കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ല നട്ടെല്ലില്ല; പിണറായിക്ക് മുന്നില്‍ കവാത്ത് മറക്കും: സുരേന്ദ്രന്‍
കാസര്‍കോഡ്: പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിന്‍റെ ആഘാതത്തില്‍ നിന്ന് കേരള സമൂഹം ഇതുവരെ മുക്തരായിട്ടില്ല. പ്രദേശത്ത് ഉണ്ടായിരുന്ന നിസ്സാരമായ പ്രശ്നങ്ങളായിരുന്നു കൃപേഷിന്‍റേയും ശരത്തിന്‍റെയും ജീവനെടുത്ത ദാരുണമായ കൊലപാതകങ്ങളില്‍ കലാശിച്ചത്.
കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നായിരുന്നു അക്രമം നടന്നയുടനെ കോണ്‍ഗ്രസ് ആരോപിച്ചത്. ഇതിന് പിന്നാലെ സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി അവകാശപ്പെട്ടെങ്കിലും അന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് സിപിഎം കേന്ദ്രങ്ങളില്‍ തന്നെയാണ്. ഇ സാഹചര്യത്തില്‍ കൂടിയാണ് സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തുവരുന്നത്. ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്‍റെ വിമര്‍ശനം ഇങ്ങനെ..
ടിപി കേസ്
ടി പി കേസ്സിന്റെ ഗൂഡാലോചന പിണറായി വിജയനിലേക്കും പി. ജയരാജനിലേക്കും എത്തുമെന്നുറപ്പായപ്പോൾ കേസ്സ് അട്ടിമറിച്ച് അവരെ രക്ഷപ്പെടുത്തി കുഞ്ഞനന്തനിലേക്ക് ഒതുക്കിക്കൊടുത്തത് കോൺഗ്രസ്സ് നേതൃത്വമാണ്.
കോൺഗ്രസ്സ് ആണ്
അരിയിൽ ഷുക്കൂർ കേസ്സിൽ പി. ജയരാജനേയും ടി. വി. രാജേഷിനേയും ഗൂഡാലോചന വകുപ്പ് ഒഴിവാക്കി വെറും 118 ചാർത്തി രക്ഷപ്പെടുത്തിയതും കോൺഗ്രസ്സ് ആണ്. പിന്നീട് ഷുക്കൂറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സി. ബി. ഐ അന്വേഷണം നേടിയെടുത്തതുകൊണ്ട് മാത്രമാണ് കേസ്സിനു വഴിത്തിരിവുണ്ടായത്.
തിരുവഞ്ചൂർ അന്വേഷിച്ചത്
ടി പി കേസ്സ് നല്ല നിലയിലാണ് തിരുവഞ്ചൂർ അന്വേഷിച്ചത്. അതിന് സ്വന്തം പാർട്ടിക്കാർ തന്നെ അദ്ദേഹത്തെ ഒതുക്കുകയും ചെയ്തു. കെ. ടി. ജയകൃഷ്ണൻ മാസ്ടറുടെ കൊലക്കേസ്സ് പ്രതികൾക്ക് സുപ്രീം കോടതിയിൽ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് കോൺഗ്രസ്സ് നേതാക്കളായിരുന്നു.
സിപിഎം ആഗ്രഹിച്ചത് പോലെ
വഴിക്രമം തെറ്റിച്ച് സിപിഎം ആഗ്രഹിച്ച ബെഞ്ചിലേക്ക് കേസ്സ് നേരത്തെ എടുപ്പിച്ച കാര്യം ആരും മറന്നിട്ടില്ല. മാർക്കാണ്ഡേയ കാഡ്ജുവാണ് വധശിക്ഷ റദ്ദാക്കിയത്. ഇങ്ങനെ നൂറുകണക്കിന് വൃത്തികെട്ട ഒത്തുതീർപ്പുകൾക്ക് കോൺഗ്രസ്സ് നേതാക്കൾ തയ്യാറായതുകൊണ്ടാണ് ഈ കൊലപാതക പരമ്പര അവസാനിക്കാത്തത്.
