മതേതരത്വം ഹിന്ദു ഭൂരിപക്ഷമായതിനാൽ,ഹിന്ദുവിന്റെ സഹിഷ്ണുത ഇല്ലാതാക്കരുത്, താക്കീതെന്ന് അബ്ദുളളക്കുട്ടി
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വീണ്ടും രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി. ഇന്ത്യയില്‍ മതേതരത്വം നിലനിന്നത് ഈ രാജ്യത്ത് ഹിന്ദുക്കള്‍ ഭൂരിപക്ഷമായത് കൊണ്ടാണെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. അല്ലാതെ ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുളളത് കൊണ്ടല്ല. ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുതെന്നും ഇത് താക്കീതാണെന്നും അബ്ദുളളക്കുട്ടി ആലപ്പുഴയില്‍ പറഞ്ഞു.
പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങള്‍ പച്ചക്കളളമാണെന്നും അതിനുളള തെളിവ് താന്‍ ഹാജരാക്കാമെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. മുസ്ലീം സമുദായം ഭിന്നിച്ച് നില്‍ക്കുകയായിരുന്നു. അമിത് ഷായും മോദിയും കാരണമാണ് മുസ്ലീം സമുദായം ഒന്നായത്. സമുദായ നേതാക്കള്‍ക്ക് മതബോധം ഇല്ലാതായി എന്നും അബ്ദുളളക്കുട്ടി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനേയും അബ്ദുളളക്കുട്ടി കടന്നാക്രമിച്ചു. പിണറായി സ്വശ്രയ കോളേജിനെതിരെ സമരം ചെയ്തു. എന്നാല്‍ തന്റെ മകളെ പഠിപ്പിച്ചതാകട്ടെ സ്വാശ്രയ കോളേജിലാണ് എന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു. കോണ്‍ഗ്രസ് കാണിക്കുന്ന മുസ്ലീം സ്നേഹം തട്ടിപ്പാണെന്നും അബ്ദുളളക്കുട്ടി കുറ്റപ്പെടുത്തി. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ പേരെ പാകിസ്താനിലേക്ക് നാട് കടത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അബ്ദുളളക്കുട്ടി ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ നേരത്തെയും അബ്ദുളളക്കുട്ടി രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. പൗരത്വം നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമം നടപ്പിലാക്കില്ലെന്ന് പറയാന്‍ പിണറായി വിജയന്റെ ഭാര്യയുടെ ഉത്തരവല്ല എന്നാണ് അബ്ദുളളക്കുട്ടി പ്രതികരിച്ചത്. നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെങ്കില്‍ പിണറായി പഴയ പാര്‍ട്ടി സെക്രട്ടറി പണിക്ക് പോകട്ടെയെന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു. അതിനിടെ പൗരത്വ നിയമത്തെ അനുകൂലിച്ച് വിശദീകരിക്കാന്‍ ചെന്ന അബ്ദുളളക്കുട്ടിക്ക് തിരുവനന്തപുരത്ത് വലിയ പ്രതിഷേധം നേരിടേണ്ടതായും വന്നിരുന്നു.