കേരള ബിജെപിയിലെ തമ്മിലടി പുറത്തേക്ക്.. പരിപാടിയിൽ വി മുരളീധരൻ എംപിക്ക് തേപ്പ്, കെറുവിച്ച് നേതാവ്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കേ കേരള ബിജെപിയില്‍ പടലപ്പിണക്കം രൂക്ഷമാകുന്നതിന്റെ സൂചനകള്‍ ഓരോന്നായി പുറത്തേക്ക്. കേരളത്തില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കണമെന്ന നിര്‍ദേശം കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുമ്പോഴും വിലങ്ങ് തടിയാവുന്നത് കേരളത്തിലെ നേതൃത്വത്തിന്റെ തമ്മിലടിയാണ്.
കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡണ്ട് പദവി ഒഴിഞ്ഞ് ഏറെ നാളുകള്‍ ബിജെപി കേരളത്തില്‍ നാഥനില്ലാ കളരിയായി കിടന്നിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ ഇക്കാലത്താണ് കൂടുതല്‍ വെളിയിലേക്ക് വന്നത്. എന്നാല്‍ പുതിയ പ്രസിഡണ്ട് വന്ന ശേഷവും കാര്യങ്ങള്‍ അത്ര പന്തിയല്ല.
പടലപ്പിണക്കം പുറത്തേക്ക്
കേരളത്തില്‍ ഒരു ലോകസഭാ സീറ്റെങ്കിലും പിടിക്കുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്‌നമാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് മുഴുകേണ്ട സമയത്താണ് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ പുറത്തേക്ക് വരുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ തമ്മില്‍ കടിപിടി കൂടിയത് പിഎസ് ശ്രീധരന്‍ പിള്ള അധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ അവസാനിച്ചതാണ്.
ബിജെപിയുടെ ധർണ
എന്നാല്‍ നേതാക്കള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല എന്നാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവം തെളിയിക്കുന്നത്. സംസ്ഥാനത്ത് പ്രളയമുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണയിലാണ് നേതാക്കളുടെ സൗന്ദര്യപ്പിണക്കം വ്യക്തമായത്. എംപിയായ വി മുരളീധരന്‍, ഒ രാജഗോപാല്‍, പിഎസ് ശ്രീധരന്‍ പിള്ള എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മൂന്നാമനായി മുരളീധരൻ
സംസ്ഥാന ബിജെപിയിലെ മുതിര്‍ന്ന നേതാവും ഏക എംഎല്‍എയുമായ ഒ രാജഗോപാലായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. രാജഗോപാല്‍ ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷം സംസ്ഥാന അധ്യക്ഷനായ പിഎസ് ശ്രീധരന്‍ പിള്ളയും പ്രസംഗിച്ചു. മൂന്നാമനായിട്ടാണ് എംപിയായ വി മുരളീധരനെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ മുരളീധരന്‍ പ്രസംഗിക്കാന്‍ തയ്യാറായില്ല.
പ്രസംഗിക്കാതെ ഒഴിഞ്ഞ് മാറി
സികെ പദ്മനാഭനെ ക്ഷണിക്കാനും തന്റെ പ്രസംഗം പിന്നീടാവാം എന്നും പറഞ്ഞ് വി മുരളീധന്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. എന്നാല്‍ അതിന് ശേഷവും മുരളീധരനെ പ്രസംഗിക്കാന്‍ പല തവണ നേതാക്കള്‍ വിളിച്ചുവെങ്കിലും തയ്യാറാവാതെ മുരളീധരന്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. എംപിയായ താനുള്ളപ്പോൾ എംഎൽഎയായ രാജഗോപാലിനെ ഉദ്ഘാടകനാക്കിയതും തന്നെ മൂന്നാമനാക്കിയതുമാണ് വി മുരളീധരന് പിടിക്കാതെ പോയത് എന്നാണ് സൂചന.
കെറുവിച്ച് മുരളീധരൻ
കെറുവിച്ച് സമരപ്പന്തലില്‍ നിന്നിറങ്ങിയ മുരളീധരന്‍ പ്രവര്‍ത്തകരുമായി പുറത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായ എസ് സുരേഷ് അടുത്ത് വന്ന് വീണ്ടും പ്രസംഗിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ മുരളീധരന്‍ അതും അവഗണിച്ചു. മൈക്ക് വഴി മുരളീധരനെ വീണ്ടും നേതാക്കള്‍ ക്ഷണിച്ചുവെങ്കിലും അത് കേട്ട ഭാവം പോലും എംപി നടിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.
വേറെ പരിപാടിയുണ്ട്
പ്രതിഷേധ ധര്‍ണ അവസാനിപ്പിച്ച ശേഷമുള്ള സമാപന പ്രസംഗത്തിനും വി മുരളീധരന്‍ തയ്യാറായില്ല. അതേസമയം പരിപാടി തീരും വരെ വി മുരളീധരന്‍ സെക്രട്ടേറിയറ്റ് പരിസരത്ത് ഉണ്ടായിരുന്നു താനും. ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്കാണ് രാജഗോപാലിനെ ഉദ്ഘാടകനാക്കിയത് എന്നും പാര്‍ട്ടി പരിപാടികളില്‍ മറ്റ് പ്രൊട്ടോക്കോളുകള്‍ നോക്കാറില്ലെന്നും നേതാക്കള്‍ പറയുന്നു. അതേസമയം തനിക്ക് വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പ്രസംഗിക്കാതിരുന്നതാണ് എന്ന് വി മരുളീധരന്‍ പറയുന്നത്.