കേരളത്തില്‍ ബിജെപിയുടെ ആണിക്കല്ലിളകി...കള്ളനോട്ട് മുതല്‍ ഭവനഭേദനം വരെ; കുമ്മനത്തിന്റെ കത്തും കുത്തും
തിരുവനന്തപുരം: പാര്‍ട്ടി രൂപീകരിച്ച് ഒരുകാലത്തും നേരിടാത്തത്ര പ്രതിസന്ധിയിലാണ് ഇപ്പോള്‍ കേരളത്തിലെ ബിജെപി. കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും അധികാരം പിടിച്ച് ശക്തി തെളിയിച്ചെങ്കിലും അതിന്റെ മുഴുവന്‍ മാറ്റും കളഞ്ഞുകുളിക്കുകയാണ് കേരളത്തിലെ പാര്‍ട്ടി.
ഒരു അധികാരവും ഇല്ലാത്ത ഒരു സംസ്ഥാനത്താണ് ബിജെപി ഇത്രയേറെ ആരോപണങ്ങള്‍ക്ക് വിധേയമായിരിക്കുന്നത് എന്ന് കൂടി ഓര്‍ക്കണം. ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയിലേക്ക് ഒരു അംഗത്തെ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ലോക്‌സഭ തിരഞ്ഞെടിപ്പില്‍ പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയതും ഒന്നും ഇനി കുറച്ച് കാലത്തേക്ക് ബിജെപിയ്ക്ക് ഗുണം ചെയ്യില്ല.
മറ്റ് പാര്‍ട്ടിക്കാരെ ആക്ഷേപിക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങളെല്ലാം ഇപ്പോള്‍ അവരെ തിരിഞ്ഞുകൊത്തുകയാണ്. അതില്‍ രാജ്യദ്രോഹക്കുറ്റം വരെയുണ്ട്.
കള്ളനോട്ട്... രാജ്യദ്രോഹം
കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് അടിച്ച കേസില്‍ രണ്ട് ബിജെപി നേതാക്കളാണ് അറസ്റ്റിലായത്. ഒരാള്‍ യുവമോര്‍ച്ച മേഖല പ്രസിഡന്റും മറ്റൊരാള്‍ ഒബിസി മോര്‍ച്ച നേതാവും ആയിരുന്നു. ഇവരെ തള്ളി പാര്‍ട്ടി രംഗത്ത് വന്നെങ്കിലും അത് ആത്യന്തികമായി ഒരു ഗുണവും ചെയ്തില്ല എന്നതായിരുന്നു സത്യം.
മെഡിക്കല്‍ കോളേജ് കോഴ
ബിജെപിയെ അടിമുടി നാറ്റിച്ച സംഭവം ആയിരുന്നു മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ കോഴ വാങ്ങിയ സംഭവം. പാര്‍ട്ടി തന്നെ വച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത് പാര്‍ട്ടിക്കാരുടെ ഞെട്ടിക്കുന്ന കഥകളായിരുന്നു.
രാജ്യദ്രോഹം
രാജ്യസ്‌നേഹത്തെ കുറിച്ച് എപ്പോഴും വാചാലമാകുന്ന പാര്‍ട്ടിയിലെ പ്രമുഖര്‍ രാജ്യദ്രോഹ കുറ്റം ചെയ്താല്‍ എങ്ങനെയിരിക്കും. കള്ളനോട്ട് കേസ് മാത്രമല്ല, മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ഹവാല ഇടപാടും ഉണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്.
സെക്രട്ടറി പോലും സംശയത്തിന്റെ നിഴലില്‍
മെഡിക്കല്‍ കോളേജ് അഴിമതി സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ പേരും പരാമര്‍ശിക്കപ്പെട്ടു. ഇതുണ്ടാക്കിയ നാണക്കേട് ചെറുതൊന്നും അല്ല.
ചോര്‍ത്തിയതും ഒറ്റിയതും
പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് പോലും പ്രമുഖ നേതാക്കളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്കെതിരെ അച്ചടക്ക നടപടി പോലും ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തിരഞ്ഞെടുപ്പ് ഫണ്ടും വെട്ടിച്ചു?
നിയമസഭ തിരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ടും കേരളത്തിലെ ബിജെപി നേതാക്കള്‍ വെട്ടിച്ചു എന്നാണ് പിന്നീട് പുറത്ത് വന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഇതും കോടികള്‍ വരും എന്നാണ് പറയുന്നത്. പക്ഷേ പാര്‍ട്ടി ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിച്ചിട്ട് പോലും ഇല്ല.
ബാങ്ക് ജോലിയുടെ പേരിലും
ഇതിനിടെ മലപ്പുറത്ത് നിന്ന് മറ്റൊരു വാര്‍ത്ത കൂടി വന്നു. ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഒരാളില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു അത്.
സൈന്യത്തിന്റെ പേര് പറഞ്ഞും
സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിന്റെ പേരിലും പിടിയിലായത് ബിജെപി നേതാക്കളാണ്. ഇവിടെ പറ്റിക്കപ്പെട്ടത് സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകനാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അങ്ങനെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെ നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതിയും നല്‍കി.
ഒടുവില്‍ ഭവന ഭേദനവും തട്ടിക്കൊണ്ടുപോകലും
ഏറ്റവും ഒടുവില്‍ ഉണ്ടായത് ഒരു ഭവന ഭേദവും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും ആണ്. വ്യവസായിയായ റബീയുള്ളയെ ആയിരുന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പിടിയിലാത് ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം കുരിക്കള്‍.
കുമ്മനത്തിന്റെ കത്ത്
ഇതിനൊക്കെ ശേഷമാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രവര്‍ത്തകര്‍ക്കായി തുറന്ന കത്ത് എഴുതിയത്. എല്ലാം ഗൂഢാലോചനയാണ് എന്നാണ് കുമ്മനം പറയുന്നത്. ഇത്തിള്‍ കണ്ണികളെ പുറത്തെറിയും എന്നും പറയുന്നുണ്ട്. ഈ കത്ത് ശരിക്കും പാര്‍ട്ടിക്കുള്ള ഒരു കുത്താണ് എന്നും പറയാവുന്നതാണ്.
ആ കൊലപാതകവും ഹര്‍ത്താലും
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു ബിജെപി. എന്നാല്‍ പിന്നീടാണ് ആ സത്യം പുറത്ത് വന്നത്, ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ബിജെപിക്കാര്‍ തന്നെ ആയിരുന്നു. അന്ന് നടത്തിയ ഹര്‍ത്താലിനും പിന്നീട് ന്യായീകരണങ്ങള്‍ ഒന്നും കണ്ടില്ല.
നാണക്കേടിന്റെ പടുകുഴിയില്‍
അധികാരം ലവലേശം ഇല്ലാതിരുന്നിട്ടും ഇത്രയും അധികം ആക്ഷേപങ്ങള്‍ കേട്ട ഒരുപാര്‍ട്ടി വേറെ ഉണ്ടാകില്ല എന്ന് തന്നെ പറയേണ്ടിവരും. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നിര്‍ണായക ശക്തിയായി മാറാം എന്നബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ഈ ആരോപണങ്ങളെല്ലാം തന്നെ.