അബ്ദുള്ളക്കുട്ടി അല്‍ഭുത കുട്ടി തന്നെ; ലീഗിന് സാധിക്കാത്തത് ബിജെപിക്ക് കഴിഞ്ഞു, അതിവേഗ വളര്‍ച്ച
കൊച്ചി: എസ്എഫ്‌ഐയിലൂടെ വന്ന് സിപിഎമ്മിലും പിന്നീട് കോണ്‍ഗ്രസിസിലും പ്രവര്‍ത്തിച്ചിരുന്ന കാലത്ത് എപി അബ്ദുള്ളിക്കുട്ടി കണ്ണൂര്‍ക്കാര്‍ക്ക് അല്‍ഭുത കുട്ടി ആയിരുന്നു. കൈവച്ച മേഖലയിലെല്ലാം ശോഭിക്കുകയും വിജയിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഭാഗ്യത്തെയാണ് എല്ലാവരും അല്‍ഭുതമെന്ന് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പതിവായി സ്തുതിച്ച അബ്ദുള്ളക്കുട്ടിക്ക് പക്ഷേ, സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോരേണ്ടി വന്നു.
സ്വാഭാവികമായും ആ യാത്ര ബിജെപിയിലെത്തിച്ചു. ദേശീയ ഉപാധ്യക്ഷനാക്കി അദ്ദേഹത്തെ ബിജെപി പരിഗണിക്കുകയും ചെയ്തു. ഇതില്‍ വൈമനസ്യമുള്ള ഒട്ടേറെ പേര്‍ ബിജെപിയിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കും ബോധ്യമാകുന്നു അബ്ദുള്ളക്കുട്ടിയുടെ അല്‍ഭുതം...
അകറ്റി നിര്‍ത്തപ്പെട്ടിരുന്നവര്‍
കേരളത്തില്‍ അകറ്റി നിര്‍ത്തപ്പെട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നു ബിജെപി. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്ക് തീരെ സ്വാധീനമുണ്ടായിരുന്നില്ല. ഓരോ ജാതി സംഘടനകളും കേരളത്തില്‍ സംഘടതി ശക്തി ആയതിനാല്‍ ബിജെപിക്ക് വേഗത്തില്‍ സ്വാധീനം ചെലുത്താനും സാധിച്ചില്ല. ഇവിടെയാണ് തന്ത്രങ്ങള്‍ മാറ്റിയത്.
ആകര്‍ഷിക്കാന്‍ പദ്ധതി
ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ പ്രധാന സംഘടിത ശക്തിയാണ്. കേരള രാഷ്ട്രീയ ഗതി നിയന്ത്രിക്കുന്നതില്‍ വലിയ പങ്കാണ് അവര്‍ക്കുള്ളത്. ഇക്കാര്യം മനസിലാക്കിയാണ് ബിജെപി മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ പദ്ധതി ഒരുക്കിയത്. അവിടെയാണ് അബ്ദുള്ളക്കുട്ടിയും ടോം വടക്കനുമുള്‍പ്പെടെയുള്ളവര്‍ക്ക് ബിജെപിയിലേക്ക് വഴി എളുപ്പമായത്.
ടോം വടക്കന്‍ റിപ്പോര്‍ട്ട്
അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കി നിയമിച്ചു ബിജെപി കേന്ദ്ര നേതൃത്വം. മാത്രമല്ല, ലക്ഷദ്വീപിന്റെ ചുമതലയും നല്‍കി. ടോം വടക്കനെ വക്താവാക്കുകയും ചെയ്തു. കേരളത്തില്‍ എങ്ങനെ രാഷ്ട്രീയ മുന്നേറ്റം നടത്താമെന്ന് വിശദീകരിച്ച് ടോം വടക്കന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് പ്രത്യേക പദ്ധതി രേഖ കൈമാറുകയും ചെയ്തു.
ഗുണം ലഭിച്ചു
അബ്ദുള്ളക്കുട്ടിയെ ദേശീയ നേതാവാക്കിയതിന്റെ ഗുണം ലഭിച്ചു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പാര്‍ട്ടിയുമായി അകന്ന് നിന്നിരുന്ന മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒട്ടേറെ പേര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. മാത്രമല്ല, സ്ഥാനാര്‍ഥികളാകാനും തയ്യാറായി. മുസ്ലിം വനിതകള്‍ വരെ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളാണ്.
