പിണറായി സര്‍ക്കാരിന്‍റെ നടപടിയില്‍ മുട്ടുമടക്കി ബിജെപി! ഇനി ശബരിമലയില്‍ സമരത്തിനില്ല
കേരളത്തില്‍ താമരവിരിയിക്കാനുള്ള ബിജെപിയുടെ അവസാന തുറുപ്പ് ചീട്ടാണ് ശബരിമല. എന്ത് വില കൊടുത്തും ശബരിമലയില്‍ സമരത്തിനിറങ്ങണമെന്നും വിശ്വാസികള്‍ക്കൊപ്പമാണ് ബിജെപിയെന്ന പ്രതീതി സൃഷ്ടിക്കണമെന്നുമാണ് അമിത് ഷാ കേരള നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതോടെ സുപ്രീം കോടതി വിധിക്ക് പിന്നാലെ നടതുറന്ന ആദ്യ ദിവസങ്ങളില്‍ വിശ്വാസ സംരക്ഷണമെന്ന പേരില്‍ ശബരിമലയില്‍ ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. എന്നാല്‍ ഭക്തരെന്ന് അവകാശപ്പെട്ട് പേകൂത്ത് കാട്ടിയവരെയെല്ലാം പോലീസ് അഴിക്കുള്ളിലാക്കി. ബിജെപിയുടെ ആദ്യഘട്ട സമരമുറയ്ക്കെതിരെ യഥാര്‍ത്ഥ വിശ്വാസികള്‍ പോലും രംഗത്തെത്തി.
ഇതോടെ രണ്ടാം ഘട്ടത്തില്‍ ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കെതിരെയാണ് സമരമെന്നായി ബിജെപി. എന്നാല്‍ അതും വേണ്ടത്ര വിജയിച്ചില്ല. മൂന്നാം ഘട്ടത്തിലാവട്ടെ സമരത്തിനിറങ്ങിയ ബിജെപിയുടെ പ്രധാന നേതാക്കളെയെല്ലാം പോലീസ് പൂട്ടി തുടങ്ങി.ഇതോടെ ബിജെപിക്ക് മുട്ടിടിച്ച് തുടങ്ങിയ മട്ടാണ്. ഇനിയും സമരവുമായി മുന്നോട്ട് പോയാല്‍ പണി പാളുമെന്ന് ബോധ്യമായതോടെ തത്കാലം സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ
ആദ്യ ഘട്ടം ഇങ്ങനെ
എന്തൊക്കെ സംഭവിച്ചാലും സ്ത്രീകളെ മലചവിട്ടിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു തുലാമാസ പൂജയ്ക്ക് നട തുറന്ന പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ സന്നിധാനവും നിലയ്ക്കലും പമ്പയുമെല്ലാം കൈപിടിയില്‍ ആക്കിയത്.എന്നാല്‍ വിശ്വാസ സംരക്ഷണമെന്ന പേരില്‍ പേക്കൂത്ത് നടത്തിയവരെയെല്ലാം തന്നെ പോലീസ് ഒന്നിന് പുറകേ ഒന്നായി പൂട്ടി. 3000 ത്തോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പലരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്.
രണ്ടാം ഘട്ടത്തില്‍ ഇങ്ങനെ
ഇതോടെ ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നാല്‍ സമരം ശക്തമാക്കുമെന്ന ഭീഷണിയായിരുന്നു ബിജെപി ഉയര്‍ത്തിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ മലയില്‍ പ്രശ്നമുണ്ടാക്കിയ നേതാക്കളെയെല്ലാം പോലീസ് സ്കെച്ച് ചെയ്തിരുന്നു. ഇതോടെ അവരെയെല്ലാം പോലീസ് കൃത്യമായി നിരീക്ഷിച്ചു. പ്രശ്നമുണ്ടാക്കുമെന്ന് തോന്നിയവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാനും പോലീസ് മടിച്ചില്ല. പോലീസ് നടപടി ചെറുതായൊന്നുമല്ല ബിജെപിക്ക് ക്ഷീണമായത്.
പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി
മണ്ഡല മകരവിളക്ക് സീസണില്‍ ചോര്‍ന്ന് പോയ ശക്തിയെല്ലാം തിരിച്ചെടുക്കാമെന്ന് പ്ലാന്‍ ചെയ്ത നേതാക്കളെ പിണറായി സര്‍ക്കാര്‍ പൂട്ടിയത് എസ്പി യതീഷ് ചന്ദ്രയെ ഉപയോഗിച്ചായിരുന്നു. നട തുറന്ന ആദ്യ ദിനം തന്നെ ശബരിമലയിലേക്ക് എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ കസ്റ്റഡിയില്‍ എടുത്ത് വിരട്ടി വിട്ട പോലീസ് രണ്ടാം ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രനേയും അറസ്റ്റ് ചെയ്തു. ഇപ്പോഴും വിവിധ കേസുകളില്‍ പോലീസ് സ്റ്റേഷനും കോടതിയുമായി കയറി ഇറങ്ങുകയാണ് കെ സുരേന്ദ്രന്‍.
