ഇമ്മാതിരി ഗോവിന്ദന്മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല: കെ സുരേന്ദ്രന്
കണ്ണൂര്‍: പുതുതായി നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി നില്‍കാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധികൃതര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അപേക്ഷ നല്കി നാലുമാസത്തോളമായിട്ടും നഗരസഭ അകാരണമായി പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതില്‍ മനംനൊന്താണ് വ്യവസായിയാ സാജന് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഡോക്ടര്‍മാരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചു, ആശുപത്രികള്‍ കയറിയിറങ്ങിയത് 3 മണിക്കൂര്‍
സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ. സാജന്റെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. പിടിച്ചു നില്ക്കണമെങ്കില് നാട്ടിലെ പാര്‍ട്ടിക്കാരെ മുഴുവന്‍ തീറ്റിപേറ്റേണ്ട ഗതികേടാണ് വ്യവസായികള്ക്കുള്ളതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് വിമര്‍ശിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം നടത്തിയ വിമര്‍ശനത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കൂലി എഴുത്തുകാരും സൈബർ കമ്മികളും
കേരളം മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്. ഇടതു കൂലി എഴുത്തുകാരും സൈബർ കമ്മികളും ഇതിനെയാണ് നമ്പർ 1 എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. സാജൻ ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ.
കുത്തുപാളയെടുപ്പിച്ചേ അടങ്ങൂ
ജീവിതത്തിന്റെ നല്ലകാലം മുഴുവൻ അന്യരാജ്യത്തു പോയി കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എന്തെങ്കിലും ഒരു വ്യവസായം തുടങ്ങി പത്തുപേർക്കു തൊഴിലുകൊടുക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അതു പൂട്ടിച്ച് അയാളെ കുത്തുപാളയെടുപ്പിച്ചേ സി പി എമ്മുകാർ അടങ്ങൂ. അതിനുവേണ്ടി എന്തു വൃത്തികേടും അവർ കാണിക്കും. പിടിച്ചുനിൽക്കണമെങ്കിൽ നാട്ടിലെ പാർട്ടിക്കാരെ മുഴുവൻ തീറ്റിപ്പോറ്റണം.
എം വി ഗോവിന്ദനും ഭാര്യയും
പോരാത്തതിന് പ്രദേശത്തെ മുഴുവൻ സാമൂഹ്യവിരുദ്ധർക്കും അവിടെ ജോലി കൊടുക്കണം. സാജന്റെ കാര്യത്തിൽ ആ പാവം കരുതിയത് പി. ജയരാജനാണ് കണ്ണൂരിലെ പാർട്ടിയെ മുഴുവൻ നിയന്ത്രിക്കുന്നതെന്നാണ്. ജയരാജനും അദ്ദേഹത്തിന്റെ ഉൾപ്പോക്കറ്റ് സ്ഥാപനത്തിനും ആവുന്നത്ര ഈ മനുഷ്യൻ സഹായിച്ചിട്ടുണ്ട് എന്നാണ് സാജനോടടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. എം വി ഗോവിന്ദനും ഭാര്യയും ഇക്കാരണത്താൽ സാജനെ പരമാവധി ദ്രോഹിച്ചു.
സാജൻ ജീവനൊടുക്കിയത്
ഗോവിന്ദന്റെ ഭാര്യ ചെയർ പേഴ്സണായുള്ള നഗരസഭ പ്രതികാരനടപടി എടുത്തതുകൊണ്ടു മാത്രമാണ് സാജൻ ജീവനൊടുക്കിയത്. ആന്തൂർ നഗരസഭ എന്നു പറഞ്ഞാൽ മൽസരിക്കാൻ പോലും മറ്റുള്ളവരെ അനുവദിക്കാത്ത പ്രദേശമാണ്. ആത്മഹത്യാ പ്രേരണയ്ക്ക് ഗോവിന്ദന്റേയും ഭാര്യയുടേയുംപേരിൽ കേസ്സെടുക്കണം. കേരളത്തിൽ ആരും മുതൽ മുടക്കാൻ തയ്യാറാവാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോകകേരളസഭയും നടത്തിയതുകൊണ്ടായില്ല ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ലെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഭരണസമിതിക്ക് പങ്കില്ല
അതേസമയം, സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ഭരണസമിതിക്ക് പങ്കില്ലെന്നാണ് നഗരസഭാധ്യക്ഷ പികെ ശ്യാമള വ്യക്തമാക്കുന്നത്. മെയ് അവസാനമാണ് പാറയില്‍ സാജന്റെ കെട്ടിടവുമായി ബന്ധപ്പെട്ട ഫയല്‍ സെക്രട്ടറിക്ക് മുന്നില്‍ വന്നതെന്നും അതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിടെയാണ് ദാരുണമായ മരണമെന്നും പികെ ശ്യാമള പറഞ്ഞു.
വിവാഹങ്ങള്‍ നടന്നു
നേരത്തെ തളിപ്പറമ്പ് നഗരസഭയില്‍ നിന്നാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാന്‍ പാസക്കിയത്. പിന്നീട് ആന്തൂര്‍ നഗരസഭ നിലവില്‍ വന്നതിന് ശേഷമാണ് നിര്‍മ്മാണം ആരംഭിച്ചത്. ഏപ്രില്‍ 12 നാണ് സാജന്റെ കെട്ടിടത്തില്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. അപേക്ഷയിലെ ന്യൂനതകള്‍ കണ്ടെത്തുകയും അത് പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലും ഇവിടെ വിവാഹങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നു. ഇതൊന്നും നഗരസഭ തടഞ്ഞിട്ടില്ലെന്നും നഗരസഭാധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റ്
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്