വീണ്ടും അവഗണിച്ചു; കടുത്ത അമര്‍ഷവുമായി കൃഷ്ണദാസ് പക്ഷം; ദില്ലിയില്‍ കളിക്കുന്നത് മുരളീധരന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തിയിട്ടും കേരള ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമായി തുടരുകയാണ്. ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന വിമത നീക്കങ്ങള്‍ ഇതുവരെ പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിനെതിരെ പരാതി നല്‍കി കാത്തിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ഇതിനിടെയാണ് കൃഷ്ണദാസ് പക്ഷവും തങ്ങളുടെ അതൃപ്തി ശക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ ചുമതല
കഴിഞ്ഞ ദിവസം വിവിധ നേതാക്കള്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയപ്പോഴും പികെ കൃഷ്ണദാസ് പക്ഷത്തെ പരിഗണിക്കാന്‍ ദേശീയ നേതൃത്വം തയ്യാറായിരുന്നില്ല. ഇതോടെയാണ് പാര്‍ട്ടിയില്‍ നിരന്തരം അവഗണന നേരിടുന്നതില്‍ അതൃപ്തി ശക്തമാക്കി കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നിരിക്കുന്നത്. എപി അബ്ദുള്ളക്കുട്ടിയേയും വി മുരളീധരനേയുമായിരുന്നു സംസ്ഥാനങ്ങളുടെ ചുമതലയില്‍ കേരളത്തില്‍ നിന്നും ദേശീയ നേതൃത്വം പരിഗണിച്ചത്.
എപി അബ്ദുളളകുട്ടിക്ക്
പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനായ എപി അബ്ദുളളകുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല നല്‍കിയപ്പോഴും കൃഷ്ണദാസിനെ പരിഗണിച്ചില്ല. കേന്ദ്രസഹമന്ത്രി വി മുരളീധരന് ആന്ധ്രയുടെ ചുമതലകൂടി നല്‍കിയത് അസ്വാഭാവിക നീക്കമായാണ് വിലയിരുത്തുന്നത്. നേരത്തെ തന്നെ വി മുരളീധരന് മന്ത്രിസ്ഥാനവും കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായും പരിഗണിച്ചതില്‍ കൃഷ്ണദാസ് പക്ഷത്തിന് അതൃപ്തിയുണ്ടായിരുന്നു.
കൃഷ്ണദാസ് പക്ഷം
ബിജെപിയുടെ ദേശീയ ഭാരവാഹി പുനഃസംഘടനയിലും കൃഷ്ണദാസ് പക്ഷത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം പാര്‍ട്ടിയിലെത്തിയ എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും കൃഷ്ണദാസ് തഴയപ്പെട്ടു. ഇതോടെ എതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതല ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗ്രൂപ്പ് നേതാക്കള്‍.
ചുമതലയില്ല
എന്നാല്‍ തെലങ്കാനയിലെ പ്രഭാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ കൃഷ്ണദാസിനെ പുതുതായി ഒരു സംസ്ഥാനത്തിന്‍റെയും ചുമതല നല്‍കിയില്ല. ഇതോടെ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും കൃഷ്ണദാസിന് സ്ഥാനം ഇല്ലാതായി. നിരന്തരം അവഗണന നേരിടുന്നതില്‍ ദേശീയന നേതൃത്വത്തെ കണ്ട് വീണ്ടും അതൃപ്തി അറിയിക്കാനാണാ കൃഷ്ണദാസ് പക്ഷത്തിന്‍റെ നീക്കം.
വി മുരളീധരൻ
കേന്ദ്ര നേതൃത്വത്തിലുള്ള സ്വാധീനമുപയോഗിച്ച് കേന്ദ്ര മന്ത്രി കൂടിയായ വി മുരളീധരൻ സംസ്ഥാനത്തെ എതിരാളികളായ പികെ കൃഷ്ണദാസ് വിഭാഗത്തെ വെട്ടിനിരത്തുന്നുവെന്ന ആരോപണത്തിന് ശക്തി പകരന്നതാണ് നിലവിലെ സംഭവ വികാസങ്ങള്‍. ഇതിന് മറുപടിയായി പാര്‍ട്ടിവിടും എന്നതടക്കമുള്ള ഭീഷണികളാണ് മറുവിഭാഗം ഉയര്‍ത്തുന്നത്.
സമവായ ശ്രമങ്ങള്‍
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സമവായ ശ്രമങ്ങള്‍ക്ക് കെ സുരേന്ദ്രന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശോഭാ സുരേന്ദ്രനടക്കമുള്ള വിമത വിഭാഗം അയഞ്ഞിട്ടില്ല. വി മുരളീധരന്‍ അടക്കമുള്ളവര്‍ നേരിട്ട് ഇടപെടല്‍ നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രനും പിഎം വേലായുധനും അടക്കമുള്ളവര്‍.