'ചന്ദനക്കുറി തൊടുന്നവരെല്ലാം വർഗീയവാദികളല്ല; മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാവില്ല'; എംവി ഗോവിന്ദൻ
തിരുവനന്തപുരം: ചന്ദനക്കുറി തൊടുന്നവരെല്ലാം വർഗീയവാദികളല്ലെന്നും മൃദുഹിന്ദുത്വം കൊണ്ട് ബി ജെ പിയെ പ്രതിരോധിക്കാനാകില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എകെ ആന്റണിയുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ബി ജെ പിയുടെ ബി ടീം എന്ന നിലയ്ക്കാണ് കോൺഗ്രസ് പലപ്പോഴും നിലപാട് സ്വീകരിക്കുന്നത്. മൃദു ഹിന്ദുത്വ നിലപാടിനെ അവർ തള്ളി പറയുന്നില്ല. ആ നിലപാടിനെ സി പി എം മുൻപേ തന്നെ തള്ളി പറഞ്ഞതാണ്.മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് ബി ജെപിയെ പ്രതിരോധിക്കാനാകില്ല.അതാണ് കോൺഗ്രസ് ചെയ്ത് കൊണ്ടിരിക്കുന്നത്. അത് ബി ജെ പിയിലേക്ക് ആളുകളെ എത്തിക്കുന്നതിനുള്ള പാലമായിട്ടാണ് കാണുന്നത്'
ചന്ദന കുറി തൊടുന്നവരല്ല മൃദു ഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണ്. വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയ വാദികൾക്ക് വിശ്വാസവും ഇല്ല. അവർ വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുന്നവരാണ്. വിശ്വാസികളോട് സി പി എമ്മിന് നല്ല നിലപാടാണ്. ഏത് വിശ്വാസത്തിലും ആളുകൾക്ക് ജീവിക്കാനുള്ള അവകാശം ഉണ്ട്. കോൺഗ്രസുകാർ പലരും സ്വീകരിക്കുന്നത് മൃതു ഹിന്ദുത്വ നിലപാടാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നരേന്ദ്ര മോദിയ്‌ക്കെതിരായ പോരാട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ മാത്രം പോര, രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെയും ഒപ്പം ചേര്‍ക്കണമെന്നായിരുന്നു എകെ ആന്റണി പറഞ്ഞത്. ക്ഷേത്രത്തില്‍ പോയാലുടന്‍ മൃദുഹിന്ദുത്വവാദിയാക്കി ചിത്രീകരിക്കുന്നത് മോദിയെ സഹായിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം എകെ ആന്റണിയുടെ പരമാർശത്തിനെതിരെ കോൺഗ്രസിനുള്ളിൽ ഭിന്നത ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം പി കെ മുരളീധരനും ആന്റണിയുടെ നിലപാടിനെ പിന്തുണച്ചപ്പോൾ വിരുദ്ധ നിലപാടായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എം പി സ്വീകരിച്ചത്. കോൺഗ്രസ് ഒരു സാമുദായിക സംഘടന അല്ല, കോൺഗ്രസ് എന്നത് ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനമാണ് എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. മതാത്മകമായ സമൂഹത്തിൽ നിന്ന് ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമാക്കി മാറ്റിയത് കോൺഗ്രസ് ആണ്. അതുകൊണ്ട് കോൺഗ്രസിനകത്ത് ഇന്ന സമുദായത്തെ ഉൾപ്പെടുത്തണം, ഇന്ന സമുദായത്തെ ഒഴിവാക്കണം എന്നൊന്നുമുള്ള ചിന്തയ്ക്ക് പ്രസക്തിയില്ലയെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications