുകയായിരുന്നു. എല്ലാ സിറ്റിംഗ് എം പിമാരും മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ ഉയരുകയും ചെയ്തിരുന്നു.
ടിഎന്‍ പ്രതാപന്‍ മത്സരത്തിന് തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസിന് പകരം സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. അങ്ങനെയെങ്കില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിനെ രംഗത്തിറക്കി മണ്ഡലം നിലനിർത്താനാണ് കോണ്‍ഗ്രസ് ആലോചന. ബല്‍റാമിനെ പാര്‍ലമെന്റിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്കും താല്‍പര്യമുണ്ടെന്നാണ് പാർട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, മുന്‍മന്ത്രി വിഎസ് സുനില്‍കുമാറിനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്.












Click it and Unblock the Notifications