മാധവിക്കുട്ടിയുടെ മതംമാറ്റം ലൗജിഹാദ്.. ശാരീരികമായി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയാക്കിയെന്ന് ആരോപണം!
കോഴിക്കോട്: സിനിമ അടക്കമുള്ള കലാരൂപങ്ങള്‍ ഇത്രയധികം സെന്‍സറിംഗിന് വിധേയമായ കാലഘട്ടം ഒരുപക്ഷേ അടിയന്തരാവസ്ഥക്കാലം മാത്രമായിരുന്നിരിക്കും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് അസഹിഷ്ണുത വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. വിശ്വാസം വ്രണപ്പെടുത്തുന്നു എന്നതിന്റെ പേരില്‍ പുറത്തിറങ്ങാത്ത സിനിമയെപ്പോലും ആക്രമിക്കുന്ന തരത്തിലേക്ക് ആ അഹസിഷ്ണുത വളര്‍ന്നിരിക്കുന്നു. പുതിയ സിനിമകളില്‍ ഭാരതീയ ബിംബങ്ങളെ അപമാനിക്കുകയാണ് എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് പരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ ഡോ അനില്‍ വൈദ്യമംഗലം. ആമി അടക്കമുള്ള സിനിമകളെ വിമര്‍ശിക്കുന്നതിനൊപ്പം മാധവിക്കുട്ടിയുടെ മതംമാറ്റം ലൗജിഹാദ് ആണെന്നും ഇയാള്‍ ആരോപിക്കുന്നു.
പാർവ്വതി കൊച്ചമ്മയും റിമ കൊച്ചമ്മയും അറിയാൻ.. മമ്മൂട്ടി ആരാധികയുടെ മുഖത്തടിക്കുന്ന മറുപടി!!
സിനിമകൾക്ക് നേരെ വാളോങ്ങൽ
റാണി പത്മാവതിയുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം പത്മാവതി ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല. റാണിയെ അപമാനിക്കുന്ന തരത്തില്‍ കഥ വളച്ചൊടിച്ചിരിക്കുന്നു എന്നാണ് പുറത്തിറങ്ങാത്ത ചിത്രത്തെക്കുറിച്ചുള്ള ആക്ഷേപം. സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ ആക്രമിക്കപ്പെടുന്നത് ദുര്‍ഗയ്‌ക്കൊപ്പം സെക്‌സി എന്ന വാക്ക് ചേര്‍ത്തതിന്റെ പേരിലാണ്. കമലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആമി എന്ന സിനിമയ്‌ക്കെതിരെയും മതഭ്രാന്തന്മാര്‍ വിമര്‍ശനം ഉന്നയിക്കുന്നു.
ചരിത്രം വളച്ചൊടിക്കുന്നു
ഡോ. അനില്‍ വൈദ്യമംഗലം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലേയും വിഷയം മറ്റൊന്നല്ല. ചലച്ചിത്ര രംഗം സ്‌ഫോടനാത്മകമായ ഒരു സ്ഥിതി വിശേഷത്തിലൂടെ കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നു. പഴയ കാലത്തിന്റെ ജീവിതക്രമങ്ങളേയും ചരിത്ര സത്യങ്ങളേയും വളച്ചൊടിച്ച് കൊണ്ട് വിഷലിപ്തമായ ചലച്ചിത്ര ബോധം സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ആരോപണം.
പത്മാവതി കെട്ടുകഥയല്ലെന്ന്
ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായ റാണി പത്മിനിയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും അനില്‍ വൈദ്യമംഗലം പറയുന്നു. റാണി പത്മാവതി കെട്ടുകഥയാണെന്നും ചരിത്രത്തിന്റെ ഭാഗമല്ലെന്നും പറഞ്ഞ ജിഎസ് പ്രദീപ് ചരിത്രം പഠിക്കണമെന്നും അനില്‍ വൈദ്യമംഗലം പറയുന്നു. 184 ചരിത്ര ഗ്രന്ഥങ്ങളില്‍ റാണി പത്മാവതിയെക്കുറിച്ചുള്ള സൂചനകളുണ്ടത്രേ.
