'ശശി തരൂർ പറഞ്ഞത് കള്ളം' സോഷ്യൽ മീഡിയ പ്രചാരണ വിവാദത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ സോഷ്യൽ മീഡിയ പ്രചാരണം നടത്തിയത് കോൺഗ്രസിന്റെ പേജാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി. കോൺഗ്രസ് നേതാവ് ശശി തരൂരിനെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി ബിജെപി ഐടി സെല്ലും നേതാവ് എം ടി രമേശുമാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. രണ്ട് ദിവസം മുമ്പാണ് ശശി തരൂർ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പൂഞ്ഞാര്‍ പിസി ജോര്‍ജ് വീഴും? അക്കാര്യം വര്‍ക്കായെന്ന് കോണ്‍ഗ്രസ്, കോട്ടയത്ത് എട്ട് ഉറപ്പ്
തരൂരിനെ തള്ളി ഐടി സെൽ
ശശി തരൂര്‍ പുറത്തുവിട്ട സോഷ്യൽ മീഡിയ പ്രചാരണം സംബന്ധിച്ച കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നും ശശി തരൂർ നടത്തിയിട്ടുള്ളത് കോണ്‍ഗ്രസ് സൈബര്‍ ടീമിനുള്ളിലെ തമ്മിലടി മറയ്ക്കാനുള്ള ശ്രമമാണെന്നും ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതല വഹിക്കുന്ന മിഥുന് വിജയ് കുമാര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരാഴ്ച്ചയ്ക്കിടെ 27 ലക്ഷം എന്ഗേജ്മെന്റുണ്ടാക്കിയെന്ന കോൺഗ്രസ് പുറത്തുവിട്ടിട്ടുള്ള കണക്ക് ശരിയല്ലെന്നും ശശി തരൂർ പുറത്തുവിട്ടത് ഗ്രാഫിക് ഡിസൈനറെ കൊണ്ട് വരച്ചുണ്ടാക്കിയ ചിത്രമാണുള്ള ആരോപണവും ബിജെപി ഐടി സെൽ ആരോപിക്കുന്നു. അതേസമയം ഈ ഫേസ്ബുക്ക് പോസ്റ്റ് 'തരൂര്‍ പറഞ്ഞ കള്ളത്തരങ്ങളുടെ വസ്തുത ഇതാണ്' എന്ന ക്യാപ്ഷനോടെയാണ് എം ടി രമേശ് ഷെയർ ചെയ്തിട്ടുള്ളത്.
സോഷ്യൽ മീഡിയ 'പോര്'
തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന കാലയളവില്‍ അനില്‍ കെ ആന്റണിയും കോണ്‍ഗ്രസ് നേതാവ് മാത്യു ആന്റണിയും ചേർന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരള എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തത്. ഈ പേജിൽ 250ലധികം പോസ്റ്റുകളാണ് ഈക്കാലയളവിൽ ഉണ്ടായിട്ടുള്ളത്. പേജിൽ 27 ലക്ഷം എന്ഗേജ്മെന്റുകളാണുണ്ടായതെന്ന് തരൂർ അവകാശപ്പെട്ടിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ ഫലപ്രാപ്തിയേച്ചൊല്ലി കോണ്‍ഗ്രസിനുള്ളിൽ തർക്കങ്ങളും ഉടലെടുത്തിരുന്നു. കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ കോണ്‍ഗ്രസ് സൈബര്‍ ടീമും അനിൽ ആന്റണിയും തമ്മിലാണ് പ്രചാരണം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തത്.
മുമ്പിലാര്?
തിരഞ്ഞെടുപ്പ് നടന്ന ആഴ്ചയിൽ രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ പ്രചാരണത്തെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റാണ് ശശി തരൂർ പുറത്തുവിട്ടത്. ഇത് അനുസരിച്ച് ഈ കാലയളവിൽ പാര്‍ട്ടി പേജുകളുടെ പ്രകടനം താരതമ്യം ചെയ്താല്‍ കോണ്‍ഗ്രസാണ് മുമ്പിലുള്ളത്. കോൺഗ്രസ് തങ്ങളുടെ പേജിൽ 50ലധികം പോസ്റ്റുകളാണിട്ടത്. സിപിഎമ്മിന്റെ പോസ്റ്റുകളുടെ എണ്ണം 149 ആണ്. 15 ലക്ഷം എൻഗേജ്മെന്റുണ്ടാക്കാനും പാർട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബിജെപിയാണ് പ്രകടനത്തിൽ മൂന്നാമതുള്ളത്. ബിജെപി കേരളം 88 പോസ്റ്റുകളിട്ടുകൊണ്ട് 6.41 ലക്ഷം എന്ഗേജ്മെന്റുണ്ടാക്കിയിട്ടുണ്ട്. എട്ട് പോസ്റ്റുകളിട്ട ആം ആദ്മി പാര്‍ട്ടിയാണ് പ്രചാരണത്തിൽ നാലാം സ്ഥാനത്തുള്ളത്. 19,100 മാണ് പാർട്ടി പേജിന്റെ എൻഗേജ്മെന്റ്.
