അബ്ദുള്ളക്കുട്ടിയിലൂടെ മുസ്ലിം വോട്ടുകള്‍ സ്വന്തമാക്കാം; ബിജെപിയുടെ ലക്ഷ്യം കേരളം മുതല്‍ ബിഹാര്‍ വരെ
തിരുവനന്തപുരം: വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള പല മുതിര്‍ന്ന നേതാക്കളെയും തഴഞ്ഞ് ഒരു വര്‍ഷം മുന്‍പ് മാത്രം കോണ്‍ഗ്രസില്‍ നിന്നും എത്തിയ എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റും ടോം വടക്കനെ വക്താവുമാക്കിയതില്‍ ബിജെപി കേരള ഘടത്തിനിടയില് വലിയ എതിര്‍പ്പാണ് ഉയരുന്നത്. കേന്ദ്ര തീരുമാനത്തില്‍ സംഘപരിവാരിനും അതൃപ്തിയുണ്ട്.
മിസറോം ഗവര്‍ണ്ണര്‍ സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തിയ കുമ്മനത്തിന് അര്‍ഹമായ പദവി നല്‍കണമെന്ന താല്പര്യം ആര്‍എസ്എസിന് ഉണ്ടായിരുന്നെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. അതേസമയം, അബ്ദുള്ളക്കുട്ടിയിലൂടെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രമം.
കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്ക്കല് എത്തിയിട്ടും കേരളത്തിലെ ഗ്രൂപ്പ് പോരുകള്‍ക്ക് ശമനമില്ലാത്തതില് കേന്ദ്ര നേതൃത്വത്തിന് വലിയ അതൃപ്തിയാണ് ഉള്ളത്. സ്വര്‍ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ സമരങ്ങളിലെ കൃഷ്ണദാസ് പക്ഷത്തിന്റെ തണുത്ത സമീപനം നേരത്തെ വാര്‍ത്തയായിരുന്നു.
ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം
ശോഭാ സുരേന്ദ്രനാവട്ടെ മാസങ്ങളായി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമല്ല. കെ സുരേന്ദ്രന് അധ്യക്ഷനായതിന് പിന്നലെ നടന്ന പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടതിലുള്ള അതൃപ്തിയാണ് ശോഭയുടെ നിസ്സഹകരണത്തിന് പിന്നിലെന്നാണ് സൂചന.
മുസ്ലിം വിഭാഗത്തില്‍ നിന്നും
ഈ ഘടകങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ആരെ നിയമിച്ചാലും അത് വീണ്ടും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇടയാക്കും. എന്നാല്‍ അബ്ദുള്ളക്കുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ പ്രശ്നം ഇല്ല. മാത്രവുമല്ല, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള അബ്ദുള്ള കുട്ടിയുടെ നിയമനം ദേശീയ നേതൃത്വത്തില്‍ തന്നെ ചര്‍ച്ചയാവും.
പ്രചരണം നയിക്കാന്‍ ബിഹാറിലേക്കും
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ ന്യൂനപക്ഷ കേന്ദ്രങ്ങളിലെ പ്രചാരണങ്ങള്‍ക്കും അബ്ദുള്ളക്കുട്ടി നിയമിക്കപ്പെട്ടേക്കും. അബ്ദുള്ളക്കുട്ടിയിലൂടെ കേരളത്തിലും ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.
മതനന്യൂനപക്ഷങ്ങളുടെ ഏകോപനം
ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം മതനന്യൂനപക്ഷങ്ങളുടെ ഏകോപനവും സാധ്യമായാല്‍ മാത്രമേ കേരളത്തില്‍ പാര്‍ട്ടിക്ക് ഭരണം പിടിക്കാന്‍ സാധിക്കുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും കേരളം കോണ്‍ഗ്രസിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വരവ്
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ മുസ്ലിംന്യൂനപക്ഷ േവാട്ട് ഒന്നടങ്കം യുഡിഎഫിലേക്ക് പോയതാണ് അവരുടെ ചരിത്രപരമായ വിജയത്തിന് കാരണമെന്ന് ബിജെപി തിരിച്ചറിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തിനും നിര്‍ണ്ണായകമായത് മുസ്ലിം വോട്ടുകളുടെ ഷിഫ്റ്റായിരുന്നു.
വലിയ വിഹിതം യുഡിഎഫിന്
രാജ്യത്ത് തന്നെ മുസ്ലിം വോട്ടുകള്‍ ശക്തികേന്ദ്രമായ സംസ്ഥാനമാണ് കേരളം. 2011 ലെ സെന്‍സസ് പ്രകാരം 26.6 ശതമാനമാണ് കേരളത്തിലെ മുസ്ലിം ജനസംഖ്യ. 140 മണ്ഡലങ്ങളിലും നിർണായകസ്ഥാനം ഈ വോട്ട് ബാങ്കിനുണ്ട്. മുസ്ലിംലീഗിലൂടെയും മറ്റും ഈ വോട്ടുബാങ്കില്‍ വലിയൊരു വിഹിതം എക്കാലത്തും യുഡിഎഫ് സ്വന്തമാക്കുന്നു.
കൃസ്ത്യന്‍ ന്യൂനപക്ഷം
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ അടുത്ത കാലത്ത് ഇടതുപക്ഷത്തിനും സാധിച്ചിട്ടുണ്ട്. ബിജെപിക്ക് മാത്രമാണ് ഈ വോട്ടുബാങ്കില്‍ നിന്നും വിഹിതം ലഭിക്കാത്തത്. കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് കുറേ നേതാക്കളെ അടുത്തിടെ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. പല സഭാ മേലധ്യക്ഷന്മാര്ക്കും ബിജെപി അനഭിമതരല്ല
മുസ്ലിംവിരുദ്ധപാർട്ടി എന്ന പേരുദോഷം
ഈ സാഹചര്യത്തില്‍ മുസ്ലിംവിരുദ്ധപാർട്ടി എന്ന പേരുദോഷം മാറ്റിയെടുക്കാനാണ് അബ്ദുള്ളക്കുട്ടിയിലൂടെ ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. സംസ്ഥാന ഘടകത്തിന്റെ ആവശ്യം അല്ലാതിരുന്നിട്ടും അബ്ദുള്ളക്കുട്ടിയെ ദേശീയ തലത്തിലേക്ക് പരിഗണിച്ചതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.
വളരെ എളുപ്പത്തില്‍
സംസ്ഥാനത്തെ ബിജെപിയിലെ മുസ്ലിം സാന്നിധ്യം പേരിന് മാത്രമാണ്. അവരില്‍ നിന്നുള്ളവര്ക്കാവട്ടെ ഇതുവരെ ഒരു ഉന്നതസ്ഥാനവും നല്കിയിരുന്നുമില്ല. എന്നാല്‍ അബ്ദുള്ളക്കുട്ടിക്ക് വളരെ എളുപ്പത്തിലായിരുന്നു സ്ഥാനമാനങ്ങല്‍ നേടാന്‍ കഴിഞ്ഞത്. ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമമാണ് തന്നെ നിയമിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് അബ്ദുള്ളക്കുട്ടി തന്നെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍
കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം