സിപിഎം-ബിജെപി ഏറ്റുമുട്ടലുകൾ തുടരുന്നു;കോഴിക്കോടും മൂവാറ്റുപുഴയിലും ബിജെപി ഹർത്താൽ...
ബിഎംഎസിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തത്തിൽ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
കോഴിക്കോട്/കൊച്ചി: ദില്ലിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് സിപിഎം-ബിജെപി ഏറ്റുമുട്ടലുകളും പാർട്ടി ഓഫീസ് തകർക്കലുകളും തുടരുന്നു.
കോഴിക്കോട് ബിഎംഎസിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തത്തിൽ പ്രതിഷേധിച്ച് ബിജെപി ജൂൺ 10 ശനിയാഴ്ച ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കോഴിക്കോട് ജില്ലയിൽ ഹർത്താൽ. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് സിപിഎമ്മും ഹർത്താൽ ആചരിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ തലനാരിഴയ്ക്കാണ് ബോംബേറിൽ നിന്നും രക്ഷപ്പെട്ടത്.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസവും വ്യാപകമായ അക്രമണങ്ങളുണ്ടായി. ബിജെപി ചെറുവണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ്, വടകര എടോടിയിലെ മണ്ഡലം കമ്മിറ്റി ഓഫീസ്, മണക്കടവിലെ ബിജെപി ഓഫീസ് എന്നിവ അക്രമികൾ തകർത്തു. എടോടിയിലെ സിപിഎം ഓഫീസിനു നേരെയും ആക്രമണമുണ്ടായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവന്റെ വടകരയിലെ വീടിന് നേരെയും കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായി.
കൊടിമരവും ഫ്ലക്സും തകർത്തെത്ത് ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് മൂവാറ്റുപുഴയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂൺ 10 ശനിയാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.