കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി! പിണറായി വിജയന് കേന്ദ്രം അന്ത്യശാസനം നൽകിയെന്ന് ഗോപാലകൃഷ്ണൻ
കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരം ബിജെപി ഹൈജാക്ക് ചെയ്തുവെന്ന ആരോപണം സമരക്കാരില്‍ നിന്ന് തന്നെയാണ് ആദ്യം ഉയര്‍ന്ന് വന്നത്. കേരളത്തില്‍ അധികാരം പിടിക്കുന്നതിന് വേണ്ടി ജനകീയസമരങ്ങളെ ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ് കീഴാറ്റൂരില്‍ ബിജെപി പ്രയോഗിക്കുന്നത്.
കര്‍ഷക വിരുദ്ധ സര്‍ക്കാരെന്ന ആക്ഷേപം നേരിടുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ വെള്ളപൂശിക്കൊണ്ടാണ് കീഴാറ്റൂരില്‍ ബിജെപി പ്രകൃതിസ്‌നേഹവും കര്‍ഷക സ്‌നേഹവും വിളമ്പുന്നത്. കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ ബിജെപി പൂര്‍ണമായും ഏറ്റെടുത്തു കഴിഞ്ഞു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി
കീഴാറ്റൂര്‍ സമരത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നത് വയല്‍ക്കിളികള്‍ സംഘടിപ്പിച്ച ജനകീയ മാര്‍ച്ചിനെ തുടര്‍ന്നാണ്. ബിജെപി എംപി സുരേഷ് ഗോപി, ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മാത്രമല്ല അന്ന് മോദി സര്‍ക്കാരിന് അനുകൂലമായ പ്രസംഗം നടത്താനും സുരേഷ് ഗോപിക്ക് അവസരം കിട്ടി. കീഴാറ്റൂര്‍ സമരസമിതി നേതാക്കളിലൊരാളായ കെ സഹദേവന്‍ ഇതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തു. ' കീഴാറ്റൂര്‍ സമരവേദിയില്‍ മോദി മാഹാത്മ്യം വിളമ്പാനുള്ള അവസരമൊരുക്കി കൊടുത്തവര്‍ കേരളത്തിലെ ജനകീയ സമരപ്രവര്‍ത്തകരെ അപമാനിക്കുകയാണ് ചെയ്തത്.

സമരം ഏറ്റെടുക്കുന്നു
എന്തായാലും ഈ കളിയില്‍ നമ്പ്രാടത്ത് ജാനകിയമ്മയോ സുരേഷ് കീഴാറ്റൂരോ ഇല്ലെന്ന് ഉറപ്പ്. കളിച്ചവര്‍ മറുപടി പറയേണ്ടി വരും' എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ ഇത്തരമൊരു സമരത്തില്‍ ബിജെപിയുടേത് ഉള്‍പ്പെടെ ആരുടെ സഹായവും സ്വീകരിക്കും എന്നാണ് സമരക്കാരില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. വയല്‍ക്കിളി സമരം പൂര്‍ണമായും ബിജെപി ഏറ്റെടുക്കുകയാണ് എന്ന് ബിജെപി തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുന്നത് കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും വയല്‍ക്കിളികള്‍ക്കുമൊപ്പമാണ്. ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കും.

ജനങ്ങളുടെ ജീവിതപ്രശ്‌നം
കീഴാറ്റൂര്‍ രാഷ്ട്രീയ സമരമല്ല, ജനങ്ങളുടെ ജീവിതപ്രശ്‌നമാണ് എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം കീഴാറ്റൂര്‍ വിഷയം കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയ പ്രശ്‌നമായിട്ടാണ്. ബൈപ്പാസിന് വേണ്ടിയുള്ള അലൈന്‍മെന്റ് കേന്ദ്രമാണ് തീരുമാനിക്കുന്നത് എന്ന് സിപിഎം തെറ്റിദ്ധാരണ പരത്തുകയാണ്. ഭരിക്കുമ്പോള്‍ സിപിഎം വേട്ടക്കാരനാകുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇരകള്‍ക്ക് വേണ്ടി വാദിക്കുന്നു. കീഴാറ്റൂരില്‍ സിപിഎമ്മിന്റെ ഈ പൊയ്മുഖമാണ് അഴിഞ്ഞ് വീണതെന്നും മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്ക് വേണ്ടി ലോങ്മാര്‍ച്ച് നടത്തിയവരെ ഇവിടെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് അന്ത്യശാസന
കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മ്മാണത്തിന് നാല് ലക്ഷത്തോളം കളിമണ്ണ് നീക്കം ചെയ്യുകയും 8 ലക്ഷം ടണ്‍ മണ്ണ് ഇറക്കുകയും വേണം. ഇത് വഴി കോടികള്‍ തട്ടാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. കീഴാറ്റൂര്‍ ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് കൂട്ടുകൃഷി നടത്തുകയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ കീഴാറ്റൂര്‍ വിഷയം സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് സത്യമല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കീഴാറ്റൂര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തുവെന്നും വയല്‍ക്കിളി പ്രശ്‌നം പരിഹരിക്കാതെ ഇനി ഇങ്ങോട്ട് വരേണ്ടെന്ന് പിണറായി വിജയനോട് ഗഡ്കരി പറഞ്ഞുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications