ഉത്തരേന്ത്യയില്‍ വന്‍ തിരിച്ചടി നേരിടും; കേരളത്തില്‍ 2 സീറ്റ് ഉറപ്പിക്കണം, സമ്മര്‍ദ്ദവുമായി അമിത് ഷാ
തിരുവനന്തപരും: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കുറഞ്ഞത് രണ്ട് സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിയണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം. 5 സീറ്റുകളില്‍ വിജയ പ്രതീക്ഷയുണ്ടെങ്കിലും രണ്ട് സീറ്റുകളിലെങ്കിലും വിജയം ഉറപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
പാര്‍ട്ടിക്ക് പരമ്പരാഗതമായി ശക്തിയുള്ള തിരുവനന്തപരും, ശബരിമല സമരം സജീവമായിരുന്ന പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, കാസര്‍കോഡ് സീറ്റുകളിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലാണ് ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

തിരുവനന്തപുരം ഉറപ്പിക്കണം
പാര്‍ട്ടിക്ക് ദീര്‍ഘകാലമായി വിജയ പ്രതീക്ഷയുള്ളതും എന്നാല്‍ നിസ്സാര വോട്ടുകള്‍ക്ക് വിജയം അകന്നുനില്‍ക്കുന്നതുമായി തിരുവനന്തപുരം ഇത്തവണ ഏത് വിധേനയും പിടിച്ചെടുക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി തിരുവനന്തപുരത്ത് എന്നാണ് പാര്‍ട്ടി തീരുമാനം.

കുമ്മനം മുതല്‍
മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായി കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരാണ് തിരുവനന്തപുരത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍റെ പേരും അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍
ശബരിമല സമരം ഏറ്റവും സജീവമായ ഇടം എന്നനിലയിലാണ് പത്തനംതിട്ടയില്‍ പാര്‍ട്ടി പ്രതീക്ഷ വെക്കുന്നത്. മണ്ഡലത്തിലെ ഹൈന്ദവ വികാരം ഇത്തവണ ബിജെപിക്ക് വോട്ടായി മാറുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ശ്രീധരന്‍പിള്ള, കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് എന്നിവരുടെ പേരാണ് ഇവിടെ സജീവമായിട്ടുള്ളത്.

ത്രികോണ മത്സരവും
തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ വിജയവും മറ്റ് സീറ്റുകളില്‍ ശക്തമായ ത്രികോണ മത്സരവും കാഴ്ചവെക്കാനാവുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. എന്‍എസ്എസ് ഇത്തവണ തങ്ങളെ പിന്തുണക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

തൃശൂരിലും
എന്‍എസ്എസിന്‍റെ പിന്തുണ തിരുവനന്തപുരത്ത് തൃശൂരിലും പാര്‍ട്ടിക്ക് ഗുണകരമായേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്സഭാ സീറ്റിന് കീഴിലുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി മികച്ച മുന്നേറ്റം കാഴ്ച്ചവെച്ചതാണ് തൃശൂരില്‍ ബിജെപി കാണുന്ന അനുകൂല ഘടകം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണനേയോ കെ സുരേന്ദ്രനെയോ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.

ശക്തമായ സമ്മര്‍ദ്ദം
ഇത്തവണ കേരളത്തില്‍ നിന്ന് സീറ്റ് നേടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാർട്ടി കനത്ത വെല്ലുവിളി നേരിടുന്നതിനാല്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്നാണ് ബിജെപി ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്ന പദ്ധതി.

സീറ്റുകള്‍ നഷ്ടപ്പെടും
യുപി, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി എഴുപതിലേറെ സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. പ്രതിപക്ഷ സഖ്യം സാധ്യമായാല്‍ ഇതിലേറെ നഷ്ടം സംഭവിച്ചേക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു.

നഷ്ടം നികത്താന്‍
പശ്ചിമബംഗാള്‍, ഒറീസ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ദക്ഷിണേന്ത്യ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഈ നഷ്ടം നികത്താനുള്ള തീവ്ര ശ്രമമാണ് ബിജെപി ദേശീയ നേതൃത്വം നടത്തുന്നത്. ഈ സമ്മര്‍ദ്ദമാണ് കേരളഘടകത്തിന് മേലും പതിച്ചിരിക്കുന്നത്.

സ്ത്രീപ്രവേശന വിധി
ശബരിമല സ്ത്രീപ്രവേശന വിധി ഇളക്കി മറിച്ച കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാമെന്നാണ് ബിജെപി കണക്ക്കൂട്ടുന്നത്. സ്ത്രീപ്രവേശന വിധിക്കെതിരായി നടത്തിയ സമരം വിശ്വാസികള്‍ക്കിടയില്‍ സ്വാധീനം വർധിപ്പിച്ചു.

ആര്‍എസ്എസിന്‍റെ പിന്തുണ
വർധിച്ച സ്വാധീനം വോട്ടാക്കി മാറ്റിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ബിജെപി വെച്ചുപുലര്‍ത്തുന്നത്. ആര്‍എസ്എസിന്‍റെ എല്ലാ വിധ പിന്തുണയും ദേശീയ നേതൃത്വം ഉറപ്പുനല്‍കുന്നുണ്ട്.












Click it and Unblock the Notifications