സ്വർണ്ണക്കടത്തിൽ രാഹുൽ ഗാന്ധിക്ക് ബന്ധമെന്ന് ബി ഗോപാലകൃഷ്ണൻ, 'സ്വപ്നയുടെ പൈസ വാങ്ങിയിട്ടുണ്ടോ'?
തിരുവനന്തപുരം: വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടിവി മേധാവിയായിരുന്ന അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്. ജനം ടിവി ബിജെപി ചാനല്‍ അല്ലെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ വാദം.
കോടിയേരി ബാലകൃഷ്ണനുമായാണ് അനില്‍ നമ്പ്യാര്‍ക്ക് ബന്ധമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ആരോപിക്കുന്നു. അതിനിടെ ബിജെപിയുടെ മറ്റൊരു നേതാവായ ബി ഗോപാലകൃഷ്ണന് സ്വര്‍ണക്കടത്ത് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ആരോപണം ഉന്നയിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
24 ന്യൂസ് ചാനലില്‍ ചർച്ച
24 ന്യൂസ് ചാനലില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ആണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്. ചര്‍ച്ചയില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് എംബി രാജേഷും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വിടി ബല്‍റാമും ആണ് പങ്കെടുത്തത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്.
വി മുരളീധരനിലേക്ക്
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര മന്ത്രി കൂടിയായ ബിജെപി നേതാവ് വി മുരളീധരനിലേക്കാണ് സിപിഎം ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. കേസിന്റെ തുടക്കത്തില്‍ തന്നെ വാര്‍ത്താ സമ്മേളനം വിളിച്ച് സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് മുരളീധരന് പറഞ്ഞതടക്കം എംബി രാജേഷ് ചൂണ്ടിക്കാട്ടി. ഡിപ്ലോമാറ്റിക് ബാഗേജ് ആണെന്നാണ് കസ്റ്റംസ് പറയുന്നത്.
മുരളീധരന് ഇപ്പോള്‍ മൗനം പാലിക്കുന്നു
കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അനില്‍ നമ്പ്യാര്‍ വഴി പറഞ്ഞ് തന്നു എന്നുളള സ്വപ്ന സുരേഷിന്റെ മൊഴിയും ചര്‍ച്ചയായി. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് പറഞ്ഞാല്‍ രക്ഷപ്പെടാം എന്നുളള വഴി അനില്‍ നമ്പ്യാര്‍ക്ക് പറഞ്ഞുകൊടുത്ത് വി മുരളീധരനാണ് എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി. വി മുരളീധരന് ഇപ്പോള്‍ മൗനം പാലിക്കുന്നതിനെ ബല്‍റാമും വിമര്‍ശിച്ചു.
Recommended Video
രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം
തുടര്‍ന്ന് മറുപടി പറയവേയാണ് ബി ഗോപാലകൃഷ്ണന് രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. വി മുരളീധരന് ഇപ്പോള്‍ മിണ്ടാത്തത് കൊണ്ട് തങ്ങള്‍ക്ക് സംശയം ഉണ്ടെന്നാണ ബല്‍റാം പറഞ്ഞത്. തങ്ങള്‍ക്ക് തുടക്കത്തിലേ തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ സംശയമുണ്ട്. വയനാടിന്റെ എംപിയായ രാഹുല്‍ ഗാന്ധി കാലങ്ങളായി ഒരക്ഷരം ഈ വിഷയത്തില്‍ മിണ്ടിയിട്ടില്ല.
സ്വപ്നയുടെ പൈസ വാങ്ങിയിട്ടുണ്ടോ
തങ്ങള്‍ എത്ര കാലം മുന്‍പ് പറഞ്ഞ് തുടങ്ങിയതാണ് ഇതിനകത്ത് രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ട് എന്നുളളത് എന്നാണ് ബി ഗോപാലകൃഷ്ണന് പറഞ്ഞത്. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയെ സംശയിക്കുന്നുണ്ട്. സ്വപ്നയുടെ പൈസ വാങ്ങിയിട്ടുണ്ടോ രാഹുല്‍ ഗാന്ധി എന്ന് തങ്ങള്‍ സംശയിക്കുന്നുണ്ടെന്നും അതിനാലാണ് മിണ്ടാതിരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
കാടടച്ച് വെടി വെയ്ക്കുക
കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിസഭയും ആടി ഉലഞ്ഞ് നില്ക്കുന്ന സമയത്ത് കേരളത്തിന്റെ എംപിയായ രാഹുല്‍ സംസാരിക്കേണ്ടേ എന്നും ബി ഗോപാലകൃഷ്ണന് ചോദിച്ചു. കാടടച്ച് വെടി വെയ്ക്കുക എന്ന് പറയുന്നത് ഗോപാലകൃഷ്ണനെ പോലുളളവരെ കുറിച്ചാണ് വിടി ബല്‍റാം മറുപടി നല്കി. അതുകൊണ്ടാണ് ബിജെപിയുടെ ഭാഗത്ത് നിന്നാരും പറയാത്ത ഒരു ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ മുന്നോട്ട് വെച്ചത്.
വേണുഗോപാലിനെ വിട്ട് രാഹുല്‍ ഗാന്ധിയിലേക്ക്
താനോ എംബി രാജേഷോ അവതാരകനായ അരുണോ ചര്‍ച്ച കേള്‍ക്കുന്ന മറ്റാരെങ്കിലുമോ ആ ആരോപണത്തെ ഗൗരവമായിട്ടിടെുക്കില്ലെന്നത് കൊണ്ട് താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ബല്‍റാം പറഞ്ഞു. കെസി വേണുഗോപാലിനെ കുറിച്ചും ഗോപാലകൃഷ്ണന് ഇതുപോലെ കയ്യില്‍ നിന്ന് ആരോപണം ഉന്നയിച്ച് ഒരു ദിവസം ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോള്‍ വേണുഗോപാലിനെ വിട്ട് രാഹുല്‍ ഗാന്ധിയിലേക്ക് കടന്നിരിക്കുകയാണെന്നും ബല്‍റാം പറഞ്ഞു.