16 മുസ്ലിം സ്ത്രീകള്‍
ബിജെപി അകറ്റി നിര്‍ത്തേണ്ട പാര്‍ട്ടിയല്ല എന്നാണ് അടുത്തിടെ പാര്‍ട്ടിയില്‍ സജീവമായ മുസ്ലിം സ്ത്രീകള്‍ പറയുന്നത്. വണ്ടൂരിലെ സുല്‍ഫത്തും പൊന്‍മുണ്ടത്തെ ആയിഷ ഹുസൈനുമെല്ലാം ഇവരില്‍ ചിലര്‍ മാത്രം. 16 മുസ്ലിം സ്ത്രീകളാണ് ഇത്തവണ താമര ചിഹ്നത്തില്‍ ബിജെപിക്ക് വേണ്ടി കേരളത്തില്‍ മല്‍സരിക്കുന്നത്.
സമീപ ഭാവിയില്‍ തന്നെ
60ഓളം മുസ്ലിം സ്ഥാനാര്‍ഥികളെ ഇത്തവണ ബിജെപി മല്‍സരിപ്പിക്കുന്നു. ഇതില്‍ 16 വനിതകളും ഉള്‍പ്പെടും. മുസ്ലിം ലീഗിന് വരെ വനിതാ സംവരണ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ കിട്ടാതിരിക്കുമ്പോഴാണ് ബിജെപിയുടെ ഈ മുന്നേറ്റം. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ തന്നെ ബിജെപിക്ക് വന്‍ മുന്നേറ്റം കേരളത്തിലുണ്ടാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
രണ്ടു വനിതകള്‍
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് നിന്ന് നിരവധി പേര്‍ ബിജെപിക്ക് വേണ്ടി മല്‍സര രംഗത്തുണ്ട്. ഇതില്‍ രണ്ടു വനിതകളുടെ സാന്നിധ്യം നേരത്തെ വാര്‍ത്തയായിരുന്നു. സുല്‍ഫത്തും ആയിഷയും. രണ്ടു പേരും താമര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാജ്‌പേയിയുടെയും ഭരണരീതിയില്‍ ആകൃഷ്ടരായിട്ടാണ് ഗോദയിലിറങ്ങിയതെന്ന് ഇരുവരും പറയുന്നു.
മല്‍സരം ഇവിടെ
ടിപി സുല്‍ഫത്തും ആയിഷ ഹുസൈനും ഡിസംബര്‍ 14നാണ് ജനവിധി തേടുന്നത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സുല്‍ഫത്ത് മല്‍സരിക്കുന്നത്. പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നാണ് ആയിഷ മല്‍സരിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയിയുടെയും നരേന്ദ്ര മോദിയുടെയും ആരാധികയാണ് ആയിഷ. ഇവര്‍ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
രണ്ടും വ്യത്യസ്തര്‍
രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയാണ് ആയിഷ. ഭര്‍ത്താവ് ഹുസൈന്‍ വരിക്കോട്ടില്‍ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗമാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് എടരിക്കോട് ഡിവിഷനില്‍ നിന്ന് ഹുസൈന്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്. ആയിഷയില്‍ നിന്ന് വ്യത്യസ്തമാണ് സുല്‍ഫത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം.
മോദിക്ക് സാധിക്കും
മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം മോദിക്ക് മാത്രമേ സാധിക്കൂ എന്നു സുല്‍ഫത്ത് പറയുന്നു. ശക്തനായ നേതാവാണ് മോദി എന്നും അവര്‍ അഭിപ്രായപ്പെടുന്നു. വളരെ ചെറുപ്പത്തില്‍ വിവാഹം നടന്നതിനാല്‍ സര്‍ക്കാര്‍ ജോലി എന്ന മോഹം പൊലിയുകയായിരുന്നുവെന്നും സുല്‍ഫത്ത് പറയുന്നു.
പഞ്ചായത്ത് തിരഞ്ഞെടുത്തു
വിവാഹ പ്രയാം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നത് സ്ത്രീകള്‍ക്ക് നേട്ടമാകുമെന്ന് സുല്‍ഫത്ത് പറയുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാനായിരുന്നു സുല്‍ഫത്തിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ സ്വന്തം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിലെ ഇരുമുന്നണികളുടെയം ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബിജെപി വരണമെന്നാണ് സുല്‍ഫത്ത് പറയുന്നത്.
മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍
തമിഴ്‌നാട്ടില്‍ ലക്ഷ്യം കാണാതെ അമിത് ഷാ; 5 വര്‍ഷത്തിനകം മാറ്റം, സഖ്യം ഞാന്‍ നോക്കാമെന്ന് ഉറപ്പ്