ടിപ്പുവും ഉണ്ണിയാർച്ചയും
പുതിയ കാല സിനിമകളിലെ പ്രവണതകള്‍ ഭാരതീയ ബിംബങ്ങളെയും ചരിത്രപുരുഷന്മാരെയും അപമാനിക്കാന്‍ ശ്രമിക്കുന്നു. ടിപ്പു സുല്‍ത്താനെക്കുറിച്ച് സിനിമ എടുക്കുന്നവര്‍ ടിപ്പുവിന്റെ കാമുകിയായി പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. നാദാപുരത്ത് കൂത്ത് കാണാന്‍ പോയപ്പോള്‍ അങ്ങാടിയില്‍ വെച്ച് നീ ഞങ്ങളുടെ വെപ്പാട്ടിയാണെന്ന് പറഞ്ഞ ജോനകമൂപ്പന്റെ ശിങ്കിടിമാരോട് പോരാടിയവളാണ് ഉണ്ണിയാര്‍ച്ച.
ടിപ്പുവിന്റെ കാമുകി ഉണ്ണിയാർച്ചയെന്ന്
ആ ഉണ്ണിയാര്‍ച്ചയെ അക്രമകാരിയായ ടിപ്പു സുല്‍ത്താന്റെ കാമുകിയായി ചിത്രീകരിച്ച് ചരിത്രത്തെ അവമതിക്കാനാണ് സിനിമാ രചയിതാക്കള്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നും അനില്‍ വൈദ്യമംഗലം പറയുന്നു. സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയ്ക്ക് എതിരെയും വിമര്‍ശനമുണ്ട്. നെയ്യാറ്റിന്‍കരയിലെ തൂക്ക മഹോത്സവത്തിന്റെ ദൃശ്യങ്ങളെ സിനിമയിലേക്ക് മോഷ്ടിച്ചുവെന്ന് അനില്‍ ആരോപിക്കുന്നു.
സെക്സി ദുർഗയ്ക്കെതിരെ
ദക്ഷിണ കേരളത്തിലെ എല്ലാ ഭദ്രകാളി, ഭഗവതി ക്ഷേത്രങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദുര്‍ഗാ ദേവിയെ സെക്‌സി ദുര്‍ഗയാക്കി അവതരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണ്. ഭാരതീയമായ സംസ്‌കൃതിക്ക് എതിരെ ഉയരുന്ന ശബ്ദമാണ് ഇതെന്നും അനില്‍ വൈദ്യമംഗലം പറയുന്നു. കമലിന്റെ ആമിയാണ് അടുത്ത ഇര.
മാധവിക്കുട്ടിയുടെ മതംമാറ്റം
മാധവക്കുട്ടി എന്ന എഴുത്തുകാരിയെ ലൗ ജിഹാദിന്റെ മറവില്‍ മതം മാറ്റി, സ്വന്തം ശാരീരിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ട് അവസാനം കരിമ്പിന്‍ ചണ്ടി പോലെ വലിച്ചെറിഞ്ഞുവെന്ന് അനില്‍ വൈദ്യമംഗലം ആരോപിക്കുന്നു. ലൗജിഹാദിന്റെ പ്രതീകമാക്കി മാറ്റിയ കമലയെ ആമി എന്ന പേരില്‍ പുതിയ കാലരചനയ്ക്കും ആക്കം കൂട്ടുകയാണ് നവകാല സിനിമാ രചയിതാക്കളെന്നും അനില്‍ പറയുന്നു.
ഫേസ്ബുക്ക് വീഡിയോ
അനിൽ വൈദ്യമംഗലത്തിന്റെഫേസ്ബുക്ക് വീഡിയോ