സ്ഥാനാര്‍ത്ഥിത്വത്തില്‍ പിഴച്ച് ബിജെപി, മഞ്ചേശ്വരത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പ്രവര്‍ത്തകര്‍
കാസര്‍കോട്: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പ്രശ്‌നങ്ങള്‍. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി കുണ്ടാറിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവിടെ പ്രചാരണവുമായി സഹകരിക്കില്ലെന്ന് പഞ്ചായത്തുകള്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതിലും ബിജെപിയില്‍ പ്രതിഷേധം കത്തുന്നുണ്ട്.
അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയോടെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇത്രയും ആയിട്ടും നേതാക്കള്‍ പഠിച്ചിട്ടില്ലെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. മഞ്ചേശ്വരത്ത് രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നിഷ്പക്ഷ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന കടുത്ത ആശങ്കയും പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചു. ഇതോടെ സംസ്ഥാന നേതൃത്വത്തിന് പ്രചാരണത്തേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കും സമയം കണ്ടെത്തേണ്ടി വരിക.
മഞ്ചേശ്വരത്ത് പൊട്ടിത്തെറി
ബിജെപിയിലെ പ്രശ്‌നങ്ങള്‍ മഞ്ചേശ്വരത്ത് നിന്നാണ് ആരംഭിച്ചിരിക്കുന്നത്. പ്രാദേശിക നേതൃത്വത്തില്‍ കലാപം ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളുമായി സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം, തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. തങ്ങളാരും പ്രചാരണത്തിനിറങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇതോടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സമവായത്തിലെത്താനും ബിജെപിക്ക് സാധിക്കാതെ വന്നിരിക്കുകയാണ്.
ജനറല്‍ സെക്രട്ടറിയെ തടഞ്ഞു
ഹൊസങ്കടിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംഘടനാ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി എല്‍ ഗണേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. ഇതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ്. മാധ്യമസംഘത്തെയും ഇവര്‍ മര്‍ദിച്ചു. ഗണേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ വാതില്‍ അടക്കം പൂട്ടിയിട്ടാണ്. ഇത് പകര്‍ത്താന്‍ ശ്രമിച്ച മാധ്യമസംഘത്തെയാണ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
നിഷ്പക്ഷ വോട്ടുകള്‍
രവീശ തന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വം നിഷ്പക്ഷ വോട്ടുകള്‍ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്ന് നേതാക്കള്‍ പറയുന്നു. ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഇറങ്ങിയത് തന്നെ നിഷ്പക്ഷ വോട്ടുകള്‍ പരമാവധി സമാഹരിക്കണമെന്ന് ഉറപ്പിച്ചാണ്. നേരത്തെ കോണ്‍ഗ്രസ് നേതാവ് സുബ്ബയ്യ റൈയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നുവെങ്കിലും അത് പാളിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്്, പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവരെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ തന്ത്രി അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.
കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ
പാര്‍ട്ടി വോട്ടുകള്‍ മഞ്ചേശ്വരത്ത് ഉറപ്പാക്കാന്‍ ബിജെപിക്ക് എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ആകര്‍ഷിക്കാന്‍ കഴിയാത്തതതായിരുന്നു പ്രധാന പ്രശ്‌നം. കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ഇത് കുറെയൊക്കെ മറികടന്നിരുന്നു. എന്നാല്‍ രവീശ തന്ത്രിക്ക് കേന്ദ്ര നേതൃത്വത്തിലുള്ള പിന്തുണയാണ് സ്ഥാനാര്‍ത്ഥിത്വത്തിന് സഹായിച്ചത്. ആര്‍എസ്എസും തന്ത്രിയെയാണ് പിന്തുണച്ചത്. തന്ത്രി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തീര്‍ത്തും പരാജയമായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
വിഭാഗീയതയില്‍ വീണു
വട്ടിയൂര്‍ക്കാവില്‍ കടുത്ത വിഭാഗീയത കാരണമാണ് കുമ്മനം രാജശേഖരന് സീറ്റ് ലഭിക്കാതെ പോയത്. ബിജെപി മണ്ഡലം ജില്ലാ ഘടകങ്ങളും സംസ്ഥാന സമിതിയും വട്ടിയൂര്‍ക്കാവില്‍ കുമ്മനം സ്ഥാനാര്‍ത്ഥിയാവണമെന്നാണ് നിര്‍ദേശിച്ചത്. ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂര്‍ ഒരു ലക്ഷത്തിനടുത്ത വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനത്തേക്കാള്‍ 2536 വോട്ടിന് മാത്രമാണ് മുന്നിലെത്തിയത്. അന്നത്തെ വോട്ടുനില കണക്കിലെടുക്കുമ്പോള്‍ വിജയസാധ്യതയും കുമ്മനത്തിനുണ്ടായിരുന്നു.
മുമ്പുള്ള പ്രശ്‌നം
പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കിയത്. ബിജെപിയില്‍ ഒരു വിഭാഗത്തിന്റെയും നേതാവല്ലാത്തതാണ് കുമ്മനത്തിന്റെ പ്രധാന പ്രശ്‌നം. മുമ്പ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ഈ പ്രശ്‌നം അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്തും കുമ്മനത്തിന് പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. അതേസമയം ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി എസ് സുരേഷിന് പരമ്പരാഗത വോട്ടുകളെ ഉറപ്പിച്ച് നിര്‍ത്തുകയെന്ന കഠിന ലക്ഷ്യമാണ് മുന്നിലുള്ളത്.
കുമ്മനത്തെ വെട്ടി ബിജെപി, വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, ബിജെപി സ്ഥാനാര്‍ത്ഥികൾ