ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു; കാരണം സിപിഎമ്മോ കോണ്‍ഗ്രസോ... രണ്ടു രാജിക്ക് ശേഷം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണ് ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ. തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ ഇടതു-വലതുപക്ഷങ്ങള്‍ ഇവിടെ വെല്ലുവിളി നേരിട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചു എന്നാണ് പുതിയ വാര്‍ത്ത. ബിജെപിയെ നേരിടുന്നത് ഞങ്ങളാണ് എന്ന് അവകാശപ്പെടുന്നവരാണ് കോണ്‍ഗ്രസും സിപിഎമ്മും. ഇവരുടെ രാഷ്ട്രീയ നിലപാടുകളാണ് തൃപ്പെരുന്തുറയില്‍ ബിജെപിക്ക് നേട്ടമായത്. ബിജെപിയുടെ ബിന്ദു പ്രദീപ് ആണ് പുതിയ പ്രസിഡന്റായി ചുമതലയേറ്റത്...
വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

സിപിഎം നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു
കേരളത്തിന് പുറത്ത് ബിജെപിയെയും മറ്റും നേരിടുന്നതിന് ഒറ്റക്കെട്ടാണ് കോണ്‍ഗ്രസും സിപിഎമ്മും. എന്നാല്‍ കേരളത്തില്‍ ഈ രണ്ട് കക്ഷികളും രണ്ടറ്റത്താണ്. കോണ്‍ഗ്രസിന്റെ പിന്തുണയില്‍ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ രണ്ടു തവണ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പക്ഷേ, സിപിഎം നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു.

ഈ എണ്ണമാണ് പ്രതിസന്ധി
തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ ഒരു പാര്‍ട്ടിക്കും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ സാധിച്ചിരുന്നില്ല. 18 അംഗ ഭരണസമിതിയാണുള്ളത്. യുഡിഎഫിനും ബിജെപിക്കും ആറ് സീറ്റുകള്‍ വീതമുണ്ട്. എല്‍ഡിഎഫിന് അഞ്ച് സീറ്റുകളാണുള്ളത്. ബാക്കി ഒന്നില്‍ സ്വതന്ത്രനാണ് ജയിച്ചത്.

എന്തുകൊണ്ട് കോണ്‍ഗ്രസ് അംഗം ശ്രമിച്ചില്ല
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വനിതാ സംവരണമാണ്. കോണ്‍ഗ്രസിന് സംവരണ സീറ്റിലേക്ക് നിര്‍ത്താന്‍ ആളില്ല. എന്നാല്‍ എല്‍ഡിഎഫിനും ബിജെപിക്കും പ്രതിനിധികളുണ്ട്. തുടര്‍ന്നാണ് സിപിഎം അംഗത്തെ പ്രസിഡന്റ് പദവിയിലേക്ക് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ആ ഭരണം വേണ്ട
ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് പദത്തിലേക്ക് മൂന്നാം തവണയാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. നേരത്തെ രണ്ടു തവണ സിപിഎം അംഗത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയും സിപിഎം അംഗം വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റാകുകയും ചെയ്തു. കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം വേണ്ട എന്ന് സിപിഎം തീരുമാനിച്ചതോടെയാണ് വിജയമ്മ രാജിവച്ചത്.

ബിജെപി അധികാരത്തിലെത്തരുത്
ബിജെപി അധികാരത്തിലെത്തരുത് എന്ന് കരുതിയാണ് കോണ്‍ഗ്രസ് രണ്ടു തവണ സിപിഎമ്മിനെ പിന്തുണച്ചത്. എന്നാല്‍ രണ്ട് തവണയും സിപിഎം രാജിവച്ചു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല. ഇതോടെ ബിജെപിക്ക് ജയം എളുപ്പമായി. ബിജെപിയുടെ ബിന്ദു പ്രദീപ് പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തു.

അവിണിശേരിയില്‍ സംഭവിച്ചത്
തൃശൂരിലെ അവിണിശേരി പഞ്ചായത്തിലും സിപിഎമ്മിന്റെ ഇതേ നിലപാട് കാരണം ഭരണം ബിജെപിക്ക് ലഭിച്ചിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ലഭിച്ച ഇടതുപക്ഷം, യുഡിഎഫ് പിന്തുണ ലഭിച്ചു എന്ന കാരണത്താല്‍ രാജിവെക്കുകയായിരുന്നു. രണ്ടു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ഹൈക്കോടതി ഇടപെടലുണ്ടായി. രണ്ടാംസ്ഥാനത്തെത്തിയ തങ്ങള്‍ക്ക് ഭരിക്കാന്‍ അനുമതി വേണമെന്ന ബിജെപിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ഇടതുപക്ഷത്തിന് 5 സീറ്റ്
14 അംഗ ഭരണസമിതിയാണ് അവിണിശേരി പഞ്ചായത്തിലേത്. ആറ് സീറ്റ് എന്‍ഡിഎക്കുണ്ട്. അഞ്ച് സീറ്റാണ് ഇടതുപക്ഷത്തിന്. മൂന്ന് സീറ്റുകള്‍ യുഡിഎഫിനും. രണ്ട് തവണയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് അംഗങ്ങള്‍ ഇടതുപക്ഷത്തെ പിന്തുണച്ചു. ഡിസംബര്‍ 30നും ഫെബ്രുവരി 17നും നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ ഇടതു പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രാജിവയ്ക്കുകയായിരുന്നു.

ഹൈക്കോടതി തീരുമാനം
ഇടതുപക്ഷ പ്രതിനിധികളായ എആര്‍ രാജു, ഇന്ദിര ജയകുമാര്‍ എന്നിവരാണ് നേരത്തെ അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജിവെക്കുകയായിരുന്നു. എന്‍ഡിഎയുടെ ഹരി സി നരേന്ദ്രന്‍, ഗീതാ സുകുമാരന്‍ എന്നിവരാണ് വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇവര്‍ക്ക് പദവി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.
പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications