കോഴ വിവാദത്തിന്റെ അവസാനം ബിജെപിയിൽ രാജി, പിളർപ്പ്.... കുമ്മനം തെറിക്കും!! പകരം?
മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചോർത്തി നൽകിയതിനു പിന്നിൽ മുരളീധരവിഭാഗമാണെന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ ആരോപണം.ചോർത്തിയ സംഭവത്തിൽ മുരളീധരനെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വവും ആർഎസ്എസും
തിരുവനന്തപുരം: ബിജെപിയെ അടിമുടിയെ ഉലച്ചിരിക്കുകയാണ് മെഡിക്കൽ കോഴ വിവാദം. അഴിമതി രഹിത പ്രതിച്ഛായയുമായി മുന്നോട്ടു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽപ്പിച്ചിരിക്കുകയാണ് കേരളത്തിലെ കോഴ വിവാദം. കോഴ വാങ്ങിയെന്ന ആരോപണം ഒരുവശത്തും റിപ്പോർട്ട് ചോർത്തിയ ആശങ്ക മറ്റൊരു വശത്തും ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കോഴ വിവാദത്തോടെ ബിജെപിയിലെ വിഭാഗീയത മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. കലഹം മുറുകിയതോടെ കൃഷ്ണദാസ്, മുരളീധര വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കേന്ദ്ര നേതാക്കളെ കണ്ടു. ഇരു വിഭാഗവും കേന്ദ്ര സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനെ കണ്ടു. റിപ്പോർട്ട് ചോർത്തിയത് മുരളീധര പക്ഷമാണെന്നാണ് കൃഷ്ണദാസ് പക്ഷം പറയുന്നത്. എന്നാൽ ഇതിലും വലിയ അഴിമതിക്കാർ പാർട്ടിയിലുണ്ടെന്ന് മുരളീധര വിഭാഗവും ആരോപിക്കുന്നു.

വിഭാഗീയത മറനീക്കി
മെഡിക്കൽ കോളേജ് കോഴ വിവാദത്തിലൂടെ ബിജെപിക്കുള്ളിലെ പടലപ്പിണക്കം സമൂഹത്തിനു മുന്നിൽ മറ നീക്കി എത്തിയിരിക്കുകയാണ്. കോഴ വിവാദം തന്നെ ബിജെപിയിലെ പടലപ്പിണക്കത്തിന്റെ ഫലമാണെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു.

കേന്ദ്ര നേതാക്കളെ കണ്ടു
കോഴ വിവാദം മുറുകുന്നതിനിടെ കൃഷ്ണദാസ്, മുരളീധര പക്ഷക്കാർ പ്രത്യേകം പ്രത്യേകം കേന്ദ്ര നേതാക്കളെ കണ്ടു. ഇരു പക്ഷവും കേന്ദ്ര സഹ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനെ കണ്ടു.

ചോർത്തിയതിന് പിന്നിൽ
മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചോർത്തി നൽകിയതിനു പിന്നിൽ മുരളീധര വിഭാഗമാണെന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ ആരോപണം. ചോർത്തിയ സംഭവത്തിൽ മുരളീധരനെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വവും ആർഎസ്എസും.

മാധ്യമങ്ങൾക്ക് നൽകിയത്
അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനു പിന്നിൽ വി മുരളീധര പക്ഷത്തുള്ള വിവി രാജേഷാണെന്നാണ് പരാതി. മാധ്യമങ്ങളുടെ ഓഫീസിൽ വിവി രാജേഷ് നേരിട്ട് എത്തിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.

മൂന്നു പേർ കുടുങ്ങും
അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ മൂന്നു നേതാക്കൾക്കെതിരെ നടപടി ഉണ്ടാകും. അന്വേഷണ കമ്മീഷൻ അധ്യക്ഷൻ കെപി ശ്രീശൻ, അംഗം എകെ നസീർ, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവർക്കെതിരെയാണ് നടപടി ഉണ്ടാകുക. പാർലമെന്റ് അവസാനിക്കുന്നതിനു പിന്നാലെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

കുമ്മനം പരുങ്ങലിൽ
അതേ സമയം കോഴ വിവാദത്തോടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേന്ദ്രന്റെ നില പരുങ്ങലിലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കോഴ വിവാദത്തിൽ കേന്ദ്രത്തിന്റെയും ആർഎസ്എസിന്റെയും ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയിരിക്കുകയാണ് കുമ്മനം.

അഴിച്ചു പണി
കേരളത്തിൽ നടപ്പാക്കാൻ നിരവധി പദ്ധതികളായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം പദ്ധതിയിട്ടിരുന്നത്. എന്നാൽ കോഴ ആരോപണത്തോടെ ബിജെപിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടാകുമെന്നും സൂചനകളുണ്ട്. അഴിമതി ആരോപണത്തിന്റെ പ്രത്യാഘാതമെന്ന നിലയ്ക്കല്ലാതെ തന്ത്രപൂര്‍വമായിരിക്കും അഴിച്ചു പണി.

രാജി ഭീഷണിയുമായി എംടി രമേശ്
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുമെന്ന് എംടി രമേശ് വ്യക്തമാക്കിയിരുന്നു. കോർ കമ്മിറ്റിയിൽ എംടി രമേശ് വികാരാധീനനായി. കോഴ ആരോപണത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് രമേശ്.

വമ്പന്മാരുണ്ട്
പാർട്ടിയിൽ വലിയ അഴിമതിക്കാർ വേറെ ഉണ്ടെന്നാണ് മുരളീധരവിഭാഗം പറയുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി വേണമെന്നും മുരളീധര വിഭാഗം പറയുന്നു.












Click it and Unblock the Notifications