മുല്ലപ്പള്ളി കരഞ്ഞത്
മുല്ലപ്പള്ളി കരഞ്ഞതിനെ അഭിനയമെന്നു പറയുന്നില്ല. . ഹൃദയഭേദകമാണ് ഈ കാഴ്ചകൾ. എന്നാൽ കരഞ്ഞിരിക്കാനുള്ളവരല്ല പൊതുപ്രവർത്തകർ. മുല്ലപ്പള്ളിക്കും കേരളത്തിലെ ഒട്ടുമിക്കകോൺഗ്രസ്സ് നേതാക്കൾക്കും നല്ല നട്ടെല്ലില്ല.
പിണറായി വിജയനു മുന്നിൽ
പിണറായി വിജയനു മുന്നിൽ കവാത്ത് മറക്കുന്നവരാണ് ഇവരെല്ലാം. ഈ അറുകൊല രാഷ്ട്രീയത്തിനെതിരെ ദേശവ്യാപകമായി ഞങ്ങൾ പ്രചാരണം നടത്തിയപ്പോൾ പരിഹസിച്ചവരാണ് ഈ കോൺഗ്രസ്സ് നേതാക്കൾ.
സിപിഎമ്മിനൊപ്പം
ചുവപ്പുഭീകരതാപ്രയോഗം അതിശയോക്തിയാണെന്നുവരെ കടത്തിപ്പറഞ്ഞവരാണ് ഇവർ. സിപിഎമ്മിനൊപ്പം ചേർന്ന് നാടുഭരിക്കാം എന്ന് മോഹിച്ചുനടക്കുന്ന കോൺഗ്രസ്സ് നേതാക്കൾ ഒരു സഹതാപവും അർഹിക്കുന്നില്ല.
സഹാനുഭൂതിയും ആദരവും
കൊല്ലപ്പെട്ട ചെറുപ്പക്കാരോടുള്ള സഹാനുഭൂതിയും ആദരവും നിലനിൽക്കുമ്പോഴും കോൺഗ്രസ്സ് നേതാക്കളുടേത് വെറും മുതലക്കണ്ണീരായേ കാണാൻ കഴിയൂ എന്നുകൂടി പറഞ്ഞാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
കെ സുരേന്ദ്രന്‍
കഴിഞ്ഞ ദിവസവും
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസവും രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. കോൺഗ്രസ്സിന്റെ സ്വാഭാവിക സഖ്യകക്ഷിയാണല്ലോ സി പി എം ആയതിനാൽ ദേശീയതലത്തിൽ ഇതൊരു ചർച്ചപോലും ആവില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
സ്വാഭാവിക സഖ്യകക്ഷി
രാഹുലിനും മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങൾ മനസ്സിലാവാൻ ഇനിയും സമയമെടുക്കും. അപ്പോഴേക്കും എത്ര കോൺഗ്രസ്സുകാരുടെ കൂടി ജീവൻ നഷ്ടമാവുമെന്നേ അറിയാനുള്ളൂ. കോൺഗ്രസ്സിന്റെ സ്വാഭാവിക സഖ്യകക്ഷിയാണല്ലോ സിപിഎം ആയതിനാൽ ദേശീയതലത്തിൽ ഇതൊരു ചർച്ചപോലും ആവില്ല.
കാസർകോഡു ജില്ലയില്‍
ഇതേ കാസർഗോഡു ജില്ലയിലെ എൺമകജെ, പൈവളിഗെ, കാറഡുക്ക പഞ്ചായത്തുകൾ ഭരിക്കുന്നത് സിപിഎമ്മും കോൺഗ്രസ്സും ചേർന്നാണെന്ന വസ്തുത കോൺഗ്രസ്സ് സിപിഎം നേതൃത്വം സൗകര്യപൂർവം വിസ്മരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.