കോന്നിയിലെ ഇടത് കോട്ടകൾ തകർത്ത് കെ സുരേന്ദ്രൻ! പിണറായി പ്രചാരണം നടത്തിയ പഞ്ചായത്തിലും ബിജെപി!
@@
കോന്നി: 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെു ജനീഷ് കുമാറിലൂടെ കോന്നി എല്‍ഡിഎഫ് തിരിച്ച് പിടിച്ചത്. വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടിയേറ്റു. എന്നാല്‍ 2016ലേതിനേക്കള്‍ വലിയ തോതില്‍ വോട്ടുയര്‍ത്താനായി എന്നത് ബിജെപിക്ക് ആശ്വാസമാണ്.
അതുകൊണ്ട് തന്നെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോന്നിയില്‍ കരുക്കള്‍ നീക്കാനാണ് കെ സുരേന്ദ്രന്റെയും ബിജെപിയുടേയും നീക്കം. മൂന്നാം സ്ഥാനത്ത് ആയെങ്കിലും കോന്നിയിലെ ചില ഇടത് കോട്ടകളില്‍ കെ സുരേന്ദ്രന് വിള്ളല്‍ വീഴ്ത്താനായിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോന്നിയിൽ ജനീഷ്
9953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ കോന്നിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ജനീഷ് കുമാറിന് 54,099 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജിന് 44146 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 39,786 വോട്ടുകളും ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്ന് സ്വന്തമാക്കാനായി.
കോട്ടകളിൽ വിളളൽ
തോറ്റെങ്കിലും ചില കണക്കുകള്‍ കോന്നിയില്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. അതിലൊന്ന് കോന്നിയിലെ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ചില കോട്ടകളിലെങ്കിലും കെ സുരേന്ദ്രന് വിളളലുണ്ടാക്കാനായി എന്നതാണ്. മണ്ഡലത്തിലെ 41 ബൂത്തുകളിലാണ് കെ സുരേന്ദ്രന് ഒന്നാമത് എത്തിയിരിക്കുന്നത്. 54 ബൂത്തുകളില്‍ സുരേന്ദ്രന് രണ്ടാമതും എത്തി.
മൂന്ന് പഞ്ചായത്തുകളിൽ ഒന്നാമത്
കോന്നിയിലെ മൂന്ന് പഞ്ചായത്തുകളിലും ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാമത് എത്തി. കലഞ്ഞൂര്‍, ഏനാദിമംഗലം, മലയാലപ്പുഴ എന്നീ പഞ്ചായത്തുകളാണ് സുരേന്ദ്രനെ മുന്നിലെത്തിച്ചത്. ഈ മൂന്ന് പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫ് ആണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏനാദിമംഗലത്ത് എല്‍ഡിഎഫിന് 540 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു.
പിണറായി വന്ന പഞ്ചായത്ത്
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏനാദിമംഗലത്ത് എല്‍ഡിഎഫിന് 828 വോട്ടുകളുടെ ലീഡും ഉണ്ടായിരുന്നു.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ ഉദയഭാനുവിന്റെ പഞ്ചായത്താണ് എന്ന പ്രത്യേകതയും ഏനാദിമംഗലത്തിനുണ്ട്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ഇടതുപക്ഷത്തെ പ്രമുഖര്‍ എത്തി പൊതുസമ്മേളനം അടക്കം നടത്തിയ പഞ്ചായത്ത് കൂടിയാണ് ബിജെപിയെ മുന്നില്‍ എത്തിച്ച ഏനാദി മംഗലം.
കോൺഗ്രസിനും പണികിട്ടി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വള്ളിക്കോട്, കലഞ്ഞൂര്‍, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളില്‍ ബിജെപി ഒന്നാമതും തണ്ണിത്തോട് പഞ്ചായത്തില്‍ രണ്ടാമതും എത്തിയിരുന്നു. സീതത്തോട്, ചിറ്റൂര്‍ പോലുളള ഇടത് കോട്ടകളെ തൊടാന്‍ ബിജെപിക്കായില്ല എന്നതിലാണ് സിപിഎമ്മിന് ആശ്വാസം. സിപിഎം കോട്ടകളില്‍ മാത്രമല്ല കോണ്‍ഗ്രസ് കോട്ടകളിലും കെ സുരേന്ദ്രനിലൂടെ ബിജെപി ഇക്കുറി വലിയ വിളളല്‍ വീഴ്ത്തിയിട്ടുണ്ട്.
ബിജെപി ഒന്നാമതോ രണ്ടാമതോ
കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ പ്രമാടം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അടൂര്‍ പ്രകാശ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച റോബിന് പീറ്ററിന്റെ പഞ്ചായത്താണ് പ്രമാടം. പ്രമാടം പഞ്ചായത്തിലെ 8 ബൂത്തുകളില്‍ ഒന്നാമത് എത്തിയത് കെ സുരേന്ദ്രനാണ്. മാത്രമല്ല യുഡിഎഫ് സ്വാധീന മേഖലകളിലെ പല ബൂത്തുകളിലും ഒന്നാമതോ രണ്ടാമതോ എത്തിയത് ബിജെപിയാണ്.
കോന്നിയെ വിടാതെ സുരേന്ദ്രൻ
2016ല്‍ കോന്നിയില്‍ ബിജെപി നേടിയത് 16,713 വോട്ടുകള്‍ ആയിരുന്നു. ഇക്കുറി 23,000ലധികം വോട്ടിന്റെ വര്‍ധനവാണ് കോന്നിയില്‍ ബിജെപിക്കുണ്ടായിരിക്കുന്നത്. ആഞ്ഞ് പിടിച്ചാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി തങ്ങളുടെ കയ്യിലിരിക്കും എന്നാണ് ബിജെപി കണക്ക് കൂട്ടല്‍. ഇത് മുന്നില്‍ കണ്ട് കോന്നിയില്‍ വീടെടുത്ത് താമസിച്ച് പ്രവര്‍ത്തിക്കാനാണ് സുരേന്ദ്രന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
മീശ വടിച്ചും താടി വെച്ചും വേഷം മാറി ജോളിക്ക് പിറകെ, രഹസ്യ നീക്കം, പോലീസിന് ഗുഡ് സര്‍വീസ് എന്‍ട്രി!