ഗതി പാളി
സുരേന്ദ്രന്‍റെ അറസ്റ്റോടെ ബിജെപിയുടെ സമരവീര്യം ചോര്‍ന്ന് തുടങ്ങി. സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ കാര്യമായി പ്രതിഷേധിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ തന്നെ അടക്കം പറഞ്ഞ് തുടങ്ങി. പിന്നാലെ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ തന്നെ കേസ് എടുത്തതോടെ സമരത്തിന്‍റെ ഗതി തന്നെ പാളിയതായി നേതാക്കള്‍ അടക്കം പറഞ്ഞ് തുടങ്ങി.
മുട്ടിടിച്ച് നേതാക്കള്‍
അധ്യക്ഷന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, വിവി രാജേഷ് എന്നിവരടക്കമുളള ബിജെപി നേതാക്കള്‍ക്കെതിരേയും പോലീസ് കേസ് എടുത്തു.അധ്യക്ഷന് എതിരെ പോലും കേസെടുത്തിട്ടും നേതൃത്വത്തിന് പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നിരിക്കെ മറ്റ് നേതാക്കള്‍ സമരത്തിന് ഇറങ്ങിയാല്‍ എന്താകും സ്ഥിതിയെന്ന ഭയം പലരും മുന്നോട്ട് വെച്ചു..
നിഷ്ക്രിയമായ നേതൃത്വം
പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നേതാക്കള്‍ക്ക് ധൈര്യമില്ലാതായി.നിഷ്ക്രിയമായ നേതൃത്വത്തെ വിശ്വസിച്ച് എങ്ങനെ സമരത്തിനിറങ്ങുമെന്നായിരുന്നു പ്രവര്‍ത്തകരുടെ ചോദ്യം.ഇതോടെ മണ്ഡല മകര വിളക്ക് പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയ പ്രവര്‍ത്തകര്‍ എല്ലാം തന്നെ മലയിറങ്ങി തുടങ്ങി.
പിന്നോട്ടടിച്ച് ആര്‍എസ്എസ്
കഴിഞ്ഞ ആട്ട ചിത്തിര ആട്ട മഹോത്വത്തിന് സന്നിധാനത്തെത്തി സമരം മുന്നോട്ട് നയിച്ച വത്സന് തില്ലങ്കേരി ഉൾപ്പെടെയുള്ള നേതാക്കൾക്ക് സുരേന്ദ്രന്‍റെ ഗതി വരുമോ എന്ന ഭയം ആർഎസ്എസ് നേതൃത്വത്തേയും സമരത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചു. സമരം പാളിതുടങ്ങിയെന്ന് ബോധ്യമായതോടെ ശബരിമല സമരം നിര്‍ത്തിവെയ്ക്കുകയാണെന്ന സൂചന നല്‍കി രംഗത്തെത്തിയിരിക്കുകയാണ് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.
പ്രതീകാത്മക സമരം
ഭക്തരെ വിഷമിപ്പിക്കാനാവില്ലെന്നതാണത്രേ പാര്‍ട്ടിയുടെ പുതിയ നിലപാട്. അതോടെ ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ഇനി പ്രതീകാത്മക സമരം മാത്രമാണ് നടത്തുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ല.
പിന്തുണ മാത്രം
പ്രതീകാത്മക സമരം ഒരാഴ്ചയില്‍ ഒരിക്കലോ മറ്റോ നടത്തിയാല്‍ മതിയെന്ന് തിരുമാനിച്ചിരിക്കുകയാണ് നേതൃത്വം എന്നും പിള്ള പറഞ്ഞു. ശബരിമലയില്‍ കര്‍മസമിതിയാണ് സമരം നടത്തുന്നത്. ആ സമരപരിപാടിയ്ക്ക് കലവറയില്ലാത്ത പിന്തുണയാണ് ബിജെപി നല്‍കുന്നത്. തങ്ങളുടെ നിലപാട് അത് തന്നെയാണ്. ശബരിമല പൂങ്കാവനത്തിനകത്ത് ഒരു സമരവും ബിജപി നടത്തിയിട്ടില്ല. എല്ലാം പുറത്താണ് നടത്തിയതെന്നും പിള്ള ആവര്‍ത്തിച്ചു.
വ്യാപിപ്പിക്കും
അതേസമയം യുവതീ പ്രവേശനത്തിന് എതിരാണോ സമരമെന്ന് വ്യക്തമാക്കാന്‍ പിള്ള ഇപ്പോഴും തയ്യാറായില്ല. പകരം ബിജെപിയുടെ സമരതലം വ്യാപിപ്പിക്കുന്നതിന്‍റെ തെളിവാണ് പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷവുമായുളള സഹകരണം എന്നും പിള്ള വ്യക്തമാക്കി.
ബിജെപിക്കെതിരെ
അതേസമയം ബിജെപിയുടെ സമരമുറകള്‍ പാളിതുടങ്ങിയതാണ് പിന്നോട്ടടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഇനിയും ബിജെപി സമരത്തിനിറങ്ങിയാല്‍ ജനങ്ങള്‍ തന്നെ ബിജെപിക്കെതിരെ രംഗത്തെത്തുമെന്നും നേതൃത്വം കണക്കാക്കുന്നു. ഇതാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.