ശ്രദ്ധ തിരിക്കാനുള്ളത്
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് സൈബര്‍ ടീമിനുള്ളിലുടലെടുത്ത പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ശശി തരൂര്‍ നടത്തിയതെന്നും രണ്ട് ദിവസം മുന്‍പ് കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന ഫേസ്ബുക്ക് പേജ് കോണ്‍ഗ്രസിന്റെ സൈബര്‍ സെല്ലിനകത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചിരുന്നു. അനില്‍ ആന്റണി തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പ്രചരണത്തിന് വേണ്ടി എന്ത് ചെയ്തതെന്നും കോണ്‍ഗ്രസ് സൈബര്‍ സെല്‍ പിരിച്ചുവിടുന്നതാണ് ഇതിനേക്കാള്‍ നല്ലതെന്നും ആ വിവാദ പോസ്റ്റിലുണ്ടായിരുന്നു.
മാനദണ്ഡമെന്ത്
ശശി തരൂർ പുറത്തുവിട്ട അനലിറ്റിക്സിനെയും ബിജെപി ഐടി സെൽ വിമർശിച്ചു. ഈ വിവരം ശേഖരിക്കാൻ കോൺഗ്രസ് സോഷ്യൽ മീഡിയയിലെ ഏത് അളവുകോലാണ് ഉപയോഗിച്ചതെന്നും ഐടി സെൽ ചോദിക്കുന്നു. ശശി തരൂരിന്റെ കണക്ക് പ്രകാരം കോണ്‍ഗ്രസിന്റെ ഈ വീക്ലി എന്‍ഗേജ്മെന്റ് 27 ലക്ഷമാണെന്നും കണക്ക് പറയുന്നു. പക്ഷെ സോഷ്യല്‍ മീഡിയ മെട്രിക്സിനേക്കുറിച്ചോ കോംപറ്റീറ്റര്‍ അനാലിസിസിനേക്കുറിച്ചോ ധാരണയില്ലാത്ത ഒരു ഗ്രാഫിക് ഡിസൈനറെക്കൊണ്ട് ഡിസൈന്‍ ചെയ്യിച്ചെടുത്ത ചിത്രമാണ് പുറത്തുവിട്ടുള്ളതെന്നും അതേ സമയം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മുന്നിലായി കോണ്‍ഗ്രസിനെ കാണിക്കാന്‍ കുറച്ച് നമ്പറുകള്‍ ഉപയോഗിച്ചിരിക്കുന്നുവെന്നും ഐടി സെൽ മേധാവി ചൂണ്ടിക്കാണിക്കുന്നു.
എൻഗേജ്മെന്റ് ഉയരില്ല
കോണ്‍ഗ്രസിന്റെ പേജിലെ പോസ്റ്റുകളുടെ ശരാശരി വീക്ലി എന്‍ഗേജ്മെന്റ് 600ന് അപ്പുറം കടക്കില്ലെന്നും പേജിലെ 250ന് പോസ്റ്റിന് എത്രയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് കണക്ക് കൂട്ടി നോക്കാവുന്നതാണെന്നും ഐടി സെൽ പറയുന്നു. വീക്ലി എന്‍ഗേജ്മെന്റ്സ് രണ്ട് ലക്ഷത്തിനപ്പുറം പോകില്ലെന്നും പോസ്റ്റിൽ പറയുന്നു. അല്ലെങ്കില്‍ അവ പ്രമോട്ട് ചെയ്യാന്‍ ദശലക്ഷങ്ങള്‍ ചെലവഴിക്കണമെന്നും പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
കോൺഗ്രസിന് വെല്ലുവിളി
ഈ ഫലം കിട്ടാന്‍ വേണ്ടി കോൺഗ്രസ് ഉപയോഗിച്ച കോംപറ്റീറ്റര്‍ അനാലിസിസ് ടൂള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ ശശി തരൂരിനേയും അദ്ദേഹത്തിന്റെ ടീമിനേയും പോസ്റ്റിൽ വെല്ലുവിളിക്കുന്നുണ്ട്. അല്ലാത്ത പക്ഷം, കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പ് തങ്ങളുടെ പിടിപ്പുകേട് മറച്ചുവെക്കുന്നതിന് തെറ്റായ പ്രചാരണം നടത്തുന്ന വെറും നുണയാന്മാരുടെ സംഘമാണെന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വരുമെന്നും ഐടി ചൂണ്ടിക്കാണിക്കുന്നു.