തിരുവനന്തപുരത്ത് ബിജെപി കൗൺസിലറെ വെട്ടിയ സംഘത്തെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ശ്രീവരാഹം ജംഗ്ഷനിൽ നഗരസഭാ കൗൺസിലറും ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനംകോട് സജിയെ വെട്ടിയ സംഘത്തെ പൊലീസ് കണ്ടെത്തി. കരമന, നേമം സ്വദേശികളായ സുധീർ, വിജിത്ത് എന്നിവരെയടക്കം ആറ്ക പേർ സ്റ്റഡിയിലാണെന്നാണ് വിവരം സൂചന.വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം. മൂന്ന് ബൈക്കുകളിലെത്തിയ ഏഴംഗ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്.
വള്ളക്കടവിലെ മരണാനന്തരചടങ്ങിൽ പങ്കെടുത്ത് ബി.ജെ.പി കരമന ഏരിയാ പ്രസിഡന്റ് പ്രകാശിന്റെ ബൈക്കിനു പിന്നിൽ വരികയായിരുന്ന സജിയെ അക്രമികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. തലയുടെ മുന്നിലും പിന്നിലും കഴുത്തിലും വെട്ടേറ്റു. പത്തു തുന്നലുണ്ട്. കമ്പിവടി കൊണ്ട് ദേഹത്തുടനീളം അടിക്കുകയും ചെയ്തു. തടയാനെത്തിയ പ്രകാശിനും അടിയേറ്റു. 9പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
അക്രമത്തിനു പിന്നിൽ രാഷ്ട്രീയമല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും പൊലീസ് പറഞ്ഞു.അതേസമയം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ പാപ്പനംകോട് സജിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ഫോർട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. ജയദേവുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉപരോധം രാത്രിയോടെ അവസാനിപ്പിച്ചു. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് അന്വേഷിച്ച് എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് ഉറപ്പുനൽകി.